നഗരസഭ പാർക്കിനു ഇനി പുതിയ മുഖം
text_fieldsഉദ്ഘാടനത്തിന് സജ്ജമായ തൊടുപുഴ നഗരസഭ ചിൽഡ്രൻസ് പാർക്ക്
തൊടുപുഴ: കോവിഡും വിവിധ നിർമാണ പ്രവർത്തനങ്ങളും മൂലം അടച്ചിട്ടിരുന്ന നഗരസഭ ചിൽഡ്രൻസ് പാർക്ക് പുതുമോടിയിൽ ബുധനാഴ്ച മുതൽ പൊതുജനങ്ങൾക്കായി തുറന്നുനൽകും. പാർക്കിലെ കേടായ കളിയുപകരണങ്ങളെല്ലാം മാറ്റി സ്ഥാപിക്കുകയും ചെറിയ കേടുപാടുകളുള്ളവ പൂർണമായി നവീകരിച്ച് പ്രവർത്തനക്ഷമമാക്കുകയും ചെയ്തു.
കുട്ടികൾ വീഴുന്ന ഇടങ്ങളിൽ പരിക്കേൽക്കാതിരിക്കാൻ പ്രത്യേകതരം പൊടിമണൽ എല്ലായിടത്തും വിരിച്ചിട്ടുണ്ട്. ഫൗണ്ടനുകൾ ശുചീകരിച്ച് പ്രവർത്തനക്ഷമമാക്കുകയും കുളത്തിൽ പുതിയ മത്സ്യങ്ങളെ നിക്ഷേപിക്കുകയും ചെയ്തു.
പെയിന്‍റിങ്, പുല്ലുവെച്ച് പിടിപ്പിക്കൽ, കൽക്കെട്ട് എന്നീ പ്രവൃത്തികളും പൂർത്തീകരിച്ചു. നേരത്തേ ബോട്ടിങ്ങിന് നൽകിയിരുന്ന കുളം കടൽമണലും ബബിൾസും നിറച്ച് കൊച്ചുകുട്ടികൾക്ക് കളിക്കാൻ സജ്ജമാക്കി.
കുട്ടികൾക്കായുള്ള കാർ റൈഡിങ്ങിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാമറകൾ, ഓപൺ സ്റ്റേജ്, പുതിയ ഇരിപ്പിടങ്ങൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. ഇനിമുതൽ പാർക്കിെൻറ പ്രവൃത്തി സമയം രാവിലെ 11 മുതൽ രാത്രി എട്ടുവരെയായിരിക്കും. മുമ്പ് ഉച്ചക്കുശേഷം മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. കുട്ടികൾക്ക് പ്രവേശനം സൗജന്യമാണെങ്കിലും മുതിർന്നവർക്ക് 10 രൂപ ഫീസ് ഉണ്ടാകും. പുതിയ ടോയ്ലറ്റ് ബ്ലോക്കിെൻറയും സിന്തറ്റിക് ട്രാക്കിെൻറയും നിർമാണം ഉടൻ പൂർത്തിയാകും. പാർക്കിനകത്തെ കോഫി ഹൗസിെൻറ ലേലനടപടികളും ഉടൻ ആരംഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.