ബസ് ഡ്രൈവർ ജിജിത്തിന്റെ മരണം: അന്വേഷണം ഇനിയും പൂർത്തിയായില്ലെന്ന് പൊലീസ്
text_fieldsകണ്ണൂർ: തലശ്ശേരിയിൽ കാൽനടയാത്രക്കാരന് ബസ് തട്ടി പരിക്കേറ്റപ്പോൾ ഇറങ്ങിയോടിയ ഡ്രൈവർ ജിജിത്ത് ട്രെയിൻ തട്ടി മരിക്കാനിടയായ സംഭവത്തിൽ അന്വേഷണം പൂർത്തിയായില്ലെന്നും കൂടുതൽ സമയം വേണമെന്നും പൊലീസ്. മരണത്തിൽ സ്വമേധയാ കേസെടുത്ത സംസ്ഥാന മനുഷ്യാവകാശ കമീഷനെ തലശ്ശേരി എ.എസ്.പിയാണ് ഇക്കാര്യമറിയിച്ചത്. അന്വേഷണം പൂർത്തിയാകുന്ന മുറക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് പൊലീസിന് നിർദേശം നൽകി.
2023 നവംബർ 11നാണ് നാടിനെ നടുക്കിയ സംഭവം. കാൽനടയാത്രക്കാരനെ ബസ് തട്ടിയപ്പോൾ ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവർ ജിജിത്തിനെ കോടിയേരി പെട്ടിപ്പാലത്തുള്ള റെയിൽവേ ട്രാക്കിലാണ് ട്രെയിനിടിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേസിൽ ട്രെയിൻ ലോക്കോ പൈലറ്റിനെയും ബസിലുണ്ടായിരുന്ന യാത്രക്കാരെയും ചോദ്യം ചെയ്യാനുണ്ടെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും എടുത്തെങ്കിൽ മാത്രമേ സംഭവത്തിന് കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് കമീഷനെ അറിയിച്ചു. ദൃക്സാക്ഷികൾ ഉണ്ടോയെന്ന് കണ്ടെത്തണമെന്നും കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്കു വേണ്ടി ഹാജരായ തലശ്ശേരി എ.എസ്.പി കമീഷനെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.