കണ്ണൂരിനെന്നും പ്രിയപ്പെട്ടയാൾ...
text_fieldsകണ്ണൂർ: കണ്ണൂരിന് ഏറെ പ്രിയപ്പെട്ടയാളാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അവിചാരിതമായ അനിഷ്ട സംഭവം അരങ്ങേറിയെങ്കിലും കണ്ണൂരിന്റെ വികസനത്തിനൊപ്പം എന്നും നിന്നയാൾ. ഉത്തരമലബാറിന് ചിറകേറിയ കണ്ണൂർ വിമാനത്താവളം പ്രവൃത്തിയുടെ 75 ശതമാനവും പൂർത്തിയാക്കിയത് ഇദ്ദേഹം മുഖ്യമന്ത്രിയായ കാലത്തായിരുന്നു.
മലയോരത്തെ ജനങ്ങൾക്ക് താങ്ങും തണലുമായി ഉമ്മൻചാണ്ടിയുണ്ടായിരുന്നു. മലയോരത്തുണ്ടായ ആദ്യ പ്രളയത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അവിടെ നേരിട്ടെത്തുകയും ദുരിതം നേരിട്ടവർക്ക് നഷ്ടപരിഹാരവും നൽകി. കൂടാതെ പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് നേരിട്ടെത്തി കൈമാറി.
കണ്ണൂരിലെ പരിപാടികൾക്ക് എത്തിയാൽ ഗസ്റ്റ് ഹൗസായിരുന്നു വിശ്രമയിടം. അഴീക്കൽ തുറമുഖ വികസനത്തിനും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുണ്ടായിരുന്നു. ചാല ടാങ്കർ ദുരന്തത്തിൽ ഉടൻ ഓടിയെത്തുകയും ദുരന്തനിവാരണത്തിന് ഏകോപനം ചെയ്തു. ദ്രുതഗതിയിൽ ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരവും നൽകി. ബധിരമൂകരായവര്‍ക്ക് ശബ്ദത്തിന്റെ വഴിതുറക്കുന്ന ശസ്ത്രക്രിയക്ക് സൗജന്യ കോക്ലിയര്‍ ലഭ്യമാകുന്ന 'ശ്രുതി തരംഗം' പദ്ധതിക്ക് തുടക്കംകുറിച്ചതും ഉമ്മൻ ചാണ്ടി സർക്കാറായിരുന്നു. കൊലക്കത്തി രാഷ്ട്രീയത്തിന്റെ ചരിത്രമുള്ള കണ്ണൂരിൽ ക്ഷമയും സഹനവും കാണിച്ചുതന്ന വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. 2013 ഒക്ടോബര്‍ 27നാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുഖ്യമന്ത്രിക്ക് നേരെ കല്ലേറുണ്ടായത്. കാറിന്റെ ചില്ലുതെറിച്ചു നെറ്റിയില്‍ മുറിവേറ്റ ഉമ്മന്‍ചാണ്ടി ചോരയൊലിപ്പിച്ചാണ് പൊലീസ് മൈതാനിയിലെത്തി സംസ്ഥാന പൊലീസ് കായികമേള ഉദ്ഘാടനം ചെയ്തത്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് മറ്റ് അക്രമങ്ങൾ ഇല്ലാതിരിക്കാനുള്ള കാരണവും ഇദ്ദേഹത്തിന്റെ ഇടപെടലായിരുന്നു.
ജില്ലയിലെ കോൺഗ്രസ് പാർട്ടിയിലെ പടലപ്പിണക്കങ്ങൾ മാറ്റാൻ ഉമ്മൻ ചാണ്ടിയായിരുന്നു മുൻകൈ എടുക്കാറുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയം ഇരിക്കൂറിൽ സ്ഥാനാർഥിപ്രശ്നം വന്നപ്പോൾ ഇരു ഗ്രൂപ്പുകാരെയും ഒന്നിച്ചിരുത്തി നിമിഷനേരം കൊണ്ടാണ് പരിഹരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.