ഹൈറേഞ്ച് ജനതയുടെ കുടിയേറ്റ ഓർമകളുമായി കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്
text_fieldsകര്‍ഷകന്റെ രൂപത്തില്‍ നിർമിച്ച കുടിയേറ്റ സ്മാരകത്തിന്റെ കവാടം
തൊടുപുഴ: ഹൈറേഞ്ച് ജനതയുടെ കുടിയേറ്റത്തിന്റെയും കുടിയിറക്കലിന്റെയും അതിജീവനത്തിന്റെയും ജ്വലിക്കുന്ന ഓർമകൾ നിറച്ച് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ് ഒരുങ്ങി. 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇടുക്കിയുടെ മലമടക്കുകളിലേക്ക് ആരംഭിച്ച കർഷക കുടിയേറ്റവും കുടിയിറക്കൽ ശ്രമങ്ങളും തുടർന്നുള്ള ജീവിതവുമാണ് അഞ്ചേക്കറിലായി ഒരുക്കിയ ടൂറിസം വില്ലേജിലൂടെ കാഴ്ചക്കാരിലേക്ക് പകരുന്നത്. ശിൽപങ്ങളും കൊത്തുപണികളുമടങ്ങിയ ഇടുക്കിയുടെ ഭൂതകാലമാണ് കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്.
ഇടുക്കി ആർച്ച് ഡാമിന് സമീപം ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഉദ്യാന പദ്ധതിയോട് ചേർന്നാണ് വില്ലേജ് സ്ഥാപിച്ചത്. 2019ൽ ആരംഭിച്ച നിർമാണം മൂന്നുകോടി ചെലവിൽ ആറുവർഷത്തോളം എടുത്താണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. കുടിയേറ്റ കര്‍ഷകന്റെ രൂപമാണ് സ്മാരക വില്ലേജിന്റെ കവാടം. തുടർന്ന് ആറിടങ്ങളിൽ കുടിയേറ്റ ജീവിതത്തിന്റെ ആറ് ഭാഗങ്ങൾ വിവിധ ശിൽപങ്ങളിലായി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കോണ്ക്രീറ്റിലാണ് ജീവസ്സുറ്റ പ്രതിമകളും രൂപങ്ങളും തയാറാക്കിയത്. 36.5 അടി ഉയരത്തിൽ പാളത്തൊപ്പിയണിഞ്ഞ കര്‍ഷകന്റെ രൂപത്തിലുള്ള കവാടത്തില്‍ ശിൽപത്തിന്റെ മധ്യഭാഗത്തിനുള്ളിലൂടെയാണ് പ്രവേശനം. കരിങ്കല്‍ പാതയിലൂടെ മുന്നോട്ട് നീങ്ങുമ്പോൾ എ.കെ.ജി കര്‍ഷകരോട് സംവദിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. കുടിയിറക്കലിനെതിരെ കർഷകർ നടത്തിയ സമരത്തിന് അന്നത്തെ പ്രതിപക്ഷ നേതാവായ എ.കെ.ജി നേതൃത്വം നൽകിയതും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഇടപെട്ട് ചുരളി-കീരിത്തോട്ടിലെ നിരാഹാരം അവസാനിപ്പിക്കാന്‍ ഇടപെടുന്നതും ഓര്‍മിപ്പിക്കുന്നതാണ് ദൃശ്യാവിഷ്കാരം.
എ.കെ.ജിയോടൊപ്പം സത്യഗ്രഹമിരുന്ന ഫാ. വടക്കൻ ഒരു ഗ്രാമത്തിലുള്ള ജനങ്ങളോട് സംസാരിക്കുന്നതിന്റെ കാഴ്ചയാണ് അടുത്തത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങളോട് പടപൊരുതി ജീവിതം തുടങ്ങിയ ഓര്‍മകള്‍ തൊട്ടടുത്ത സ്ഥലത്ത്. ചെണ്ടകൊട്ടിയും തീപ്പന്തം കാണിച്ചും കാട്ടാനകളെ കൃഷിയിടങ്ങളില്‍നിന്നും വാസസ്ഥലങ്ങളില്‍നിന്നും ഓടിക്കുന്ന കാഴ്ചയാണ് ഇവിടെ ഒരുക്കിയത്. ആ കാലഘട്ടത്തിലെ കപ്പ, നെൽകൃഷി രീതികള്‍ വിവരിക്കുന്ന ദൃശ്യമാണ് അടുത്തയിടത്ത്.
പ്രകൃതിദുരന്തങ്ങളാല്‍ കഷ്ടപ്പെട്ട ജനതയുടെ അനുഭവമാണ് അടുത്ത ദൃശ്യത്തില്‍. ഉരുള്‍ പൊട്ടിയതിനുശേഷമുള്ള ഒരു ഗ്രാമത്തിന്റെ നേര്‍ചിത്രമാണ് ഇവിടെ വെളിവാകുന്നത്. ഉരുള്‍പൊട്ടി മരിച്ചവരുടെ മൃതദേഹവുമായി ഇരിക്കുന്ന സ്ത്രീ, ഉരുണ്ടുപോയ കല്ലുകള്‍, രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജനങ്ങള്‍, തിരച്ചില്‍ നടത്തുന്നവര്‍, വീണുകിടക്കുന്ന മരങ്ങള്‍, തകര്‍ന്നുപോയ വീടുകള്‍, നായ്ക്കളും പൂച്ചകളും തുടങ്ങിയ ദുരന്തമുഖത്തിന്റെ നേർക്കാഴ്ച കാണാനാകും. എല്ലാ ദുരിതങ്ങളെയും ദുരന്തങ്ങളെയും അതിജീവിച്ച് ജനങ്ങള്‍ ഇവിടെ ജീവിതം ആരംഭിച്ചതിന്റെ മാതൃകയാണ് അവസാനത്തെ സ്മാരകം. ഉടൻതന്നെ സ്മാരകത്തിന്റെ ഉദ്ഘാടനം നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.