അന്തർ സംസ്ഥാന തൊഴിലാളിയുടെ മരണം; ആരോഗ്യ വകുപ്പ് വിശദീകരണം തേടി
text_fieldsകഴിഞ്ഞ ദിവസം മരിച്ച അന്തർ സംസ്ഥാന തൊഴിലാളി (ജില്ല ആശുപത്രിയിൽ നേരത്തെ ചികിത്സക്ക് എത്തിച്ചപ്പോൾ)
കണ്ണൂർ: ജില്ല ആശുപത്രിയിൽനിന്ന് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത അന്തർസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ വിശദീകരണം തേടി ആരോഗ്യ വകുപ്പും ജില്ല പഞ്ചായത്തും.
സംഭവത്തിൽ അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ആശുപത്രി സൂപ്രണ്ടിനോടും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ആശുപത്രി ആർ.എം.ഒവിനോടും ആവശ്യപ്പെട്ടു. റഫർ ചെയ്ത തൊഴിലാളി ആശുപത്രിയിൽനിന്ന് പോയ സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ 9.15ഓടെ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവശനിലയിൽ കണ്ടെത്തിയ അന്തർ സംസ്ഥാന തൊഴിലാളിയെ അഗ്നിരക്ഷസേനാംഗങ്ങളാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. അവിടെനിന്ന് പ്രഥമ ശുശ്രൂഷക്ക് ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് ഡോക്ടർ റഫർ ചെയ്തു.
ഇയാളെയാണ് ആശുപത്രിക്ക് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ മരിച്ചനിലയിൽ പിന്നീട് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹിമാചൽപ്രദേശ് സ്വദേശിയാണെന്ന് സംശയിക്കുന്നു. മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ച ഇയാളുടെ കാലിന് പഴുപ്പ് ബാധിച്ചനിലയിലായിരുന്നു.
സമീപത്തുള്ളവർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് അഗ്നിശമസേനയുടെ സഹായം തേടിയത്. വൈകീട്ട് അഞ്ചോടെയാണ് യുവാവിനെ ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റാൻഡിനു സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്.
ആരോരുമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച അവശനിലയിലായ യുവാവിന് ചികിത്സയോ ആവശ്യമായ കരുതലോ നൽകാത്തതിനെ തുടർന്നാണ് ഇയാൾ ആശുപത്രിയി നിന്നുമിറങ്ങി റോഡരികിൽ മരിക്കാനിടയാക്കിയതെന്നാണ് ആരോപണം.
ആശുപത്രിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി -പി.പി. ദിവ്യ
കണ്ണൂർ: അവശനിലയിൽ ജില്ല ആശുപത്രിയിൽ എത്തിച്ച ഇതര സംസ്ഥാന തൊഴിലാളി സമീപത്തെ ബസ് സ്റ്റാൻഡിൽ കുഴഞ്ഞു വീണുമരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ഇതുസംബന്ധിച്ച് ആശുപത്രി ആർ.എം.ഒവിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
പരിയാരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തെങ്കിലും ആംബുലൻസിൽ അവിടെ എത്തിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്. പൊതുവെ അഗതികളായ രോഗികൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുള്ള സംവിധാനം ജില്ല ആശുപത്രിയിൽ ഉണ്ട്. ഇപ്പോൾ തന്നെ അത്തരത്തിലുള്ള നിരവധി പേർ അവിടെ ചികിത്സയിലുണ്ട്.
ഏതെങ്കിലും തരത്തിൽ ഒരാൾക്കും ചികിത്സ ലഭിക്കാതിരിക്കരുത് എന്നുതന്നെയാണ് ജില്ല പഞ്ചായത്ത് ആഗ്രഹിക്കുന്നത്. ഇതിൽ ആശുപത്രി ജീവനക്കാരിൽ ആരെങ്കിലും കുറ്റകരമായ വിധത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും പി.പി. ദിവ്യ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.