കുഴിയില്ലാത്ത റോഡിൽ കുഴിയടക്കൽ
text_fieldsകീഴ്പ്പള്ളി- പാലപ്പുഴ റോഡിൽ കുഴിയില്ലാത്ത സ്ഥലങ്ങളിലെ നവീകരണ പ്രവൃത്തി
ആറളം: ആറളം ഫാമിലൂടെയും പുനരധിവാസ മേഖലയിലൂടെയും കടന്നുപോകുന്ന പൊതുമരാമത്ത് റോഡിൽ കുഴിയില്ലാത്ത സ്ഥലങ്ങളിലും കുഴിയടക്കുന്ന കരാറുകാരന്റെ ചെപ്പടിവിദ്യക്ക് നേരെ കണ്ണടച്ച് പൊതുമരാമത്ത് വകുപ്പ്. കീഴ്പ്പള്ളിയിൽ നിന്നും പാലപുഴയിലേക്ക് പോകുന്ന ഒമ്പത് കിലോമീറ്റർ വരുന്ന റോഡിൽ വർഷാവർഷം മെയിന്റനൻസ് എന്ന പേരിലാണ് ഈ കലാപരിപാടി നടത്തുന്നത്.
ഫലമോ ഇതുവഴി യാത്രചെയ്യുന്നവർ ഇപ്പോൾ വന്യമൃഗത്തെ ഭയക്കുന്നതുപോലെ നടുവൊടിയുന്നതും ഭയപ്പെടേണ്ടിവരുന്നു. പൊതുമരാമത്തിന്റെ സൂപ്പർവൈസറിന്റെ കണ്മുന്നിലാണ് കുഴിയില്ലാത്ത സ്ഥലം മുഴുവൻ ഇതുപോലെ അറ്റകുറ്റപ്പണി നടത്തുന്നത്. പ്രവൃത്തിക്ക് ആവശ്യമായ തോതിൽ സാധനങ്ങൾ ഉപയോഗിക്കുന്നില്ലെന്നും പരാതി ഉയരുന്നുണ്ട്.
പൊതുമരാമത്ത് അധികൃതരോട് അന്വേഷിച്ചാൽ ഞങ്ങൾ റോഡ് വിഭാഗമാണെന്നും മെയിന്റനൻസ് വിഭാഗം വേറെയാണെന്നുമൊക്കെയുള്ള മറുപടിയാണ് പൊതുജനങ്ങൾക്ക് ലഭിക്കുന്നത്. ആറളം ആദിവാസി പുനരധിവാസ മേഖലയിലൂടെ കടന്നുപോകുന്ന റോഡായതിനാൽ ആരും ചോദിക്കാൻ വരാത്തതും കരാറുകാരന്റെ ഇഷ്ടത്തിന് ജോലിചെയ്തു തീർക്കുകയാണ്. കുഴിയില്ലാത്ത സ്ഥലങ്ങൾ കുഴി നികത്തിയതായി കാണിച്ച് സർക്കാർ ഖജനാവ് കൊള്ളയടിക്കുന്നത് തടയാൻ പൊതുമരാമത്ത് മന്ത്രി ഇടപെടണമെന്നാണ് പൊതുജനം പറയുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.