ഇടിമിന്നൽ ഭീതിയിൽ മലയോരം
text_fieldsതൊടുപുഴ: വേനൽമഴ എത്തിയതോടെ ഇടിമിന്നലിൽ ഭീതിയിൽ മലയോരം. മുൻകാലങ്ങളിൽ ജില്ലയിൽ ഇടിമിന്നലിനെ തുർന്ന് വലിയ നാശമുണ്ടാകുകയും മനുഷ്യ ജീവൻ വരെ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
ജില്ലയിൽ ഹൈറേഞ്ച് മേഖലകളിലടക്കം പലയിടങ്ങളിലും ജീവനുകളും മുൻകാലങ്ങളിൽ ഇടിമിന്നൽ അപഹരിച്ചിട്ടുണ്ട്. ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസമില്ലാതെ ജില്ലയിൽ പലയിടത്തും മിന്നൽ ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.
കൊക്കയാർ, ഏലപ്പാറ, വാഗമൺ, ഉപ്പുതറ, അറക്കുളം, വെള്ളിയാമറ്റം, കുടയത്തൂർ, ആലക്കോട്, പുറപ്പുഴ, കരിങ്കുന്നം, മണക്കാട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, തങ്കമണി, കഞ്ഞിക്കുഴി, ഉപ്പുതോട്, കൽക്കൂന്തൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി, മാങ്കുളം, ദേവികുളം എന്നിവിടങ്ങളെല്ലാം ഇടിമിന്നൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളാണ്.
ജാഗ്രത നിർദേശങ്ങൾ
കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ മുൻകരുതൽ എന്ന നിലയിൽ കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുതെന്നും ചൂണ്ടിക്കാട്ടുന്നു.
- ഇടിമിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
- മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക.
- ജനലും വാതിലും അടച്ചിടുക.
- ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
- കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
- വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റിക്കെട്ടാനും ഇടിമിന്നൽ സാധ്യതയുള്ളപ്പോൾ പോകരുത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.