അജയകുമാറിന്റെ കൊലപാതകം; വാരിയെല്ലുകൾ തകർന്നു, മരണകാരണം ആന്തരിക രക്തസ്രാവം
text_fieldsകണ്ണൂർ: വാഹനം കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസികളുടെ മർദനമേറ്റ് മരിച്ച തുളിച്ചേരി നമ്പ്യാർ മൊട്ടയിലെ അമ്പൻ കേളോത്തുംകണ്ടി അജയകുമാറിന്റെ മരണകാരണം വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
അജയകുമാറിന്റെ ശരീരത്തിന് പുറത്ത് കാര്യമായ മുറിവുകൾ ഉണ്ടായിരുന്നില്ല. മർദനമേറ്റ് ബോധരഹിതനായി വീണ അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയൽവാസി ദേവദാസിന്റെ വീട്ടിലെ വാഹനം കഴുകിയ മലിനജലം റോഡിലേക്ക് ഒഴുക്കിയത് അജയകുമാർ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ഞായറാഴ്ച വൈകീട്ട് നടന്ന പ്രശ്നം നാട്ടുകാർ ഇടപെട്ട് പറഞ്ഞുതീർത്തെങ്കിലും ദേവദാസും മക്കളും അതിഥി തൊഴിലാളിയും രാത്രി സംഘംചേർന്നെത്തി വീടിനടുത്തുള്ള കടവരാന്തയിൽ ഇരിക്കുകയായിരുന്ന അജയകുമാറിനെ അക്രമിക്കുകയായിരുന്നു. ഹെൽമറ്റ്, വടി, കല്ല്, കസേര എന്നിവ ഉപയോഗിച്ച് മർദിച്ചു. തടയാൻ ശ്രമിച്ച സുഹൃത്ത് പ്രവീണിനെയും അക്രമിച്ചു. ഗുരുതര പരിക്കുകളുമായി ആശുപത്രിയിലായ പ്രവീൺ ചൊവ്വാഴ്ച ഡിസ്ചാർജായിയി വീട്ടിലെത്തി.
കേസിൽ അറസ്റ്റിലായ നമ്പ്യാർമൊട്ടയിലെ ഓട്ടോഡ്രൈവർ ടി. ദേവദാസ്, മക്കളായ സഞ്ജയ് ദാസ്, സൂര്യദാസ്, അസം സ്വദേശിയും കാറ്ററിങ് തൊഴിലാളിയുമായ അസദുൽ ഇസ്ലാം എന്നിവർ റിമാൻഡിലാണ്. കൊലപാതകത്തെ തുടർന്ന് പ്രതികളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറും ഓട്ടോറിക്ഷയും ജനൽചില്ലുകളും തകർത്ത സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
ദേവദാസിന്റെ ബന്ധുക്കളുടെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്. അജയകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച ശേഷമാണ് വാഹനങ്ങൾക്കുനേര ആക്രമണമുണ്ടായത്. നാട്ടുകാർ എത്തുമ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.