കുറിഞ്ഞിമലയെ കുപ്പത്തൊട്ടിയാക്കുന്നതിനെതിരെ വനം വകുപ്പ്; ഫീസ് ഏർപ്പെടുത്തി പഞ്ചായത്തും
text_fieldsതൊടുപുഴ: കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി കാണാനെത്തുന്നവർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. നീലക്കുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പൂപറിക്കുകയോ പിഴുതെടുക്കുകയോ വില്ക്കുകയോ നശിപ്പിക്കുകയോ ചെയ്താല്‍ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യ വനം മേധാവി അറിയിച്ചു. നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറയിലെത്തുന്നവർ വൻ തോതിൽ പ്ലാസ്റ്റിക് കുപ്പികളും മറ്റും ഇവിടെ നിക്ഷേപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളുമായി വനം വകുപ്പ് രംഗത്തിറങ്ങിയത്.
നീലക്കുറിഞ്ഞി കാണാൻ കള്ളിപ്പാറയിലെത്തുന്ന സന്ദർശകരിൽനിന്ന് 20 രൂപ വീതം ഫീസ് ഈടാക്കാൻ ശാന്തൻപാറ പഞ്ചായത്ത് തീരുമാനിച്ചു. 15 വയസിന് മുകളിലുള്ളവർക്ക് ടിക്കറ്റ് എടുക്കണം. കള്ളിപ്പാറയിലെ ശുചീകരണ ആവശ്യങ്ങൾക്കായാണ് ഫീസെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന് നീരജ് മാധവ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റും വലിയ ചര്‍ച്ചക്കിടയാക്കി. നീലക്കുറിഞ്ഞി കാണാനെത്തിയ സന്ദര്‍ശകര്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ച് എറിയുന്നതിനെതിരെയായിരുന്നു പോസ്റ്റ്.
ശാന്തൻപാറ കള്ളിപ്പാറയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. മൂന്നാർ-തേക്കടി സംസ്ഥാന പാതയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. രണ്ട് ദിവസമായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴ പൂക്കളുടെ ആയുസ്സ് കുറക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മൊട്ടു വിരിഞ്ഞു തുടങ്ങിയാൽ 20-30 വരെയാണ് കുറിഞ്ഞിപ്പൂക്കളുടെ കാലം. കള്ളിപ്പാറയുടെ മുകളില്‍നിന്നും നോക്കിയാല്‍ ചുറ്റും കാണുന്ന കാഴ്ചകളും ഹൃദയഹാരിയാണ്. ഇവിടെനിന്ന് ചതുരംഗപ്പാറയുടെയും തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളുടെയും വിദൂരദൃശ്യം ആസ്വദിക്കാം. ഇതിന് മുമ്പ് 2018 ൽ ചിന്നക്കനാൽ കൊളുക്കു മലയിലും 2020ൽ ശാന്തൻപാറ തോണ്ടിമലയിലുമാണ് വ്യാപകമായി നീലക്കുറിഞ്ഞി പൂത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.