കണ്ണൂർ സർവകലാശാലയിൽ ബിരാക് ഇ യുവ സെന്റർ
text_fieldsകണ്ണൂർ: സർവകലാശാലക്ക് ഇ യുവ സെന്റർ (ഇ.വൈ.സി) അനുവദിച്ച് കേന്ദ്ര ഏജൻസിയായ ബിരാക് (ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ). ബിരുദ വിദ്യാർഥികൾമുതൽ ഗവേഷക വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ഗവേഷണ -സംരംഭക പ്രവർത്തനം ലഭ്യമാക്കുക എന്നതാണ് ഇ യുവ സെന്ററുകളിലൂടെ ബിരാക് ലക്ഷ്യമിടുന്നത്.
സർവകലാശാലയുടെ പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന ബയോടെക്നോളജി പഠനവകുപ്പിലാണ് ബിരാകിന്റെ ഇ യുവ സെന്ററിന് അനുമതി ലഭിച്ചിരിക്കുന്നത്. പ്രവർത്തനാനുമതിയോടൊപ്പം ഏകദേശം 266.5 ലക്ഷം രൂപയുടെ ധനസഹായമാണ് കണ്ണൂർ സർവകലാശാലക്ക് ബിരാകിൽനിന്ന് ലഭിക്കുക.
കേരളത്തിൽ ബിരാക് ഇ യുവ സെന്റർ അനുവദിക്കുന്ന ആദ്യത്തെ സർവകലാശാലയാണ് കണ്ണൂർ സർവകലാശാല.
തെരഞ്ഞെടുത്ത വിദ്യാർഥികൾക്ക് ഇൻക്യൂബേഷൻ സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകുന്നതുവഴി ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുക എന്നതാണ് ഇ യുവ സെന്ററുകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി സംരംഭകത്വ ശിൽപശാലകളും ഇ യുവ സെന്ററുകൾ വഴി നടപ്പാക്കും.
മൂവായിരം സ്ക്വയർ ഫീറ്റിലധികം വരുന്ന ഇ യുവ സെന്ററിൽ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ലാബുകളും ഇൻക്യൂബേഷൻ സൗകര്യങ്ങളുമാണ് സർവകലാശാല വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇൻക്യുബേഷൻ സൗകര്യങ്ങൾക്കും മാർഗനിർദേശങ്ങൾക്കും പുറമെ ഗവേഷണത്തിനും സംരംഭങ്ങൾക്കുമായി ധനസഹായം, ഫെലോഷിപ് എന്നിവയും ലഭിക്കും.
മൂന്നു വർഷത്തേക്കാണ് ഇ യുവ സെന്ററിന് അനുമതി. ഫെലോഷിപ്പുകൾക്കായി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കുകയും വിഷയ വിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ ഇന്റർവ്യൂ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി ബിരാകിന്റെ അനുമതിയോടുകൂടിയായിരിക്കും വിദ്യാർഥികൾക്ക് ഫെലോഷിപ്പുകളും ഇൻക്യൂബേഷൻ സൗകര്യങ്ങളും നൽകുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.