നിയമന കേസ്; മുൻ വി.സി ചെലവഴിച്ചത് 68 ലക്ഷമെന്ന് രേഖകൾ
text_fieldsകണ്ണൂർ: നിയമനവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സർവകലാശാല മുൻ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രൻ ചെലവഴിച്ച തുകയെത്ര എന്നതിൽ സർവത്ര ആശയക്കുഴപ്പം. അഭിഭാഷക ഫീസുൾപ്പടെയുള്ള ആവശ്യങ്ങൾക്ക് മുൻ വി.സി ചെലവഴിച്ച സർവകലാശാല ഫണ്ട് തിരിച്ചടച്ചുവെന്ന ഔദ്യോഗിക വിശദീകരണം വന്നതോടെയാണ് ഇതുസംബന്ധിച്ച് തർക്കം തുടങ്ങിയത്. നിയമസഭയിൽ മന്ത്രി ആർ. ബിന്ദു നൽകിയ മറുപടി ഉൾപ്പടെയുള്ള കണക്ക് പ്രകാരം 68 ലക്ഷത്തോളം രൂപ കേസിനത്തിൽ ചെലവാക്കിയെന്നാണ് രേഖകൾ.
വി.സി നിയമനവുമായി ബന്ധപ്പെട്ട കേസിൽ 68 ലക്ഷത്തോളം രൂപ ചെലവായെന്നാണ് 2024 ജൂൺ 20ന് നിയമസഭയിൽ മന്ത്രി നൽകിയ മറുപടി. 30 ലക്ഷത്തോളം രൂപ സർവകലാശാലയും 38 ലക്ഷത്തോളം രൂപ സർക്കാരും ചെലവഴിച്ചു എന്നാണ് ആ കണക്ക്. എന്നാൽ, വെറും നാല് ലക്ഷം രൂപയാണ് ചെലവഴിച്ചതെന്നും ആ തുക ഗോപിനാഥ് രവീന്ദ്രൻ തിരിച്ചടച്ചു എന്നുള്ള വാദം അദ്ദേഹത്തിന് വേണ്ടി ചെലവായ മുഴുവൻ തുകയും തിരിച്ചടച്ചുവെന്ന പ്രതീതി ഉണ്ടാക്കുകയാണെന്നും യു.ഡി.എഫ് സെനറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കെ.ടി.യു വി.സി കേസുമായി ബന്ധപ്പെട്ട് ചാൻസലറായ ഗവർണർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് നേരിടാൻ തന്റെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിൽ ആയതിനാൽ ബാധിക്കുന്നതല്ല എന്ന നിലപാടുമായി ഗോപിനാഥ് രവീന്ദ്രൻ ഹൈകോടതിയെ സമീപിച്ചിരുന്നു. ഈ ഇനത്തിൽ ചെലവായ തുക മാത്രമാണ് നാലു ലക്ഷം രൂപ.
സർക്കാരും സർവകലാശാലയും ഈയിനത്തിൽ ചെലവാക്കിയ തുക പൂർണമായും ഗോപിനാഥ് രവീന്ദ്രനിൽനിന്ന് ഈടാക്കിയില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് സെനറ്റേഴ്സ് ഫോറം കൺവീനർ ഡോ. ഷിനോ പി ജോസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.