കോടതി നിർമാണം കോടതി കയറി; കോടതി സമുച്ചയമെന്ന സ്വപ്നം നീളും
text_fieldsകണ്ണൂർ: സുപ്രീംകോടതി കയറിയ കണ്ണൂർ കോടതി കെട്ടിട നിർമാണം നിയമക്കുരുക്കിലായതോടെ ജില്ല ആസ്ഥാനത്തെ കോടതി സമുച്ചയമെന്ന സ്വപ്നം നീളുന്നു. നൂറ്റാണ്ടിന്റെ ചരിത്രമുള്ള കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ഇവിടെ പ്രവർത്തിച്ചിരുന്ന മുൻസിഫ് കോടതിയും കുടുംബ കോടതിയും മാറ്റി. അസൗകര്യങ്ങൾ മാത്രമാണ് ഇപ്പോൾ ജില്ല ആസ്ഥാനത്തെ കോടതികൾക്ക് പറയാനുള്ളത്.
മുൻസിഫ് കോടതി പ്രവർത്തിക്കുന്നത് നിലവിലെ മജിസ്ട്രേറ്റ് കോടതിയുടെ മീഡിയേഷൻ മുറിയിലാണ്. കോടതി ഓഫിസ് രണ്ടു കോടതികൾക്കിടയിലെ ഇടനാഴിയിലാണ് പ്രവർത്തിക്കുന്നത്. മുൻസിഫ് കോടതിയുടെയും കുടുംബ കോടതിയുടെയും റെക്കോഡ് മുറികൾ ജുഡീഷ്യൽ ഓഫിസർമാർ താമസിച്ചിരുന്ന ക്വാർട്ടേഴ്സിലേക്കാണ് മാറ്റിയത്. ബാർ അസോസിയേഷൻ മുറി പ്രവർത്തിച്ചിരുന്ന മുറിയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്. വികസന വഴികളിൽ മറ്റ് കോടതികളെ അപേക്ഷിച്ച് ഏറെ പിറകിലായിരുന്നു ജില്ല ആസ്ഥാനത്തെ കോടതികൾ. ജുഡീഷ്യറിയുടെ ആസ്ഥാനമെന്ന നിലയിൽ തലശ്ശേരിക്ക് പരിഗണന കിട്ടുമ്പോഴും കണ്ണൂർ അവഗണിക്കപ്പെടുകയായിരുന്നു. അഭിഭാഷകരുടെയും ജനങ്ങളുടെയും ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ 2021ലാണ് 24.55 കോടി രൂപ ചെലവിൽ ആറുനില കോടതി കെട്ടിടം നിർമിക്കാൻ അനുമതി ലഭിച്ചത്.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ മുൻകൈയിൽ 24.55 കോടിയുടെ പുതിയ കെട്ടിടത്തിന്റെ മാസ്റ്റർപ്ലാൻ ഹൈകോടതി അംഗീകരിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയത്. ആറുനില കെട്ടിടം വരുന്നതോടെ കൂടുതൽ കോടതികൾ കണ്ണൂരിൽ വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എട്ടു കോടതികളാണ് നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്നത്.
മൂന്ന് മജിസ്ട്രേറ്റ് കോടതികളും രണ്ട് മുൻസിഫ് കോടതികളും ഒരു സബ് കോടതിയും കുടുംബ കോടതിയും പോക്സോ കോടതിയും. അഞ്ഞൂറോളം അഭിഭാഷകരും നൂറിലധികം ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നു.
നിയമയുദ്ധം ഇങ്ങനെ
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണത്തിന് അനുമതി ലഭിച്ചത് നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സിന് ആയിരുന്നു. എന്നാല്‍, നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ് നല്കിയ ക്വട്ടേഷനെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കാനായിരുന്നു കേരള ഹൈകോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
ഇതിനെതിരെ നിര്മ്മാണ് കണ്‍സ്ട്രക്ഷന്‍സ് ഉടമ നല്കിയ ഹരജിയിയിൽ സുപ്രീം കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. ഇതോടെ നിർമാണം മുടങ്ങി. കണ്ണൂർ ജില്ല ജഡ്ജിയുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ ഡിസംബർ 13ന് ആരംഭിച്ച പൊളിക്കൽ നടപടികൾ പൊതുമരാമത്ത് ഉദ്യോഗസ്ഥർ തടഞ്ഞതോടെയാണ് വിഷയം വീണ്ടും സുപ്രീം കോടതിയിലെത്തിയത്.
ചരിത്രമുറങ്ങുന്ന കെട്ടിടം
ബ്രിട്ടീഷ് ഭരണകാലത്ത് 1907ൽ സ്ഥാപിതമായ മുൻസിഫ് കോടതി കെട്ടിടമാണ് പൊളിക്കാൻ തുടങ്ങിയത്. 116 വർഷം പഴക്കമുള്ള ചരിത്രപരമായ കെട്ടിടത്തിനുള്ളിൽ പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് പ്രവർത്തിച്ചുവന്നത്.
കണ്ണൂരിലേക്ക് മാറ്റുന്നതിന് മുമ്പ് മട്ടന്നൂരിനടുത്ത ചാവശ്ശേരിയിലാണ് ആദ്യം പ്രവർത്തിച്ചത്. പതിറ്റാണ്ടുകളായി കണ്ണൂരിൽ ഒരു മുൻസിഫ് കോടതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1962ലുള്ളതാണ് സബ് കോടതി എന്ന ആവശ്യം. 2012ലാണ് സബ് കോടതി നിലവിൽ വന്നത്. 2005ൽ കുടുംബ കോടതിയും 2022ൽ പോക്സോ കോടതിയും സ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.