ഇ.കെ. നായനാർ അനുസ്മരണം; ശാരദേ... നീയൊരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയാണ്...
text_fieldsകല്യാശ്ശേരി: ജനകീയ മുൻമുഖ്യമന്ത്രി നായനാരുടെ വിയോഗത്തിന് രണ്ടുപതിറ്റാണ്ട്. 2004 മേയ് 19നാണ് ഡൽഹിയിലെ ആൾ ഇന്ത്യാ മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സക്കിടെ നായനാർ ഈ നാടിനോട് വിടപറഞ്ഞത്.
നായനാരുടെ പ്രയതമ ശാരദ ടീച്ചർക്ക് ഇന്നും ജീവന്റെ ഊർജവും വിളക്കും അദ്ദേഹത്തിന്റെ ഓർമകളാണ്. ‘‘ശാരദേ... നീ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ ഭാര്യയാണെന്ന് ഓർമവേണം.
അതിനാൽ നിന്റെ താൽപര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെക്കേണ്ടിവരും എന്ന ശക്തമായ ഉപദേശം വിവാഹ നാളിൽ മനസ്സിൽ സൂക്ഷിച്ചതാണ്. അന്നുമുതൽ ഒരുപരിഭവവും പരാതിയും സഖാവിനെക്കുറിച്ച് എനിക്കുണ്ടായിരുന്നില്ല -ശാരദ ടീച്ചർ പറഞ്ഞു. 2004ൽ ഡൽഹിയിൽ ചികിത്സക്ക് പോകുന്നതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിൽ പത്രക്കാരോട് പറഞ്ഞ ‘‘ങ്ങ റൈറ്റ്’’ എന്ന വാക്ക് ഇന്നും മനസ്സിൽ നൊമ്പരമുണർത്തുന്നു.
റൈറ്റ് പറഞ്ഞാൽ പിന്നെ സഖാവിനോട് ഒന്നും ചോദിക്കാൻ പാടില്ല. മൂന്നുതവണ മുഖ്യമന്ത്രിയായിട്ടുണ്ടെങ്കിലും ഒരുവിദേശയാത്ര മാത്രമാണ് സഖാവിനോടൊപ്പംപോയത്.
കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നത് സഖാവിന് തീരെ ഇഷ്ടമില്ലാത്തകാര്യമാണ്. നായനാർ ആദ്യമായി മുഖ്യന്ത്രിയായപ്പോൾ ലണ്ടനിലേക്ക് മലേഷ്യ വഴി പോയിരുന്നു. ആ യാത്രയിൽ മാത്രമാണ് എന്നെ ഒപ്പം കൂട്ടിയത്. സഖാവ് നല്ല ഭക്ഷണപ്രിയനാണ്. മത്സ്യക്കറിയും പൊരിച്ചതും നിർബന്ധമാണ്.
സഖാവിന്റെ വിയോഗശേഷം ഞാൻ സഖാവിനു വേണ്ടി മത്സ്യം ഉപേക്ഷിച്ചു. ഇപ്പോൾ പച്ചക്കറി മാത്രം. ഇന്നും നായനാരുടെ നല്ല ഓർമകളുമായി ഈ വീട്ടിൽ കഴിയുന്നു. എന്നാലും പലപ്പോഴും കൊതിക്കാറുണ്ട് ശാരദേ... എന്നുള്ള ആ വിളികേൾക്കാൻ -ശാരദ ടീച്ചർ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.