പട്ടം കോളനി ആരോഗ്യ കേന്ദ്രത്തിലേക്ക്; ഒരു ഡോക്ടറെ തരുമോ...
text_fieldsനെടുങ്കണ്ടം: ഡോക്ടറുടെ വരവും കാത്ത് കഴിയുകയാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം. മൂന്ന് ഡോക്ടര്‍മാര്‍ വേണ്ടിടത്ത് രണ്ട് പേരെ നിയമിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആരുമില്ല. ഒരാള്‍ ശബരിമല ഡ്യൂട്ടിക്ക് പോയി. 2022ലെ കായകല്പ അവാര്‍ഡിനര്‍ഹത നേടിയ ആരോഗ്യകേന്ദ്രമാണിത്.
കിടത്തി ചികിത്സ ആരംഭിക്കണമെന്ന മുറവിളി ശക്തമാകുന്നതിനിടയിലാണ് ഡോക്ടര്‍മാര്‍ സ്ഥലംകാലിയാക്കിയത്. ദിനേന 250 -300 പേര് ചികിത്സ തേടി എത്തുന്ന ഇവിടെ ഒരു ഡോക്ടര്‍ പോലുമില്ല. മതിയായ അടിസ്ഥാന സൗകര്യങ്ങളും 40ഓളം ജീവനക്കാരും ഇവിടെയുണ്ട്. കഴിഞ്ഞ ആഗസ്റ്റിലാണ് പുതിയ ഒ.പി കെട്ടിടത്തിന് ശിലയിട്ടത്. 1.10 കോടി രൂപ മുടക്കിയാണ് കെട്ടിടം നിര്‍മിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് വരെ ഇവിടെ മൂന്ന് ഡോക്ടര്‍മാര്‍ സേവനമനുഷ്ടിച്ചിരുന്നു. ഇവരില്‍ പഞ്ചായത്ത് നിയമിച്ച ഡോക്ടര്‍ക്ക് ശമ്പളം കിട്ടാഞ്ഞതിനാല്‍ ജോലി ഉപേക്ഷിച്ചു പോയി. രണ്ട് പേര് സ്ഥലംമാറിപ്പോയി. പകരം എത്തിയ ഒരാള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്. അദ്ദേഹം ശബരിമല ഡ്യൂട്ടിക്ക് പോയി. ഇതോടെ ആരോഗ്യകേന്ദ്രത്തിന്റെ സ്ഥിതി പരമ ദയനീയമാണ്.
മേഖലയിലെ ജനങ്ങളുടെ ആശ്രയം
പട്ടം കോളനി മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുണ്ടിയെരുമ കേന്ദ്രീകരിച്ച് അനുവദിച്ചതാണ് പ്രാഥമികാരോഗ്യ കേന്ദ്രം. 1956ല്‍ മൂന്നു മുറികളുള്ള ഒരു കെട്ടിടത്തിന്റെ ഒരു മുറിയില്‍ ഡിസ്പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആശുപത്രി. മറ്റ് രണ്ട് മുറികളില്‍ ഒന്നില്‍ ആയുര്‍വേദ ഡിസ്പെന്‍സറിയും മറ്റൊന്നില്‍ മൃഗാശുപത്രിയും ആരംഭിച്ചു. രണ്ട് വര്‍ഷത്തിന് ശേഷമാണ് പട്ടം കോളനി പ്രാഥമികാരോഗ്യ കേന്ദ്രം നിലവിലുള്ള കെട്ടിടത്തിലേക്ക് മാറ്റിയത്. നാട്ടുകാര്‍ സംഭാവന ചെയ്ത സ്ഥലത്ത് സ്വന്തമായി കെട്ടിടം നിര്‍മിച്ച് ഇവിടേക്ക് മാറ്റുകയായിരുന്നു.
സമീപ പഞ്ചായത്തുകളിലെ മൂഴുവന്‍ രോഗികളും ചികിത്സ തേടി എത്തിയിരുന്നത് ഇവിടെയായിരുന്നു. ഇപ്പോള്‍ ആശുപത്രിക്ക് സ്വന്തമായി രണ്ടേക്കറോളം സ്ഥലമുണ്ട്.
പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്തുകളുടെ വിവിധ മേഖലകളിലെ ജനങ്ങള്‍ക്ക് ആശ്രയമായിരുന്ന സെന്ററില്‍ കിടത്തി ചികിത്സ ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ആദ്യകാലത്ത് ലഭ്യമായിരുന്നു. പട്ടംകോളനി രൂപവത്കരണത്തിനു ശേഷം ജനങ്ങള്‍ ചികിത്സക്കായി ആശ്രയിച്ചു വരുന്ന പ്രാഥമികാരോഗ്യേ കേന്ദ്രത്തിൽ കിടത്തി ചികിത്സക്ക് സൗകര്യം തികയാതെവന്നു. 1969ല്‍ അധികൃതരുടെ അലംഭാവം കണ്ടുമടുത്ത നാട്ടുകാര്‍ രംഗത്തെത്തി ഒത്തൊരുമയോടെ ലക്ഷങ്ങള്‍ മുടക്കി കെട്ടിടം നിര്‍മിച്ച് 30 കിടക്കകളും അനുബന്ധ സൗകര്യങ്ങളുമുള്ള വാര്‍ഡ് പണികഴിപ്പിച്ച് ആശുപത്രിക്ക് നല്‍കിയിരുന്നു. അത്യാഹിതവിഭാഗത്തിനാവശ്യമായ സൗകര്യങ്ങളും നിര്‍മിച്ചു നല്കി.
1980 വരെ നൂറുകണക്കിന് രോഗികള്‍ നിത്യേന ചികിത്സ തേടി എത്തിയിരുന്നു. എന്നാല്‍ 1991 മുതല്‍ ഈ സ്ഥാപനത്തില്‍ സ്ഥിരമായി ഡോക്ടര്‍ ഇല്ലാതെ വന്നതോടെ കിടത്തി ചികിത്സാ വിഭാഗം പൂര്‍ണമായി നിര്‍ത്തുകയായിരുന്നു. 2011ല്‍ യൂ.ഡി.എഫ് ഭരണകാലത്ത് 100 ദിന കര്മപ്പരിപാടിയില് ഉള്‍പ്പെടുത്തി കിടത്തി ചികിത്സ പുനരാരംഭിച്ചെങ്കിലും ദിവസങ്ങള്‍ക്കകം വീണ്ടും പൂട്ടി.
ആശുപത്രി പ്രവര്‍ത്തിക്കുന്നത് പാമ്പാടുംപാറ പഞ്ചായത്തിലാണെങ്കിലും നെടുങ്കണ്ടം പഞ്ചായത്തിന് കീഴിലാണ് പ്രവര്‍ത്തനം. കര്‍ഷക, തോട്ടംതൊളിലാളി കുടുംബങ്ങളില്‍ നിെന്നത്തുന്ന നിര്‍ധന രോഗികള്‍ക്ക് കിടത്തി ചികിത്സയും മതിയായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതും രോഗികളെ വലക്കുകയാണ്.
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആവശ്യമായ ക്വാര്‍ട്ടേഴ്സുകളും വൈദ്യുതി, കുടിവെള്ളം അടക്കം അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടായിട്ടും കിടത്തി ചികിത്സ മാത്രം നിഷേധിച്ചിരിക്കുകയാണ്.
ഇപ്പോള്‍ ഇവിടെ ഐ.പി പോസ്റ്റില്ലെന്നാണ് പറയപ്പെടുന്നത്. ഉണ്ടാവണമെങ്കില്‍ ഏഴ് ഡോക്ടര്‍മാരും ഇതര സൗകര്യങ്ങളും ഒരുക്കണം. ലാബ് ടെക്നീഷ്യന്പോസ്റ്റും നിലവിലില്ല. ഇതിനിടയിലാണ് ഉണ്ടായിരുന്ന ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.