ഓഫിസർമാർക്ക് ഇനി വീട്ടിലിരുന്നും തീരുമാനിക്കാം
text_fieldsതാലൂക്കുകളിലെ ഇ-ഓഫിസ് സംവിധാനം കലക്ടർ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നു.
നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐ.ടി മിഷനാണ്. ജില്ലയില്‍ ഐ.ടി മിഷന് ജില്ല പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലെ ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ - താലൂക്ക് തലങ്ങളിൽ വേണ്ട സാങ്കേതിക സഹായം നല്‍കും.
പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫിസ് സംവിധാനം സജ്ജമാക്കിയത്. ഇ-ഓഫിസ് പ്രാവർത്തികമാകുന്നതോടെ ഒരു ഫയൽ സംബന്ധിച്ച് ഓഫിസർമാർക്ക് വീട്ടിലിരുന്നും തീരുമാനമെടുക്കാം.
ലോക്ക് ഡൗൺ പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവൃത്തികൾ തടസ്സമില്ലാതെ വർക്ക് ഫ്രം ഹോമിലൂടെ നടപ്പാക്കാനാകും. നിലവിൽ ഓഫിസിലെ പ്രധാനപ്പെട്ട സെക്ഷനുകളെല്ലാം ഇ-ഫയലിലാണ്. ഇതിനായി ഓഫിസുകളിൽ പ്രത്യേക ഫയൽ ട്രാക്കിങ്ങ് സിസ്റ്റം ഉണ്ടാകും.
താലൂക്കുകളുടെ ഇ- ഓഫിസ് സംവിധാനം കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബും അഞ്ച് താലൂക്കുകളിലായി തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.