ഭൂതത്താൻകുന്ന് വീണ്ടും ഇടിഞ്ഞു
text_fieldsമണ്ണിടിഞ്ഞ് വിള്ളൽ വീണ ഭൂതത്താൻകുന്ന്
എടക്കാട്: കനത്ത മഴയിൽ എടക്കാട് ദേശീയപാതയോരത്തെ ഭൂതത്താൻകുന്ന് വീണ്ടും ഇടിഞ്ഞു. രണ്ടു ദിവസമായി പെയ്ത മഴയിലാണ് കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്കിറങ്ങിയത്. കുന്നിന് വലിയ വിള്ളലും ഉണ്ടായി. നിലവിൽ കിഴക്കുഭാഗം സർവിസ് റോഡ് വഴി ബസുൾപെടെയുള്ള വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തിയതിനാൽ മണ്ണിടിച്ചൽ ഗതാഗതത്തിന് തടസ്സമായിട്ടില്ല. എന്നാൽ, സർവിസ് റോഡിൽ മണലും ചളിയും കെട്ടിനിൽക്കുന്നത് കാരണം ചെറുവാഹനങ്ങൾക്കും കാൽനടയാത്രികർക്കും ദുരിതമാണ്. ദേശീയപാതയുടെ ഭാഗമായുള്ള സർവിസ് റോഡ് നിർമിക്കുന്നതിന് ഭൂതത്താൻകുന്നിന്റെ ഒരുഭാഗം ഇടിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ വർഷം മഴക്കാലത്ത് ശക്തമായ മണ്ണിടിച്ചിൽ ഉണ്ടാവുകയും റോഡ് നിർമാണം നിർത്തിവെക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ സർവിസ് റോഡിന്റെ നിർമാണം പുനരാരംഭിക്കുന്നതിന്, നേരത്തേ കുന്നിടിച്ചൽ ഉണ്ടായ സ്ഥലത്തുനിന്ന് നൂറ് മീറ്റർ നീളത്തിൽ ആഴത്തിലുള്ള കുഴിയെടുത്ത് കോൺക്രീറ്റ് ബീമുകളാൽ സുരക്ഷഭിത്തികൾ നിർമിച്ചു. ഇതിനുശേഷമാണ് കിഴക്ക് ഭാഗം സർവിസ് റോഡിന്റെ പണി പൂർത്തീകരിച്ചത്. ഇപ്പോൾ കാലവർഷം തുടങ്ങിയതോടെ നേരെത്തെ നിർമിച്ച സുരക്ഷഭിത്തി കഴിഞ്ഞുള്ള ഭാഗത്തുനിന്ന് വീണ്ടും കുന്ന് പിളർന്ന് വലിയ തോതിൽ മണ്ണൊലിച്ച് സർവിസ് റോഡിലേക്ക് വന്നിറങ്ങി. മഴ കനക്കുകയാണെങ്കിൽ കുന്നിൽ നിന്നുള്ള മണ്ണിടിച്ചിൽ രൂക്ഷമാകാനാണ് സാധ്യത. സ്വകാര്യ വ്യക്തികൾ കുന്ന് യഥേഷ്ടം ഉപയോഗിച്ച് താൽക്കാലിക റോഡ് നിർമിച്ചതും മണ്ണിടിച്ചിലിന് കാരണമായതായി നാട്ടുകാർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.