പൊങ്കലിനെ വരവേൽക്കാൻ അതിർത്തി ഗ്രാമങ്ങൾ
text_fieldsപൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി ഹൈറേഞ്ചില്‍ വിൽപനക്കെത്തിയ കരിമ്പ്
നെടുങ്കണ്ടം: പൊങ്കലിനെ വരവേൽക്കാൻ അതിർത്തി ഗ്രാമങ്ങളിൽ കരിമ്പുകൾ വിൽപനക്കെത്തി. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗല്‍, കമ്പം പ്രദേശങ്ങളില്‍ മൂന്നുദിവസമായാണ് പൊങ്കല്‍ ആഘോഷം.
കേരളത്തിലുള്ളവരും ആഘോഷങ്ങള്‍ക്ക് മുടക്കം വരുത്താറില്ല. പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് മധുരം പകരാന്‍ ലോഡ് കണക്കിന് കരിമ്പ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ച് വില്പന പൊടിപൊടിക്കുകയാണ്. ജില്ലയിലെ മൂന്നാര്‍, പൂപ്പാറ, ശാന്തന്‍പാറ, ഉടുമ്പന്‍ചോല, കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലാണ് തമിഴര്‍ കൂടുതലുള്ളത്. ആര്യവേപ്പില, മാവില, കറ്റാര്‍ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാ മുറിയിലും മറ്റും സൂക്ഷിക്കുന്ന കാപ്പുകെട്ടോടെയാണ് പൊങ്കല്‍ ആഘോഷത്തിന് തുടക്കം. വീട്ടിനുള്ളിലെ പാഴ്വസ്തുക്കളും പഴയതുണികളും മറ്റും കത്തിച്ചു കളയുക, പരിസരം വൃത്തിയാക്കുക, ചായം പൂശുക എന്നിവക്ക് ശേഷം വീടിന്റെ മൂന്ഭാഗത്തോ പൂജാ മുറിയിലോ കാപ്പു കെട്ടും. പുലര്‍ച്ച ഉണര്‍ന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളില്‍ പോയി പ്രാർഥനയും വഴിപാടും നടത്തും. തുടര്‍ന്ന് വീട്ടില്‍ പച്ചക്കറി ഉപയോഗിച്ച് ഭക്ഷണവിഭവങ്ങളും പൊങ്കല്‍ പായസവും തയാറാക്കും. ബന്ധുമിത്രാദികളും വീട്ടില്‍ ഒത്തുചേരും. ഇവര്‍ക്ക് കരിമ്പും മധുര പലഹാരങ്ങളും വിതരണം ചെയ്യും.
ഹിന്ദു വിശ്വാസ പ്രകാരം മനുഷ്യന്റെ ജന്മദിനമായി തൈപൊങ്കലും മാടുകളുടെ ജന്മ ദിനമായി മാട്ടുപൊങ്കലും കൊണ്ടാടുന്നു. മാട്ടുപൊങ്കല്‍ ദിവസം ആട്, മാടുകളെ കുളിപ്പിച്ച് പൊട്ടുകുത്തി കൊമ്പുകളില്‍ ചായം പൂശി മാലയണിയിക്കും. അതോടൊപ്പം തൊഴുത്തുകളും വൃത്തിയാക്കും. തുടര്‍ന്ന് മാടുകള്‍ക്ക് കരിമ്പ് നല്‍കും. ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ ഭവനങ്ങളിലും സന്ദര്‍ശനം നടത്തുകയാണ് കാണുംപൊങ്കല്‍. കേരളത്തിന്റെ വിവിധ മേഖലകളില്‍ കഴിയുന്ന തമിഴ് ജനവിഭാഗം പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് തമിഴ്നാട്ടിലേക്ക് പോയി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.