ലഹരിക്കെണിയിൽ നാട്, ഇനി വൈകരുത്...
text_fieldsതൊടുപുഴ: നഗരത്തിലും സമീപ പഞ്ചായത്തുകളിലുമടക്കം ലഹരിക്കടത്തും വിൽപനയും സജീവമാകുമ്പോഴും അധികൃതർക്ക് കുലുക്കമില്ല. വല്ലപ്പോഴും ഒന്നോ രണ്ടോ കേസുകൾ പിടികൂടി ടാർജറ്റ് തികക്കുന്നതോടെ പണികഴിഞ്ഞു എന്ന രീതിയിലാണപ്പോൾ എക്സൈസും പൊലീസും. സമൂഹമാധ്യമങ്ങളടക്കം ഉപയോഗിച്ചു നടത്തുന്ന ലഹരിക്കച്ചവടം നാടിനെ മുക്കിക്കൊല്ലുകയാണ്. പുറത്ത് വരുന്ന ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ അതിലെല്ലാം ലഹരിയുടെ സ്വാധീനവും തെളിഞ്ഞ് കാണാം. യുവാക്കളും വിദ്യാർഥികളുമടക്കമുള്ള വൻ സംഘമാണ് ജില്ലയിൽ ഉപഭോക്താക്കളും വിൽപനക്കാരുമെന്നതാണ് പിടികൂടുന്ന കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത്.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർഥികളടക്കം പിടിയിലായ സംഭവങ്ങൾ ജില്ലയിലുണ്ടായിട്ടുണ്ട്. ബോധവത്കരണം, പരിശോധന, ശിക്ഷാനടപടികൾ എന്നിവ ഒരുവശത്തു നടക്കുമ്പോഴും മറുവശത്ത് ലഹരി നിർബാധം ഒഴുകുകയാണ്. ചുരുക്കം ചില വിവരങ്ങൾ മാത്രമാണ് പുറത്തറിയുന്നത്. ബിഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബസ് സ്റ്റാൻഡുകളിൽ ഉൾപ്പെടെ കഞ്ചാവ് തൂക്കി വിൽപന നടത്തുന്നുണ്ടെന്നത് കഞ്ചാവ് കേസിൽ പിടിയിലായ പ്രതി തന്നെ നൽകിയ മൊഴിയാണ്. പിടികൂടുന്ന പല കേസുകളിലും കഞ്ചാവ് എത്തുന്നത് മറ്റു സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ വഴിയാണ്. വലിയ സ്റ്റേഷനുകൾ ഒഴിവാക്കിയുള്ള റൂട്ട് ഇവർ തെരഞ്ഞെടുക്കും. വലിയ സ്റ്റേഷനുകൾക്ക് മുമ്പ് ട്രെയിൻ ഇറങ്ങി റോഡ് മാർഗം ആ നഗരം പിന്നിട്ടതിനുശേഷം വീണ്ടും മറ്റു ട്രെയിനിൽ യാത്ര തുടരും. അവ അതിർത്തി കടന്നെത്തുന്നതോടെ ചെറുപൊതികളിലേക്ക് മാറ്റും. ഏജന്റുമാർ വഴിയാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരിലേക്ക് എത്തുക.
ഇടപാടിന് വ്യജ ഐ.ഡികൾ
ഇൻസ്റ്റഗ്രാം, വാട്സ്ആപ് തുടങ്ങിയ ആപ്ലിക്കേഷനിലൂടെ വ്യാജ ഐ.ഡി ഉപയോഗിച്ചാണ് ഏജന്റുമാരുമായുള്ള ഇടപാടുകൾ. ലഹരിപ്പൊതികൾ കൈമാറുമ്പോൾ ഇവർ നേരിൽ കാണാറില്ല. ഏതെങ്കിലും സ്ഥലത്ത് പൊതി വെച്ചശേഷം ലൊക്കേഷൻ അയച്ചു നൽകുകയാണ് ഏജന്റുമാർ ചെയ്യുക. പണം ഓൺലൈനായി മുൻകൂർ അടക്കണം. ഒരാളെ പിടികൂടിയാൽ ഫോണിലൂടെ മറ്റ് വ്യക്തികളിലേക്ക് എത്താൻ നിലവിൽ പൊലീസിനും എക്സൈസിനും കഴിയുന്നില്ല.
വിദ്യാർഥികൾക്കിടയിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ എളുപ്പത്തിൽ എത്തിക്കുന്നത് വിദ്യാർഥികളായ ഇടനിലക്കാരാണ്. ഇവർക്കും ചെറിയ തുക കമീഷൻ ഇനത്തിൽ ലഭിക്കും. കടകൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ചുള്ള ലഹരിക്കച്ചവടത്തിന് വിദ്യാർഥികൾ പോകാറില്ല. സ്കൂളുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ഇല്ലാത്തതിനാൽ വളരെ എളുപ്പത്തിൽ കൈമാറ്റപ്പെടുന്നു. ഇവ ഷൂസിനുള്ളിലും ബാഗിന്റെ രഹസ്യ അറയിലുമായി സൂക്ഷിക്കും. കഞ്ചാവിനെക്കാൾ സിന്തറ്റിക് ലഹരിയോടാണ് കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യുവാക്കൾക്കു പ്രിയം. ലഹരിക്കേസുകളിൽ പിടിയിലാകുന്നതിൽ 80 ശതമാനവും 22നും 30നും ഇടയിൽ പ്രായമുള്ളവരാണ്.
പുതുജീവൻ നൽകി ഡീ അഡിക്ഷൻ സെന്റർ; ഒരുവർഷം എത്തുന്നത് ആയിരത്തിന് മുകളിൽ
ലഹരിയില് അകപ്പെട്ടവര്ക്ക് പുതുജീവിതം നല്കുകയാണ് ആരോഗ്യ വകുപ്പിന്റെ എക്സൈസിന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിമുക്തി ഡീ അഡിക്ഷന് സെന്റര്. നൂറുകണക്കിനാളുകളാണ് ഒരോ വർഷവും ഇവിടെ ചികിത്സ തേടിയെത്തുന്നത്. ഓരോ വർഷവും എത്തുന്നവരുടെ എണ്ണത്തിൽ വർധനയാണ് കണക്കുകൾ കാണിക്കുന്നത്. കഴിഞ്ഞ വർഷം 1619 പേരാണ് പേരാണ് ഇടുക്കി മെഡിക്കൽ കോളജിലെ ഡീ അഡിക്ഷൻ സെന്ററിലെത്തിയത്. 2023ൽ 1377, 2022ൽ 1280, 2021ൽ 947, 2020ൽ 646 എന്നിങ്ങനെയാണ് ചികിത്സ തേടിയെത്തിയത്. കൗൺസലിങ്, ഒ.പി സേവനം, മരുന്നുകൾ, മാനസികോല്ലാസ സൗകര്യം, യോഗ, ലഹരിമോചനം നേടുന്നവർക്ക് പ്രത്യേക കരുതൽ എന്നിവ ഉറപ്പുവരുത്തുന്നു. മുൻകാലങ്ങളിൽ ലഹരിക്ക് അടിമയാകുന്നവർ കുറവായിരുന്നു. അതിലുണ്ടാകുന്ന വർധനയാണ് ഇന്ന് നാട് നേരിടുന്ന പ്രധാന വെല്ലുവിളി. നഗര-ഗ്രാമ വ്യത്യാവും ആൺ -പെൺ വ്യത്യാസവും ഇക്കാര്യത്തിൽ കുറഞ്ഞ് വരുന്നു.
എം.ഡി.എം.എ സുലഭം; പിടികൂടിയത് പത്ത് കിലോ കഞ്ചാവ്
എം.ഡി.എം.എ ഉൾപ്പെടെയുള്ള മാരക ലഹരി വസ്തുക്കളുമായി പിടിയിലാകുന്ന യുവാക്കളുടെ എണ്ണവും ജില്ലയിൽ വർധിക്കുന്നു. ഗ്രാമിന് 3000 രൂപ മുതൽ ഡിമാൻഡ് അനുസരിച്ച് വില കൂട്ടുന്ന എം.ഡി.എം.എക്ക് ജില്ലയിൽ ആവശ്യക്കാരേറുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എം.ഡി.എം.എക്ക് പുറമെ ഹഷീഷ് ഓയിൽ, ചരസ്, എൽ.എസ്.ഡി എന്നിവയും വ്യാപകമാണ്. കഞ്ചാവിന്റെ ഉപഭോഗത്തിനും ഒരു കുറവുമില്ല. വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേസുകളുമുണ്ട്. ഒന്നരമാസത്തിനിടെ പത്ത് കിലോ കഞ്ചാവ് ജില്ലയിൽനിന്ന് പിടികൂടിയതായാണ് എക്സൈസിന്റെ മാത്രം കണക്ക്. 12 കഞ്ചാവ് ചെടികൾ ഇക്കാലയളവിൽ പിടിച്ചെടുത്ത് നശിപ്പിച്ചു. 5.9 ഗ്രാം ഹഷീഷ് ഓയിൽ, 1.817 ഗ്രാം എം.ഡി.എം.എയും ജില്ലയിൽ പിടികൂടിയിട്ടുണ്ട്. എം.ഡി.എം.എ അടക്കമുള്ള സിന്തറ്റിക് ഡ്രഗ്സുകളുടെ ഉപയോഗം വർധിച്ചതായാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.
വ്യാജമദ്യ വിൽപനയും തകൃതി
ഇടുക്കി: ജില്ല ആസ്ഥാന മേഖലയിലടക്കം ഹൈറേഞ്ചിലെ പല ഗ്രാമങ്ങളും വ്യാജമദ്യ വിൽപനക്കാരുടെ സാന്നിധ്യം വർധിക്കുകയാണ്. ജില്ലയിൽ ഒന്നര വർഷത്തിനിടെ വ്യാജമദ്യം പിടികൂടിയത് 816 ലിറ്ററാണ്. 257 ലിറ്റർ ചാരായവും പിടിച്ചെടുത്തു. പൊലീസ്, എക്സൈസ് അധികൃതരുടെ കാര്യമായ ഇടപെടൽ പല മേഖലകളിലും ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവല, ഉദയാസിറ്റി, ചാലിസിറ്റി, വിമലഗിരി എന്നിവിടങ്ങളിലും വാത്തിക്കുടി പഞ്ചായത്തിലെ മന്നാത്തറ, പതിനേഴു കമ്പനി, പതിനാറാംകണ്ടം, പെരിയാർവാലി ഭാഗങ്ങളിലുമാണ് ഏറ്റവുമധികം വ്യാജമദ്യ വിൽപന നടക്കുന്നതെന്നാണ് വിവരം. ബിവറേജസ് കോർപറേഷന്റെ വിൽപന ശാലയിൽനിന്നും വാങ്ങുന്ന മദ്യം ആവശ്യക്കാർക്ക് ഇരട്ടി വിലയ്ക്ക് വിൽപന നടത്തുകയാണ് ഇക്കൂട്ടരുടെ പതിവ്. വിദ്യാർഥികൾക്കിടയിലടക്കം മദ്യം നൽകുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.