![azheekal port azheekal port](https://www.madhyamam.com/h-upload/2021/07/03/1077464-azheekal-port.webp)
representative image
ചരക്കുകപ്പൽ അഴീക്കൽ തുറമുഖത്ത്; മടക്കയാത്ര നാളെ
text_fieldsകണ്ണൂർ: വർഷങ്ങളായുള്ള കണ്ണൂരിെൻറ കാത്തിരിപ്പിന് ശനിയാഴ്ച അവസാനമായി. കൊച്ചിയിൽനിന്നുള്ള എം.വി ഹോപ് സെവൻ ചരക്കുകപ്പൽ ശനിയാഴ്ച രാവിലെ അഴീക്കൽ തീരമണയുേമ്പാൾ കണ്ണൂരിെൻറ വർഷങ്ങളായുള്ള പ്രതീക്ഷയുംഅഞ്ചുപതിറ്റാണ്ടിെൻറ കാത്തിരിപ്പിനുമാണ് അവസാനമായത്.
കൊച്ചി -അഴീക്കൽ ചരക്കു ജലഗതാഗതം പുനരാരംഭിക്കുന്നതിെൻറ ഭാഗമായി കൊച്ചിയിൽനിന്ന് അഴീക്കലിലേക്ക് ജൂൺ 29നാണ് കപ്പൽ പുറപ്പെട്ടത്. വ്യാഴാഴ്ച ബേപ്പൂരിലെത്തിയ കപ്പൽ വെള്ളിയാഴ്ച രാവിലെയാണ് അവിടെ നിന്ന് അഴീക്കലിലേക്ക് പുറപ്പെട്ടത്. നാലിന് അഴീക്കലിൽ നിന്ന് കപ്പൽ കൊച്ചിയിലേക്ക് തിരിക്കും.
ഇതേ കപ്പൽ ജൂലൈ അഞ്ചിന് കൊച്ചിയിൽ നിന്ന് അഴീക്കലിലേക്ക് രണ്ടാമത്തെ സർവിസ് ആരംഭിക്കും. ആറിന് ബേപ്പൂരിലും ഏഴിന് അഴീക്കൽ തുറമുഖത്തുമെത്തും. എട്ടിന് അഴീക്കലിൽ നിന്ന് തിരിച്ചുപോകുന്ന കപ്പൽ ഒമ്പതിന് കൊച്ചിയിൽ എത്തും.
മുംബൈ ആസ്ഥാനമായുള്ള ജെ.എം ബക്സി ഗ്രൂപ് കമ്പനിയുടെ കീഴിലുള്ള റൗണ്ട് ദി കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടേതാണ് സർവിസ് നടത്തുന്ന കപ്പൽ. കണ്ടെയ്നറുകളുടെ തീരദേശ ഷിപ്പിങ് പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി 'റിവർ സീ' ചരക്ക് യാനങ്ങളുടെ കപ്പൽ ബന്ധിത നിരക്കുകളിൽ കൊച്ചി തുറമുഖം 50 ശതമാനം കിഴിവ് നൽകുന്നുണ്ട്. കൂടാതെ റോഡിലൂടെയുള്ള ചരക്കുനീക്ക ചെലവിന് പുറമെ, 10 ശതമാനത്തിെൻറ പ്രവർത്തന ഇൻസെൻറിവ് കേരള സർക്കാറും നൽകുന്നുണ്ട്.
കണ്ടെയ്നറുകളുടെ ചരക്കുനീക്കത്തിൽ മാതൃകാപരമായ മാറ്റത്തിനൊപ്പം റോഡുകളിലെ തിരക്കു കുറക്കുന്നതിനും കാർബൺ ഫൂട്ട്പ്രിൻറ് കുറക്കുന്നതിനും ഈ സേവനം വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഴീക്കലില്‍ ആരംഭിക്കുന്ന ചരക്കുകപ്പല്‍ സർവിസിെൻറ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഞായറാഴ്ച രാവിലെ 8.30ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിർവഹിക്കും.
അഴീക്കലില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്പ്പെടെയുള്ള ചരക്കുകളുമായാണ് കപ്പൽ ഞായറാഴ്ച യാത്രതിരിക്കുക. കെ. സുധാകരന് എം.പി, എം.എല്‍.എമാരായ കെ.വി. സുമേഷ്, രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവര്‍ പങ്കെടുക്കും.
ചരക്ക് കപ്പലിന് തടസ്സമില്ലാതെ പ്രതിവാര സർവിസ് നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മാരിടൈം ബോർഡ് സി.ഇ.ഒ സലീം കുമാർ പറഞ്ഞു. കാർഗോ ക്ലിയറൻസിനായി കണ്ണൂരിലും ബേപ്പൂരിലും ഇപ്പോൾ ലഭ്യമായ ഇലക്ട്രോണിക് ഡാറ്റ ഇൻറർചേഞ്ച് (ഇ.ഡി.ഐ) സൗകര്യം മലബാറിൽനിന്ന് കൂടുതൽ പങ്കാളികളെ ആകർഷിക്കുമെന്നാണ് സംരംഭകർ കരുതുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.