ചിത്രലേഖയുടെ ഭർത്താവിനെ വീട്ടിൽ കയറി മർദിച്ച പരാതിയിൽ ഒരാൾ അറസ്റ്റിൽ
text_fieldsവളപട്ടണം: ഓട്ടോ ഡ്രൈവറായിരുന്ന പരേതയായ ചിത്രലേഖയുടെ ഭർത്താവ് എം. ശ്രീഷ്കാന്തിനെ വീട്ടിൽ കയറി മർദിച്ചതായ പരാതിയിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പള്ളി സ്വദേശിയായ സജി കുതിരത്തടം (40) ആണ് അറസ്റ്റിലായത്. കാട്ടാമ്പള്ളിക്കടുത്ത് കുതിരത്തടത്തെ സ്വന്തം വീട്ടിൽവെച്ചായിരുന്നു മർദനമേറ്റത്.
ചൊവ്വാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയശേഷം ഒരുസംഘമാളുകൾ കുതിരത്തടത്തെ വീട്ടിൽ കയറി മർദിച്ചെന്നാണ് പരാതി. സി.പി.എം പ്രവർത്തകരാണ് പിന്നിലെന്നാണ് ആരോപണം. മർദനമേറ്റ നിലയിൽ അവശനായ ശ്രീഷ്കാന്തിനെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. കാലിന് സാരമായി പരിക്കേറ്റിരുന്നു.
ഏതാനും മാസം മുമ്പാണ് അസുഖം ബാധിച്ച് ചിത്രലേഖ മരിച്ചത്. തുടർന്ന് ചിത്രലേഖയുടെ ഓട്ടോയുടെ ടൗണിൽ ഓടിക്കാനുള്ള പെർമിറ്റ് മകൾ മേഘയുടെ പേരിൽ മാറ്റിക്കിട്ടിയിരുന്നു. ആ പെർമിറ്റുമായാണ് ഭർത്താവ് ശ്രീഷ്കാന്ത് ഓട്ടോ ഓടിച്ചിരുന്നത്. നേരത്തേ ചിത്രലേഖക്കെതിരെയും ആക്രമണം ഉണ്ടായിരുന്നതായി പൊലീസിൽ പരാതി ഉണ്ടായിരുന്നു.
കാട്ടാമ്പള്ളി വീട്ടിൽ നിർത്തിയിട്ട ഓട്ടോ തീവെച്ച് നശിപ്പിച്ചതായും പൊലീസ് കേസെടുത്തിരുന്നു. അത് നേരിട്ടുവരുമ്പോഴാണ് ചിത്രലേഖ രോഗബാധിതയായി മരിച്ചത്. വളപട്ടണം സി.ഐ ടി.പി. സുമേഷ്, എസ്.ഐ ടി.എം. വിപിൻ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.