ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി; ജില്ലയിൽ ബ്രൂസല്ലാ രോഗപ്രതിരോധ കുത്തിവെപ്പ് തുടങ്ങി
text_fieldsകണ്ണൂർ: കേന്ദ്ര സർക്കാറും കേരള സംസ്ഥാന മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന ദേശീയ ജന്തുരോഗ നിയന്ത്രണപദ്ധതിയുടെ ഭാഗമായുള്ള മൂന്നാം ഘട്ട ബ്രൂസല്ലാരോഗ നിയന്ത്രണ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ല വെറ്ററിനറി കേന്ദ്രത്തിൽ ജില്ല തല ഉദ്ഘാടനം ജില്ല കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നിർവഹിച്ചു.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ.വി. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. കെ.എസ്. ജയശ്രീ പദ്ധതി വിശദീകരണം നടത്തി. കണ്ണൂർ മേഖലാ മൃഗസംരക്ഷണ കേന്ദ്രം അസി. പ്രോജക്ട് ഓഫിസർ ഡോ. പി.ടി. സന്തോഷ് കുമാർ സംസാരിച്ചു.കണ്ണൂർ ജില്ല വെറ്ററിനറി കേന്ദ്രം ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയ് വർഗീസ് സ്വാഗതവും ജന്തുരോഗനിയന്ത്രണ പദ്ധതി ജില്ല എപ്പിഡമിയോളജിസ്റ്റ് ഡോ. വൈ. ബിഷാര നന്ദിയും പറഞ്ഞു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ബ്രൂസെല്ലോസിസ് കൺട്രോൾ പ്രോഗ്രാം മൂന്നാം ഘട്ടം മുഖേന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ നാലു മുതൽ എട്ടുമാസം പ്രായമായ പശുക്കുട്ടികളിലും എരുമക്കുട്ടികളിലും പ്രതിരോധ കുത്തിവെപ്പ് നടത്തും. 2024 സെപ്റ്റംബർ മാസം 24 മുതൽ 28 വരെയുള്ള അഞ്ച് പ്രവൃത്തിദിവസങ്ങളിൽ പ്രധാനമായും വാക്സിനേഷൻ ക്യാമ്പുകൾ വഴിയാണ് കുത്തിവെപ്പ് നടത്തുന്നത്.
2910 കന്നുകുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകും
ഈ ഘട്ടത്തിൽ ജില്ലയിൽ 2910 കന്നുകുട്ടികൾക്ക് ബ്രൂസല്ലാരോഗ പ്രതിരോധ കുത്തിവെപ്പ് നൽകും. മൃഗങ്ങളിൽ ബ്രൂസെല്ലോസിസ് രോഗത്തിന് ചികിത്സയില്ലാത്തതിനാൽ വാക്സിനേഷൻ വഴി മാത്രമേ രോഗം നിയന്ത്രിക്കാൻ കഴിയൂ. നാലു മുതൽ എട്ടുമാസം പ്രായമായ പശുക്കുട്ടികളിലും എരുമക്കുട്ടികളിലും ഒരു പ്രാവശ്യം വാക്സിൻ നൽകുന്നതിലൂടെ ജീവിതകാലം മുഴുവനും രോഗ നിയന്ത്രണം കൈവരിക്കാനാവുമെന്ന് ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് പറഞ്ഞു.
രോഗം മനുഷ്യരിലേക്ക് പകരും; ജാഗ്രത വേണം
ബ്രൂസെല്ലാ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് മനുഷ്യരിലേക്ക് പകരുമെന്നും ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ വ്യക്തമാക്കി. കന്നുകാലികൾക്കും എരുമകൾക്കും രോഗം പിടിപെടുന്നതിലൂടെ പനി, ഗർഭാവസ്ഥയുടെ അവസാന ഘട്ടത്തിൽ ഗർഭഛിദ്രം, വന്ധ്യത, മാംസത്തിന്റെയും പാലിന്റെയും ഉൽപാദന നഷ്ടം എന്നിവ മൂലം കർഷകർക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തിവെക്കും. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനാൽ മനുഷ്യന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. രോഗബാധിതരായ മനുഷ്യരിൽ വന്ധ്യത, അബോർഷൻ, പനി, ശരീര വേദന, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, ബലഹീനത എന്നീ ലക്ഷണങ്ങൾ പ്രകടമാകും. മൃഗസംരക്ഷണ മേഖലയിലുള്ളവർ, അറവുശാലയിലെ ജീവനക്കാർ, മൃഗങ്ങളുടെ തുകൽ കൈകാര്യം ചെയ്യുന്നവർ തുടങ്ങിയവർക്ക് ഈ രോഗം പിടിപെടാൻ ഏറെ സാധ്യതയുണ്ട്.
അതിനാൽ, ബ്രൂസല്ലോസിസിന്റെ നിയന്ത്രണം മനുഷ്യന്റെ ആരോഗ്യത്തിലും കന്നുകാലികളുടെ ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. വർധിച്ചുവരുന്ന വ്യാപാരവും കന്നുകാലികളുടെ ദ്രുതഗതിയിലുള്ള സഞ്ചാരവും കന്നുകാലി വളർത്തലിന്റെ സ്വഭാവവും പ്രത്യേകിച്ച് ഗ്രാമീണ ഇന്ത്യയിലെ മൃഗങ്ങളുമായുള്ള അടുത്ത സമ്പർക്കവുമാണ് കന്നുകാലികളിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ പടരുന്നതിനു കാരണമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.