തുടങ്ങനാട് സ്പൈസസ് പാർക്ക് നിർമാണം അന്തിമ ഘട്ടത്തിൽ
text_fieldsമുട്ടം: തുടങ്ങനാട് സ്പൈസസ് പാർക്ക് നിർമാണം അന്തിമഘട്ടത്തിലേക്ക്. വഴിവിളക്ക് സ്ഥാപിക്കുന്ന ജോലി മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്. ഈ മാസം അവസാനത്തോടെ നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഉദ്ഘാടനം ഉടൻ ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്.തുടങ്ങനാട്ടിലെ 15 ഏക്കർ സ്ഥലത്താണ് സ്പൈസസ് പാർക്ക് നിർമിച്ചത്. ശേഷിക്കുന്ന 18 ഏക്കർ സ്ഥലത്ത് നിർമാണത്തിനുള്ള നടപടികളും ആരംഭിച്ചു. 20 കോടി മുതൽ മുടക്കിയാണ് നിർമാണം.
നിർമാണം പൂർത്തിയാക്കിയ ശേഷം സംരംഭകർക്ക് സ്ഥലം അനുവദിച്ച് നൽകും. സ്പൈസ് അനുബന്ധ വ്യവസായികൾക്കാണ് സ്ഥലം നൽകുക.വ്യവസായികൾക്ക് 30 വർഷത്തേക്ക് കരാർ ചെയ്ത് നൽകുന്നത് തരിശുസ്ഥലമാണ്. അതിൽ നിർമാണവും മറ്റും നടത്തേണ്ടത് കരാർ എടുക്കുന്ന വ്യവസായികളാണ്. എന്നാൽ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം, ശൗചാലയം എന്നിവ സ്പൈസസ് ബോർഡ് നൽകും.
30ലധികം സംരംഭകർ ഇതിനോടകം പ്രൊപ്പോസൽ സമർപ്പിച്ചിട്ടുണ്ട്. ഒരു സെന്റ് സ്ഥലത്തിന് ശരാശരി രണ്ട് ലക്ഷം രൂപയോളം നൽകേണ്ടി വരും. കൂടാതെ വൈദ്യുതി, വെള്ളം, കാവൽക്കാരൻ തുടങ്ങിയവർക്കായി നിശ്ചിത ശതമാനം തുകയും സ്പൈസസ് പാർക്കിന് നൽകണം.
ലക്ഷ്യം 90 ഏക്കർ; ഏറ്റെടുത്തത് 33.57 ഏക്കർ
തൊടുപുഴ ലാൻഡ് അക്വിസിഷൻ വിഭാഗത്തിനായിരുന്നു സ്ഥലം ഏറ്റെടുത്ത് നൽകേണ്ടതിന്റെ ചുമതല. 33.57 ഏക്കർ ഏറ്റെടുത്താൽ മതിയെന്ന് സ്പൈസസ് ബോർഡ് അധികൃതർ അറിയിച്ചതോടെ അതിൽ നിജപ്പെടുത്തി. 2021 ഫെബ്രുവരി എട്ടിനാണ് മന്ത്രി ഇ.പി. ജയരാജൻ ശിലാസ്ഥാപനം നടത്തിയത്. മാസങ്ങളോളം നിർമാണം ആരംഭിക്കാനാകാതെ കിടന്നു.
ഏലം, കുരുമുളക് എന്നിവയുടെ സംസ്കരണവും കയറ്റുമതിയും ലക്ഷ്യമിട്ട് 2007ൽ കേന്ദ്രസർക്കാർ സംസ്ഥാനത്തിന് 27 കോടി അനുവദിച്ചതോടെയാണ് പദ്ധതിയുടെ തുടക്കം. നെടുങ്കണ്ടത്തിനടുത്ത് പച്ചടിയിൽ 100 ഏക്കറും മുട്ടത്ത് 90 ഏക്കറും സ്ഥലമേറ്റെടുത്ത് സ്പൈസസ് പാർക്ക് നിർമിക്കുന്നതിനാണ് പദ്ധതിയിട്ടത്. എന്നാൽ, പച്ചടിയിൽ പട്ടയഭൂമി ലഭ്യമല്ലാതായതോടെ ഉപേക്ഷിച്ചു. തുടർന്ന് മുട്ടം തുടങ്ങനാടിൽ ഇതിനായി 90 ഏക്കർ ഭൂമി കണ്ടത്താൻ നടപടികൾ ആരംഭിച്ചു. 92 പേരുടെ പേരിലുള്ള ഭൂമിയായിരുന്നു ഇത്. മൂന്ന് സെന്റ് മുതൽ ഏക്കറുകണക്കിന് ഭൂമിയുള്ളവരുണ്ട്. ആദ്യം ചെറിയ എതിർപ്പുണ്ടായെങ്കിലും വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കുന്നതിന് തയാറാകുകയായിരുന്നു.
പാർക്കിൽ എന്തെല്ലാം
സ്പൈസസ് പാർക്കിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് കെട്ടിടം, ഡോക്യുമെന്റേഷൻ സെന്റർ, കോണ്‍ഫറന്‍സ് ഹാള്‍, ബാങ്ക്, പോസ്റ്റ് ഓഫിസ്, അസംസ്കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാൻറീൻ എന്നിവ കിന്‍ഫ്ര സജ്ജമാക്കിയിട്ടുണ്ട്. ജലം, വൈദ്യുതി, റോഡുകള്‍, മലിനീകരണ നിയന്ത്രണ പ്ലാൻറ്, സ്ട്രീറ്റ് ലൈറ്റുകള്‍, മഴവെള്ള സംഭരണി തുടങ്ങിയവയും സജ്ജമാണ്. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, സുഗന്ധവ്യഞ്ജന കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിർജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉണക്കിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഫ്രീസ് ചെയ്യുക തുടങ്ങിയ സംരംഭങ്ങളാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.