വളവിൽ തിരിവിൽ മരണം പതിയിരിക്കുന്നു
text_fieldsകുരുതിക്കളത്തെ അപകടവളവുകളിലൊന്ന്
തൊടുപുഴ: മാങ്കുളം ഇപ്പോൾ തരിച്ചുനിൽക്കുകയാണ്. മാങ്കുളത്തിന്റെ മനോഹാരിത കണ്ട് മടങ്ങിയ തമിഴ്നാട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളിൽ നാലുപേരുടെ മരണം ഇനിയും ഉൾക്കൊള്ളാനാവുന്നില്ല ഈ ഗ്രാമത്തിന്. മാങ്കുളത്ത് നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച വാൻ ആനക്കുളത്തിനടുത്ത് പേമരം വളവിലാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു വയസ്സുള്ള കുഞ്ഞടക്കം നാലുപേർ മരിച്ചത്.
നിയന്ത്രണം വിട്ട വാൻ ക്രാഷ് ബാരിയറും തകർത്ത് 200 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. തേനി സ്വദേശി അഭിനേഷ് മൂർത്തി (30), ഒരു വയസ്സുള്ള മകൻ തൻവിക് വെങ്കിട്ട്, ചിന്നമന്നൂർ സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ മെറ്റൽസ് ഉടമ പി.കെ സേതു (34) എന്നിവരാണ് മരിച്ചത്. മാങ്കുളം - ആനക്കുളം റൂട്ടിലെ പേമരം വളവിൽ അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.
ഇറക്കവും കൊടുംവളവുമുള്ള ഭാഗമാണിത്. നിരവധി ടൂറിസ്റ്റുകൾ എത്തുന്ന ഇടുക്കി ജില്ലയിലെ മലയോര പാതകളിൽ അപകടം പതിയിരിക്കുന്ന ഇത്തരം നിരവധി വളവുകളുണ്ട്. റൂട്ട് പരിചയമില്ലാത്തവർ ഈ വഴിയിലൂടെ രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ അപകട സാധ്യത കൂടുതലാണ്.
പലയിടങ്ങളിലും മുന്നറിയിപ്പ് സംവിധാനങ്ങളോ ക്രാഷ് ബാരിയറുകളോ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. തൊടുപുഴ - പുളിയന്മല റോഡിലെ കുരുതിക്കളത്ത് കഴിഞ്ഞ ദിവസമാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചത്. ഈ റൂട്ടിൽ പലയിടത്തും ക്രാഷ് ബാരിയറുകളില്ല. റോഡിനാണെങ്കിൽ പലയിടത്തും വേണ്ടത്ര വീതിയുമില്ല.
ഇടുക്കിയുടെ ഭൂപ്രകൃതിയുടെ പ്രത്യേകതയും അപകട സാധ്യതകൾ കൂട്ടുന്നതാണ്. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവുകളും നിറഞ്ഞ റോഡുകളില്‍ അപകടങ്ങള്‍ ചെറുക്കാൻ വേണ്ട മുൻകരുതലുകളുടെ അപര്യാപ്തത നിരവധി തവണ ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. അപകടസാധ്യതയേറിയ മേഖലകളില്‍ പോലും വേണ്ടത്ര അപകടസൂചനാ ബോര്‍ഡുകൾ ഇനിയും സ്ഥാപിച്ചിട്ടുമില്ല.
കഴിഞ്ഞ വർഷം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ റോഡ് മാപ്പിങ്ങിൽ ജില്ലയിൽ 161 അപകട സാധ്യത മേഖലകൾ കണ്ടെത്തിയിരുന്നു. മാസം ശരാശരി ചെറുതും വലുതുമായ 50 ഓളം റോഡ് അപകടങ്ങൾ ജില്ലയിൽ ഉണ്ടാകുന്നുവെന്നാണ് കണക്കുകൾ. മുൻകരുതലുകൾ സ്വീകരിച്ചാൽ അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പധികൃതർ ചൂണ്ടിക്കാട്ടുന്നത്.
പ്രതിഷേധം പൊതുമരാമത്ത് വകുപ്പിനെതിരെ
അടിമാലി: മാങ്കുളം- ആനക്കുളം റൂട്ടിൽ ഗ്രോട്ടോയ്ക്ക് മുമ്പുള്ള അപകട വളവിൽ നിന്നും തിരുനെൽവേലി ആനന്ദ പ്രഷർകുക്കർ കമ്പനിയിലെ ജീവനക്കാരുടെ വിനോദയാത്ര വാഹനം മറിഞ്ഞ് നാല് പേർ മരിക്കാനിടയായ സംഭവത്തിന്റെ ഉത്തരവാദി പൊതുമരാമത്ത് വകുപ്പാണെന്ന് നാട്ടുകാർ. അശാസ്ത്രീയമായ റോഡ് നിർമാണമാണ് ഈ ഭാഗത്തെ അപകട വളവാക്കി മാറ്റിയത്. ഇതുവരെ ആറ് ടെമ്പോ ട്രാവലറും നാലിലധികം മറ്റുവാഹനങ്ങളും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
നിരവധി തവണ പഞ്ചായത്തും ജനപ്രതിനിധികളും നാട്ടുകാരും നിവേദനവും പരാതിയും നൽകിയെങ്കിലും പൊതുമരാമത്ത് വകുപ്പ് അവഗണിച്ചതാണ് ഇപ്പോൾ നാലു പേരുടെ ജീവൻ എടുത്ത അപകടം വരെ കാര്യങ്ങൾ എത്തിച്ചത്. അടിക്കടി വാഹനങ്ങളുണ്ടാകുന്ന ഇവിടെ ദുരന്തം ഒഴിവാക്കാൻ കൂടുതൽ സ്ഥലം വിട്ട് നൽകാമെന്ന് സ്ഥല ഉടമ വർഷങ്ങൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരുന്നു. എന്നാൽ പൊതുമരാമത്ത് വകുപ്പ് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല.
കല്ലാർ - ആനകുളം റോഡിൽ കാഴ്ച മറക്കുന്ന വിധത്തിൽ കാടും മുൾപടർപ്പും തഴച്ച് നിൽക്കുന്നു. വേനൽ കനത്തതോടെ ആനകുളം ഊരിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നു. ഇതോടെ സഞ്ചാരികളുടെ വൻ തിരക്ക് ഈ പാതയിൽ ഉണ്ടാകുന്നു. ഇത്തരത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകാൻ മാങ്കുളത്തിൻ്റെ കവാടത്തിൽ പൊലീസ് ചെക്ക് പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ വർഷം പുഴകളിലും നദികളിലും അപകടമുണ്ടായി 10ലേറെ പേരാണ് മാങ്കുളം മേഖലയിൽ മരിച്ചത്.
അപകടം പതിവാക്കി വാഗമൺ റോഡ്
കാഞ്ഞാർ: അപകടം പതിവായതോടെ വാഗമൺ റോഡിന്റെ വീതി വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മിക്ക ദിവസങ്ങളിലും ഈ റൂട്ടിൽ അപകടം പതിവാണ്. വീതി കുറഞ്ഞ പുള്ളിക്കാനം വഴി വാഗമണ്ണിനുള്ള സംസ്ഥാന പാതയുടെ വീതി കൂട്ടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഒട്ടേറെ വിനോദ സഞ്ചാരികൾ കടന്നുപോകുന്ന റോഡിൽ വേണ്ട സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല.
തൊടുപുഴയിൽ നിന്നും രണ്ട് റോഡുകളാണ് പുള്ളിക്കാനം വഴി വാഗമണ്ണിനുള്ളത്. ഇതിൽ ഒന്ന് തൊടുപുഴ-കാഞ്ഞാർ - കൂവപ്പള്ളി-പുത്തേട് വഴി - പുള്ളിക്കാനത്ത് എത്തുന്നതും മറ്റൊന്ന് തൊടുപുഴ- മൂലമറ്റം - ഇലപ്പള്ളി - എടാട് വഴി പുള്ളിക്കാനത്ത് എത്തുന്നതുമാണ്. ഈ രണ്ട് റോഡുകൾക്കും വീതി ഇല്ല. ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണിലേക്കടക്കം നൂറുകണക്കിനു വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന വഴിയാണിത്.
ഞായറാഴ്ചയും അവധി ദിവസങ്ങളിലും മണിക്കൂറുകളോളം ഈ റൂട്ടിൽ ഗതാഗതക്കുരുക്ക് പതിവാണ്. മൂലമറ്റം, ഇലപ്പളളി, എടാട്, പുളളിക്കാനം സംസ്ഥാന പാതയും കാഞ്ഞാർ പുളളിക്കാനം മേജർ ഡിസ്ട്രിക്റ്റ് റോഡും ചെന്നു ചേരുന്നത് പുളളിക്കാനം ഇടുക്കുപാറയിലാണ്. ഈ രണ്ട് റോഡുകളും വലിയ കയറ്റിറക്കങ്ങളുണ്ട്. പല സ്ഥലങ്ങളിലും കൊടും വളവുകളും വലിയ കൊക്കകളുമുണ്ട്.
രണ്ട് റോഡിനും വീതി കുറവുമാണ്. മാത്രമല്ല ഈ രണ്ടുറോഡുകൾക്കും പലയിടങ്ങളിലും സംരക്ഷണഭിത്തിയുമില്ല. ഇതോടൊപ്പം സംസ്ഥാനപാതയിലെ മണപ്പാടി പാലവും ഇലപ്പള്ളി കൈക്കുളം പാലവും അപകടാവസ്ഥയിലാണ്. പാലം അപകടത്തിൽ എന്ന ബോർഡ് സ്ഥാപിച്ചതല്ലാതെ പാലത്തിന്റെ അപകടാവസ്ഥ മാറ്റുന്നതിനു വർഷങ്ങളായി പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തിട്ടില്ല.
മിക്കപ്പോഴും മൂടൽ മഞ്ഞുപെയ്യുന്ന ഈ വഴിക്ക് ആവശ്യത്തിനു വീതിയില്ലാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിനോദസഞ്ചാരികൾ ഏറെയുള്ള ഈ വഴി വീതികൂട്ടി കൂടുതൽ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് ഒരു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
വളഞ്ചാകാനം വളവ് സ്ഥിരം അപകടമേഖല
പീരുമേട്: ദേശീയപാത 183ൽ വളഞ്ചാകാനത്തെ രണ്ട് കൊടുംവളവുകൾ സ്ഥിരം അപകട മേഖല. കുത്തിറക്കമുള്ള കൊടുംവളവിൽ നിയന്ത്രണം വിട്ട് വാഹനങ്ങൾ മറിയുന്നത് പതിവാണ്.
കഴിഞ്ഞ ശബരിമല തീർഥാടനകാലത്ത് ഒരു ബസും രണ്ട് മിനി ബസുകളും രണ്ട് ലോറികളും ഇവിടെ മറിഞ്ഞ് 22ൽപരം യാത്രക്കാർക്ക് പരിക്കേറ്റു. കൊടുംവളവിൽ അമിത വേഗതയിൽ എത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയാണ്. എസ് വളവിൽ ക്രാഷ് ബാരിയർ തകർത്ത് താഴെ വീണ്ടും റോഡിൽ പതിക്കുന്നു. ഇവിടെ മറിയുന്നതിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നെത്തുന്ന മാക്സി ക്യാബ് മിനി വാനുകളാണ്. ടാറ്റയുടെ 407 ഷാസിയിൽ നിർമിച്ച ഇത്തരം വാഹനങ്ങൾക്ക് നാല് ടയറുകളാണ് ഉള്ളത്.
കൊടുംവളവിൽ വേഗത്തിൽ തിരിയുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുന്നു.12 യാത്രക്കാർക്കും ഡ്രൈവർക്കും പെർമിറ്റുള്ള ഇത്തരം വാഹനത്തിൽ 24 പേർ വരെ യാത്ര ചെയ്യുന്നു. കുട്ടിക്കാനം മുതൽ മുണ്ടക്കയം വരെയുള്ള 20 കിലോമീറ്റർ ദൂരത്തിൽ അപകടത്തിൽപ്പെടുന്നവയിൽ ഏറെയും ഇത്തരം വാഹനങ്ങളാണ്.
വളഞ്ചാകാനത്ത് ആദ്യ ദുരന്തം നടക്കുന്നത് 1969ൽ ആണ്. തേക്കടിയിൽ നിന്ന് വിനോദസഞ്ചരികളായ വിദ്യാർഥികൾ മടങ്ങിയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് കുട്ടികളാണ് മരിച്ചത്. 2005 ൽ തമിഴ്നാട്ടിൽ നിന്ന് ശബരിമല തീർഥാടനകാലത്ത് തേങ്ങയുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു.
2019 ൽ ലോറി മുകളിൽ നിന്ന് താഴെ റോഡിലേക്ക് മറിഞ്ഞ് രണ്ട് പേർ കൊല്ലപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 18 ൽപ്പരം ലോറികൾ ഇവിടെ മറിഞ്ഞിട്ടുണ്ട്. റോഡിന് വീതിയും ക്രാഷ് ബാരിയറും ദിശാബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും അപകടങ്ങൾ വർധിപ്പിക്കുന്നു.
കുമളിക്കും വണ്ടിപ്പെരിയാറിനുമിടയിൽ ഇടിയോടിടി
കുമളി: കൊട്ടാരക്കര - ദിണ്ഡുഗൽ ദേശീയ പാതയിലെ കുമളിയ്ക്കും വണ്ടിപ്പെരിയാറിനുമിടയിൽ വാഹനങ്ങളുടെ കൂട്ടയിടി പതിവ്. കോട്ടയം - കുമളി റോഡ് കൂടിയായ ദേശീയപാതയിലെ 62-ാം മൈലാണ് ഇടിയുടെ കേന്ദ്രം.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം അഞ്ച് അപകടങ്ങളാണ് ഇവിടുണ്ടായത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച സ്ക്കൂൾ വിദ്യാർഥികളെ വീടിനു മുന്നിൽ ഇറക്കുന്നതിനിടെ ബസ്സിനു പിന്നിൽ ശബരിമല തീർത്ഥാടകരുടെ വാഹനം ഇടിച്ചു. അപകടത്തിൽ ആറ് ശബരിമല തീർഥാടകർക്കാണ് പരിക്കേറ്റത്.
ശബരിമല തീർഥാടകർ, വിനോദ സഞ്ചാരികൾ, നാട്ടുകാർ എന്നിങ്ങനെ ഓരോ ദിവസവും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. റോഡിലെ വളവു തിരിവുകളും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവുമാണ് അപകടങ്ങൾ പതിവാക്കിയത്. റോഡ് വശങ്ങളിൽ റിഫ്ലക്ടർ ലൈറ്റുകൾ, സ്റ്റിക്കറുകൾ എന്നിവ ഇല്ലാത്തതും കൂട്ട ഇടിയക്ക് വഴിയൊരുക്കുന്നു.
ദിവസങ്ങൾക്കു മുമ്പ് ഇതേ പാതയിലെ നെല്ലിമല കവലയിൽ നിയന്ത്രണം വിട്ട കാർ റോഡിൽ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. ഇതിനു പിന്നാലെ ഇരുചക്രവാഹനം മറിഞ്ഞ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. സിനിമാ ഷൂട്ടിങിന് സാധനങ്ങളുമായി പോയ വാഹനം റോഡരുകിലെ വൈദ്യുതി പോസ്റ്റിലിടിച്ച് തകർന്നും അപകടം ഉണ്ടായി. പിന്നാലെ ടാറ്റാ സുമോയും കാറും കൂട്ടിയിടിച്ച് പട്ടുമുടി സ്വദേശികളായ നാല് പേർക്ക് പരിക്കേറ്റിരുന്നു.
പ്രദേശത്ത് നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ഇതിനു പിന്നിലെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. റോഡിൽ ആവശ്യത്തിന് മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയും ക്യാമറകൾ സജ്ജീകരിച്ച് നിയമ ലംഘനങ്ങൾ നിയന്ത്രിക്കുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
കല്ലാർ വളവും കരടി വളവും
നെടുങ്കണ്ടം: കുമളി മൂന്നാർ സംസ്ഥാന പാതയിലെ കല്ലാർ വളവും കരടിവളവും അപകടങ്ങളുടെ സ്ഥിരം മേഖലയാണ്. പതിവായി അപകടമുണ്ടായിട്ടും ഈ വളവുകളിൽ മുൻ കരുതലെന്നോണം ക്രാഷ് ബാരിക്കേഡുകൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രദേശവാസികൾ ഈ ആവശ്യം നിരവധി തവണ ഉന്നയിച്ചതാണ്. പക്ഷേ, അധികൃതർക്ക് കുലുക്കമില്ല.
അടുത്തിടെ വാഗമണ്ണില്‍ നിന്നും തേയില കൊളുന്തുമായി മൂന്നാറിലേക്ക് പോയ ലോറി കല്ലാർ വളവിൽ തലകീഴായി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കു പറ്റിയിരുന്നു. വാഗമണ്‍ സ്വദേശികളായ കോട്ടമല ചെറുപ്പല്ലില്‍ സുനീഷ്(35)പട്ടാളത്തില്‍ റോബിന്(29), വയലിങ്കല്‍ വിഷ്ണു(25), എന്നിവർക്കാണ് പരിക്കേറ്റത്. സ്ഥിരമായി അപകടങ്ങള്‍ ഉണ്ടാകാറുള്ള വളവാണിത്. ഭാരമേറിയ വാഹനങ്ങളും ചെറുവാഹനങ്ങളും നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടുന്നത് പതിവാണ്. റോഡിന്റെ നിര്‍മാണത്തിലെ അപാകതയാണ് ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
മറ്റൊരു അപകടവളവാണ് പാറത്തോടിന് സമീപത്തെ കരടി വളവ്. ഇവിടെ നിത്യേനയെന്നോണം ചെറുതും വലുതുമായ അപകടങ്ങൾ നടക്കാറുണ്ട്. പാമ്പാടുംപറ വളവിലും അപകടം പതിവാണ്. കൂടാതെ തൂക്കുപാലം പുളിയന്മല റോഡിലെ സന്യാസിയോടയും സ്ഥിരം അപകട മേഖലയാണ്. സ്ഥിരം അപകടമുണ്ടാകുന്ന പ്രദേശങ്ങളിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ നിരന്തരം തഴയുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.