ചിറക്കൽ ചിറ ഇനി ചിരിതൂകും
text_fieldsപതിയതെരു: ചിറക്കൽ ചിറ നവീകരണത്തിന്റെ ഭാഗമായി രണ്ടാംഘട്ട നിർമാണ പ്രവൃത്തിയായ സൗന്ദര്യവത്കരണം ഉടൻ തുടങ്ങും. ചിറക്കൽ ചിറയുടെ പുറംഭാഗത്തുള്ള പ്രദേശമാണ് മോടി കൂട്ടുന്നത്. ഇതിനായി 50 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. ചിറയുടെ ചുറ്റുപാടുമുള്ള പ്രദേശം ഇന്റർലോക് ചെയ്ത് സൗന്ദര്യം വർധിപ്പിക്കും. സായാഹ്നങ്ങളിൽ ഇവിടെയെത്തുന്ന ജനങ്ങൾക്ക് ഇരിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങളും സ്ഥാപിക്കും. ഇതോടെ ചിറയുടെ സൗന്ദര്യം കാണാനെത്തുന്നവർക്ക് പ്രിയപ്പെട്ട പ്രദേശമായി മാറും ചിറക്കൽ. എന്നാൽ ചിറയുടെ ചുറ്റിലും വൈദ്യുതി വിളക്കുകൾ സ്ഥാപിക്കാനുള്ള അനുമതിയില്ലെന്നാണ് സൂചന. കെ.പി. സുമേഷ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗപ്പെടുത്തി ഹൈമാക്സ് ലൈറ്റുകൾ സ്ഥാപിക്കും. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിത ജലാശയമായ ചിറക്കൽ ചിറ ജില്ല ടൂറിസം മേഖലയിൽ ഇടം പിടിക്കും. ചിറയുടെ ഒരു ഭാഗത്ത് കുട്ടികൾക്കും മറ്റും നീന്തൽ പഠിക്കാൻ പ്രത്യേക സൗകര്യമൊരുക്കണമെന്ന നിർദേശം ചിറ സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അത് ഇപ്പോൾ ഒരുക്കിയിട്ടില്ല. കൂടാതെ സന്ദർശിക്കുന്ന ടൂറിസ്റ്റുകളെ ആകർഷിക്കാൻ ചിറയിലൂടെ ബോട്ട് സർവിസ് നടത്തണമെന്നുമുള്ള ആവശ്യം അംഗീകരിച്ചിട്ടില്ല.
ഇതിനുള്ള പ്രധാന കാരണമായി പറയുന്നത് ചിറ ഇപ്പോഴും ചിറക്കൽ കോവിലകത്തിന്റെ സ്വകാര്യ സ്വത്താണ്. അത് നവീകരണത്തിനും ശുചീകരണത്തിനും മാത്രമായാണ് കോവിലകം അംഗീകാരം നൽകിയത്. മറ്റു വികസനപ്രവൃത്തികൾ നടത്താൻ ചിറക്കൽ കോവിലകത്തിന്റെ അനുവാദം ആവശ്യമാണ്. മുഴുവനായി സർക്കാറിന് വിട്ടുനൽകിയാൽ ക്രമേണ ചിറക്കൽ ചിറ കോവിലകത്തിന്റെ അധികാര പരിധിയിൽനിന്നും വിട്ടുപോകുമെന്ന ഭയപ്പാടിലാണ് കോവിലകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.