ഇന്ന് ലോക സൈക്കിൾ ദിനം; വട്ടത്തിൽ ചവുട്ടി മുന്നോട്ടു ജീവിതം തള്ളിനീക്കുന്നവർ നിരാശയിലാണ്...
text_fieldsചെറുതോണി: ഒരു തലമുറയെ വലിയ വട്ടത്തിൽ ചവുട്ടി ജീവിതത്തെ മുന്നോട്ടു പോകാൻ പഠിപ്പിച്ച സൈക്കിൾ വ്യവസായം തകർച്ചയുടെ വക്കിൽ. കോവിഡുകാലത്തെ തകർച്ചയിൽ നിന്നും ഈ രംഗത്തെ വിൽപനക്കാർക്ക് കരകയറാൻ കഴിഞ്ഞിട്ടില്ല. മറ്റ് പല മേഖലകൾക്കും സർക്കാർ ള്ളവുനൽകിയെങ്കിലും സൈക്കിൾ വ്യാപാരത്തെ അവഗണിക്കുകയായിരുന്നു കടമെടുത്തും പലിശ ക്കുവാങ്ങിയും സൈക്കിളുകളും അനുബന്ധ സാധനങ്ങളും വാങ്ങിവെച്ച ചെറുകിട കച്ചവടക്കാരടക്കം ഇപ്പോൾ പ്രതിസന്ധിയിലാണ്.
ജില്ലയിൽ 150 ലധികം സൈക്കിൾ വ്യാപാരസ്ഥാപനങ്ങളുണ്ട്. കടയുടെ വാടകയും വായ്പ തിരിച്ചടവുമെല്ലാം കൂട്ടുമ്പോൾ കച്ചവടം നഷ്ടത്തിലാണെങ്കിലും അടുത്ത കാലത്തായി കച്ചവടം കൂടി വരുന്നുണ്ട്.പഞ്ചാബിൽ നിന്നാണ് സൈക്കിളുകളുടെ സ്പെയർ പാർട്ട്സുകളെത്തുന്നത്. ഇതിന് അടുത്ത കാലത്തായി വിലവർധിച്ചതും സൈക്കിൾ പ്രേമികൾക്ക് തിരിച്ചടിയായി. സൈക്കിൾ കായിക മത്സരങ്ങളിൽ ഒരിനമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക സൗകര്യങ്ങളുള്ള ഒരു സൈക്കിൾ തന്റെ സ്വപ്നമാണന്ന് തിരുവനന്തപുരത്തു സമാപിച്ച ദേശീയ സൈക്കിളിങ് ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണ മെഡലുകൾ കരസ്ഥമാക്കിയ വാഴത്തോപ്പിലെ വിദ്യാർഥി പറഞ്ഞു. തൊടുപുഴ തെക്കുംഭാഗംകാരിയായ വിദ്യാർഥിനിക്ക് പറയാനുള്ളതും അവഗണനയുടെ കഥയാണ്. 18 വയസിൽ താഴെയുള്ളവരുടെ നിരവധി ഇനങ്ങളിൽ സ്വർണം വാരിക്കൂട്ടിയ ഈ താരവും നിരാശയിലാണ്.
ഇടുക്കിയിലെ കല്ലും കുഴിയും നിറഞ്ഞ വഴിയിലൂടെ പരിശീലിച്ച് ദേശീയ തലത്തിൽ ഇതുവരെ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും മെഡൽ കരസ്ഥമാക്കിയ മറ്റൊരു വിദ്യാർഥിനിക്ക് സ്വന്തമായി സൈക്കിളില്ലാത്തതിന്റെ ദുഃഖമുണ്ട്. കഴിഞ്ഞവർഷം വെൽഫയർ അസോസിയേഷൻ സൈക്കിൾ സ്പോൺസർ ചെയ്തെങ്കിലും ഇതുവരെ നൽകിയില്ല.
സ്വന്തമായി വാങ്ങാൻ പണമില്ല. ട്രാക്ക് ഇനങ്ങൾക്കുള്ള സൈക്കിളിന് നാല് മുതൽ അഞ്ചു ലക്ഷം വരെ വിലയാണ്. ഇതിൽ പരിശീലനം നടത്തിയാൽ സ്വർണ മെഡലുകൾ ഉറപ്പാണെന്ന് കായിക വിദ്യാർഥികൾ പറയുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ സൈക്കിൾ വെലോഡ്രോം ആരംഭിക്കുമെന്ന് മന്ത്രി വാഗ്ദാനം നൽകിയിരുന്നത് ഇതുവരെ നടന്നില്ല. ഇടുക്കിയിൽ അടിമാലിയിലും തൊടുപുഴയിലും അസോസിയേഷൻ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.