കാമറ കൺതുറന്നു; നിയമ ലംഘനം കുറഞ്ഞു
text_fieldsതൊടുപുഴ: മോട്ടോർ വാഹന വകുപ്പിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ പ്രവർത്തനം ആരംഭിച്ചതോടെ ജില്ലയിൽ നിയമലംഘനങ്ങൾ കുറഞ്ഞതായി മോട്ടോർ വാഹന വകുപ്പ്. നിലവിൽ 19 വരെ പിഴയീടാക്കേണ്ടെന്നാണ് സർക്കാർ തീരുമാനം.
എന്നാൽ, നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. ജില്ലയിൽ ആകെ 38 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകളാണുള്ളത്. കാമറകൾ പ്രവർത്തിച്ചു തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്ന കൂടുതൽ പേർ ഹെൽമറ്റ് ധരിക്കാൻ തുടങ്ങി. മൂന്നുപേർ യാത്ര ചെയ്യുന്നത് വിരളമാണ്. മാത്രമല്ല, കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കാൻ മാതാപിതാക്കളിൽ പലരും തയാറായിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചു വാഹനമോടിക്കുന്നതടക്കം നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായി. എന്നാൽ, കാമറയുള്ള പ്രദേശങ്ങളിൽ മാത്രം സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിച്ച് നിയമവിധേയരാകുന്നുമുണ്ട്.
ഗ്രാമീണ മേഖലകളിൽ നിയമം പാലിക്കാതെ കാമറ സ്ഥാപിച്ച സ്ഥലങ്ങളിലെത്തുമ്പോൾ ഹെൽമറ്റ് ധരിക്കുന്നവരുമുണ്ട്. യുവാക്കൾക്കിടയിലാണ് ഇത് കണ്ടുവരുന്നത്. ഇതിന് തടയിടാൻ ഉദ്യോഗസ്ഥർ തന്നെ നേരിട്ട് പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
മേയ് 19ന് ശേഷം പിഴയീടാക്കാൻ തുടങ്ങുന്നതോടെ നിയമലംഘനങ്ങളിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. ദൃശ്യങ്ങൾ തിരുവനന്തപുരത്തെ സംസ്ഥാനതല കൺട്രോൾ റൂമിലെ സോഫ്റ്റ് വെയർ സംവിധാനത്തിൽ പരിശോധിച്ച ശേഷമാണ് ജില്ലതല കൺട്രോൾ റൂമിലെത്തുക. പിഴ ചുമത്തി നോട്ടീസ് അയക്കുന്നത് ജില്ല കൺട്രോൾ റൂമിൽനിന്നാണ്. കൺട്രോൾ റൂം പ്രവർത്തനവും പിഴ നോട്ടീസ് അയക്കലും കെൽട്രോൺ ജീവനക്കാരാണ് ചെയ്യുന്നത്.
കാമറപ്പേടിയിൽ ഹെൽമറ്റ് കച്ചവടം തകൃതി
കാമറപ്പേടിയിൽ ഇരുചക്ര വാഹന യാത്രികരിൽ പലരും ഹെൽമറ്റ് വാങ്ങാൻ തുടങ്ങിയതോടെ വിപണിയിൽ ആവശ്യക്കാർ ഏറി. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ എന്നതിനുപരി, നിയമലംഘനം കണ്ടെത്തുന്ന ഓരോ കാമറയുടെ വകയായും പിഴ അടക്കാനുള്ള നോട്ടീസ് വരുമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാത്രികർ ഹെൽമറ്റ് വാങ്ങുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ഹെൽമറ്റിനാണ് ആവശ്യക്കാരേറെ. ഇവർക്കായി പ്രത്യേകം രൂപകൽപന ചെയ്ത ഹെൽമറ്റുകൾ വിപണിയിലുണ്ട്.
600 രൂപ വരെയുള്ള സാധാരണ ഹെൽമറ്റുകളാണ് പ്രിയം. 1000 രൂപക്ക് മുകളിലുള്ള ബ്രാൻഡ് കമ്പനി ഹെൽമറ്റുകളും കടകളിൽ ലഭ്യമാണ്. പഴയ ഹെൽമറ്റുകളുടെ തകർന്ന ചില്ലുകൾ ഉൾപ്പെടെ സർവിസ് ചെയ്ത് നൽകുന്നുമുണ്ട്. ഭാരക്കുറവും ഗുണമേന്മയുമുള്ള ഹെൽമറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. രണ്ടാഴ്ചക്കിടെ മാത്രം നൂറോളം ഹെൽമറ്റുകളാണ് തന്റെ കടയിൽനിന്ന് വിറ്റുപോയതെന്ന് തൊടുപുഴയിലെ ഒരു വ്യാപാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.