ജില്ലയിൽ നൂറു ശതമാനം പദ്ധതി വിഹിതം ചെലവിട്ട പഞ്ചായത്തുകൾ വെറും മൂന്ന്; 14 ജില്ലകളിൽ ഏറ്റവും പിന്നിലും ഇടുക്കി തന്നെ
text_fieldsമുട്ടം: 2024-2025 സാമ്പത്തികവർഷം അവസാനിച്ചപ്പോൾ പദ്ധതി വിഹിതം 100 ശതമാനം തുക ചെലവഴിച്ചത് ജില്ലയിൽ മൂന്ന് പഞ്ചായത്തുകൾ മാത്രം. 52 പഞ്ചായത്തുകളിൽ കാഞ്ചിയാർ, കരിങ്കുന്നം, പുറപ്പുഴ പഞ്ചായത്തുകൾ മാത്രമാണ് 100ന് മുകളിൽ എത്തിയത്. കാഞ്ചിയാർ പഞ്ചായത്ത് 107.67 ശതമാനം ചെലവഴിച്ചപ്പോൾ കരിങ്കുന്നം 104.64 ശതമാനവും പുറപ്പുഴ 103.73 ശതമാനവും ചെലവഴിച്ചു. രാജകുമാരി, മുട്ടം ഗ്രാമപഞ്ചായത്തുകൾ യഥാക്രമം 98.8, 98.84 ശതമാനം ഫണ്ട് ചെലവഴിച്ച് തൊട്ടുപിറകിലുണ്ട്.
വരുംദിവസങ്ങളിൽ ട്രഷറിയിൽനിന്നും ബില്ലുകൾ മാറിവരുന്ന മുറക്ക് മറ്റ് ചുരുക്കം പഞ്ചായത്തുകളും 100 ശതമാനത്തിന് മുകളിലെത്തും. ജില്ലയിലെ തന്നെ ഏറ്റവും പിറകിലുള്ള ഇടമലക്കുടി ഗ്രാമപഞ്ചായത്ത് ചെലവഴിച്ചത് 49.79 ശതമാനം മാത്രമാണ്. ഗ്രാമപഞ്ചായത്തുകളിൽ ഇടമലക്കുടി മാത്രമാണ് 50 ശതമാനത്തിൽ താഴെ ഉള്ളത്.
ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഏറ്റവും മുന്നിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്താണ്. 92.98 ശതമാനം തൊടുപുഴ ചെലവഴിച്ചപ്പോൾ ഏറ്റവും പിറകിലുള്ള ദേവികുളം ചെലവഴിച്ചത് 39.58 ശതമാനം മാത്രമാണ്. കട്ടപ്പന മുനിസിപ്പാലിറ്റി 70.88 ശതമാനം ചെലവഴിച്ചപ്പോൾ തൊടുപുഴ മുനിസിപ്പാലിറ്റി 65.96 ശതമാനം ചെലവഴിച്ചു.
സംസ്ഥാനത്തെ 14 ജില്ല പഞ്ചായത്തുകളിൽ ഏറ്റവും പിറകിൽ എക്കാലത്തെയും പോലെ തന്നെ ഇടുക്കി ജില്ലയാണ്. 95.07 ശതമാനം ഫണ്ടും ചെലവഴിച്ച് മലപ്പുറം ജില്ല പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമത് എത്തിയപ്പോൾ ഇടുക്കി ജില്ല പഞ്ചായത്ത് ചെലവഴിച്ചത് 75.12 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ ഉൾപ്പെടെയാണ് ഇത്രയും ചെലവഴിച്ചത്.
സംസ്ഥാനത്ത് ഏറ്റവും മുന്നിലുള്ള കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് 108.93 ഫണ്ടും ചെലവഴിച്ചപ്പോൾ 39.58 ശതമാനം മാത്രം ചെലവഴിച്ച ജില്ലയിലെ ദേവികുളം സംസ്ഥാനത്ത് ഏറ്റവും പിറകിലാണ്. ജില്ലയിയിൽ 71.92 ശതമാനം ഫണ്ടാണ് ഇതുവരെ ചെലവഴിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.