നടുവിൽ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി; സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കൊല്ലും
text_fieldsകണ്ണൂർ: നടുവിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരു ഫാമിലെ മുഴുവൻ പന്നികളെയും കൊല്ലാൻ ഉത്തരവ്. ഗ്രാമപഞ്ചായത്തിലെ മണ്ടളം പി.സി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ഈ ഫാമിലെ മുഴുവൻ പന്നികളെയും അടിയന്തരമായി കൊന്ന് മാനദണ്ഡം പ്രകാരം സംസ്കരിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ അരുൺ കെ. വിജയൻ ഉത്തരവിട്ടു.
പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കി.മീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കി.മീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും കലക്ടർ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പന്നി മാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് നിരോധിച്ചു.
പന്നികളെ കൊന്ന് ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ച് റിപ്പോർട്ട് ചെയ്യാൻ ജില്ല മൃഗസംരക്ഷണ ഓഫിസറോട് നിർദേശിച്ചു. വ്യാഴാഴ്ച പന്നികളെ കൊല്ലുമെന്ന് മൃസംരക്ഷണ വകുപ്പ് അറിയിച്ചു. നടുവിൽ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമിൽനിന്ന് മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തര റിപ്പോർട്ട് ജില്ല മൃഗസംരക്ഷണ ഓഫിസർ സമർപ്പിക്കും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗവിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തും.
നടുവിൽ പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട സംഘം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കാനുള്ള നടപടി ജില്ല മൃഗസംരക്ഷണ ഓഫിസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കും. പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ആരോഗ്യ വകുപ്പും കെ.എസ്.ഇ.ബി അധികൃതരും നൽകേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികൾ, വില്ലേജ് ഓഫിസർമാർ, റൂറൽ ഡെയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്ററിനറി ഓഫിസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫിസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. ഫയർ ആൻഡ് റെസ്ക്യൂ സർവിസിന്റെ നേതൃത്വത്തിൽ ഫാമുകളിൽ അണുമുക്തമാക്കാനുള്ള പ്രവർത്തനം നടത്താനും കലക്ടർ നിർദേശിച്ചു. രണ്ടാഴ്ച മുമ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഉദയഗിരി പഞ്ചായത്തിലെ ഒമ്പത് ഫാമുകളിലായി 179 പന്നികളെ കൊന്നൊടുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.