Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 11:59 PM GMT Updated On
date_range 14 April 2022 11:59 PM GMTകശുവണ്ടി -കശുമാങ്ങാ സംഭരണം കടലാസിലൊതുങ്ങി
text_fieldsbookmark_border
ശ്രീകണ്ഠപുരം: സർക്കാർ പ്രഖ്യാപിച്ച കശുവണ്ടി- കശുമാങ്ങാസംഭരണം ഇത്തവണയും നടന്നില്ല. എല്ലാ തയാറെടുപ്പുകളും നടത്തിയെങ്കിലും കോവിഡിനെ തുടർന്ന് ലോക്ഡൗൺ വന്നതോടെ കഴിഞ്ഞവർഷം അവസാനം സഹകരണ ബാങ്കുകൾ മുഖേന നാമമാത്ര ദിനങ്ങളിൽ കശുവണ്ടി സംഭരണം നടന്നിരുന്നു. എന്നാൽ, കശുമാങ്ങാ സംഭരണം തുടങ്ങിയതുമില്ല. ഇത്തവണ സംഭരണം നടക്കാത്തതിനാൽ സീസൺ തുടക്കത്തിലേ മെച്ചപ്പെട്ട വില കർഷകർക്ക് ലഭിച്ചതുമില്ല. മാങ്ങാ സംഭരണമുണ്ടെങ്കിൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് കർഷകർ കരുതി. എന്നാൽ, ഇത്തവണയും അതുണ്ടായില്ല. മുൻ കാലങ്ങളിൽ കശുവണ്ടിക്ക് കി.ഗ്രാമിന് 150 രൂപ വരെ തുടക്കത്തിൽ കിട്ടിയിരുന്നു. ഇത്തവണ 115 രൂപ വരെ മാത്രമാണ് കശുവണ്ടി സീസൺ തുടക്കത്തിൽ കർഷകർക്ക് ലഭിച്ചത്. ഉൽപാദനം കൂടിയതോടെ വില കുറക്കാനും തുടങ്ങി. വേനൽമഴ കൂടിയായതോടെ വിഷുത്തലേന്ന് കി.ഗ്രാമിന് 90 രൂപയാക്കി കുറച്ചു. വരും ദിനങ്ങളിലും വില കുത്തനെ താഴ്ത്താനാണ് കശുവണ്ടി ഏജന്റുമാരുടെ നീക്കം. കഴിഞ്ഞവർഷം കടകളിൽ കശുവണ്ടി വാങ്ങാത്തതിനാൽ സഹകരണ ബാങ്കുകൾ വഴി 80- 90 രൂപക്കാണ് ഒടുവിൽ കശുവണ്ടി ശേഖരിച്ചത്. ഇത്തവണയെങ്കിലും കശുവണ്ടി -കശുമാങ്ങാ സംഭരണ കേന്ദ്രങ്ങൾ തുറന്ന് നല്ല വില നൽകി കർഷക രക്ഷക്ക് വഴിയൊരുക്കുമെന്ന് കരുതി കാത്തിരുന്നെങ്കിലും എല്ലാം ജലരേഖയാവുകയായിരുന്നു. കർഷകർക്ക് കിലോക്ക് മൂന്ന് രൂപ നൽകി കശുമാങ്ങ സംഭരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്. ക്രമേണ വില കൂട്ടി നൽകുവാനും ധാരണയുണ്ടായിരുന്നു. കശുമാങ്ങയിൽനിന്ന് ജ്യൂസ്, സ്ക്വാഷ്, ഫെനി, അച്ചാറുകൾ, മറ്റ് വിവിധ ഉൽപന്നങ്ങൾ എന്നിവയുണ്ടാക്കി കുടുംബശ്രീ മുഖേനയും മറ്റും വിൽപന നടത്താനാണ് തീരുമാനിച്ചത്. ഇത് കർഷകർക്ക് വൻ പ്രതീക്ഷയും നൽകി. കൂടാതെ ഗോവൻ മാതൃകയിൽ കശുമാങ്ങയിൽനിന്ന് ഫെനി മദ്യം ഉൽപാദിപ്പിക്കാൻ സർക്കാർ തീരുമാനിച്ച് ഉത്തരവിറക്കിയിരുന്നു. എന്നാൽ, എക്സൈസ് വകുപ്പ് അനുമതി വൈകിയതിനാൽ ഇനി ഈ വർഷം അവസാനത്തോടെ മാത്രമേ അത് സാധ്യമാവുകയുള്ളൂ. പയ്യാവൂർ സഹകരണ ബാങ്ക് നൽകിയ നിവേദനത്തിലായിരുന്നു ഫെനി ഉൽപാദിപ്പിക്കാൻ സർക്കാർ ധാരണയിലെത്തിയത്. ബാങ്കിനു കീഴിൽ അതിനായി എല്ലാ സംവിധാനങ്ങളും ഒരുക്കി കാത്തിരിക്കുകയാണ്. നിലവിൽ ലോഡുകണക്കിന് കശുമാങ്ങയാണ് തോട്ടങ്ങളിൽ നശിക്കുന്നത്. ചിലയിടങ്ങളിൽ ചാരായ നിർമാണത്തിനും മറ്റും കശുമാങ്ങ ശേഖരിക്കുന്നവരുണ്ട്. ഇത് കർഷകർക്ക് ഗുണമുണ്ടാക്കുന്നില്ല. സാമ്പത്തിക ലാഭവും കിട്ടില്ല. സംസ്ഥാനത്ത് മികച്ച കശുവണ്ടി ഉൽപാദനം നടക്കുന്ന കണ്ണൂർ, കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിൽ കശുമാങ്ങാ ശേഖരണ - സംസ്കരണ കേന്ദ്രങ്ങൾ വേഗത്തിൽ തുടങ്ങണമെന്ന് കർഷകസംഘടനകൾ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. കശുവണ്ടി -കശുമാങ്ങാ സംഭരണവും കശുമാങ്ങാ സംസ്കരണ കേന്ദ്രങ്ങളും ഇനിയെന്ന് യാഥാർഥ്യമാകുമെന്നാണ് കർഷകർ ചോദിക്കുന്നത്. ...പി.മനൂപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story