മഞ്ചപ്പാലം മലിനജല ശുദ്ധീകരണ പ്ലാന്റ് നിർമാണം പൂർത്തിയായി
text_fieldsകണ്ണൂര്‍: കോര്പറേഷന് മഞ്ചപ്പാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനത്തിന് സജ്ജമായി. സംസ്ഥാനത്ത് രണ്ടാമത്തേതും തദ്ദേശ സ്വയംഭരണ സ്ഥാപനം നിർമാണം പൂർത്തയാക്കുന്ന ആദ്യത്തേയും പ്ലാന്റാണിത്. ദിവസവും 10 ദശലക്ഷം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ളതാണ് പ്ലാന്റ്. ജലം ശുദ്ധീകരിച്ച് കാര്‍ഷിക മേഖല ഉള്‍പ്പെടെയുള്ള ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും.
കോർപറേഷൻ താളിക്കാവ് വാർഡിലെ മഞ്ചപ്പാലത്ത് 23 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. താളിക്കാവ്, കാനത്തൂർ വാർഡുകളിലെ വീടുകളിൽനിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മലിനജലം പൈപ്പ് വഴി നേരിട്ട് പ്ലാന്റിലേക്ക് എത്തിക്കുന്നതാണ് സംവിധാനം.
ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുക. സംസ്ഥാന ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിങ്, ഇംപാക്ട് കേരള മാനേജിങ് ഡയറക്ടർ എസ്. സുബ്രമണ്യം എന്നിവര്‍ പ്ലാന്റ് സന്ദര്‍ശിച്ചു. പദ്ധതി മാതൃകാപരവും പ്രശംസനീയവുമാണെന്ന് എസ്. സുബ്രമണ്യം പറഞ്ഞു.
പ്ലാന്റ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും മേഖലയിലെ ജനങ്ങളുടെ ഏറെക്കാലത്തെ ദുരിതത്തിന് അറുതിയാവുകയാണെന്നും മേയര്‍ അഡ്വ. ടി.ഒ. മോഹനന് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന ടീച്ചര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ സുരേഷ് ബാബു എളയാവൂര്, സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ പി.വി. ജയസൂര്യന്‍, കോര്പറേഷന് സൂപ്രണ്ടിങ് എൻജിനീയര്‍ ടി. മണികണ്ഠകുമാര്‍, എക്സിക്യുട്ടിവ് എൻജിനീയര്‍മാരായ പി.പി. വല്സന്, ജസ്വന്ത് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.