വന്യജീവികളുടെ ബാഹുല്യത്തിൽ പൊറുതിമുട്ടി മലയോര ജനത
text_fieldsകേളകം: കൃഷിയിടങ്ങളിൽ വിഹരിക്കുന്ന വന്യജീവികളുടെ ബാഹുല്യത്തിൽ പൊറുതിമുട്ടി മലയോര ജനത ദുരിതത്തിൽ. പേരാവൂർ മണ്ഡലത്തിലെ പ്രധാന വിഷയം വന്യ ജീവി ശല്യമാണ്. എട്ടു പഞ്ചായത്തുകളും ഒരു നഗരസഭയും ഉൾപ്പെടുന്ന പേരാവൂർ നിയോജക മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. ഇതിൽ ഇരിട്ടി നഗരസഭ, പായം പഞ്ചായത്ത് എന്നിവയൊഴിച്ച് മറ്റുപഞ്ചായത്തുകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങൾ ഉൾപ്പെടുന്നു. എന്നാൽ, ഇരിട്ടിയും, പായവും കൂടിയിപ്പോൾ കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളുടെ വിഹാരമാണ്.
കൊട്ടിയൂർ വനത്തിൽ നിന്നും വന്യജീവി സങ്കേതത്തിൽ നിന്നും വന്യമൃഗങ്ങളെത്തി നാശം വിതക്കുന്ന കൊട്ടിയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങൾ, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂർ വന്യജീവി സങ്കേതം എന്നിവിടങ്ങളിൽ നിന്നും കാട്ടുമൃഗങ്ങളെത്തുന്ന കേളകം പഞ്ചായത്തിലെ രാമച്ചി, ശാന്തിഗിരി, വെള്ളൂന്നി തുടങ്ങിയ പ്രദേശങ്ങൾ. ആറളം, ഉളിക്കൽ, അയ്യംകുന്ന് പഞ്ചായത്തുകളിൽ രൂക്ഷമാണ് വന്യ ജീവി ശല്യം. ഏലപ്പീടിക, പൂളക്കുറ്റി എന്നിവയുൾപ്പെടെയുള്ള കണിച്ചാർ പഞ്ചായത്തിലെ മറ്റു മേഖലകളും ജനജീവിതം ദുരിതമയം. ആറളം ഫാമിലെ കാട്ടാനകൾ തന്നെ വില്ലന്മാരായ മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, അയ്യപ്പൻകാവ് പ്രദേശങ്ങൾ. കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുന്ന ആറളം പഞ്ചായത്തിലെ ആറളം പുനരധിവാസ മേഖല. അതിർത്തിക്കപ്പുറം കർണാടക വനത്തിൽ നിന്നും വന്യമൃഗങ്ങളെത്തുന്ന ഉരുപ്പുംകുറ്റി, വാളത്തോട് മേഖലകളുൾപ്പെടുന്ന അയ്യൻകുന്ന് പഞ്ചായത്തിലെ പ്രദേശങ്ങൾ. കാട്ടാനയടക്കമുള്ളവയെത്തി നാശം വിതക്കുന്ന ഈ പ്രദേശങ്ങളെക്കൂടാതെ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയെത്തുന്ന മറ്റുവിവിധ പ്രദേശങ്ങൾ. വന്യമൃഗശല്യമെന്ന യാഥാർഥ്യത്തിൽ കഴിയുന്ന ഇവിടുത്തെ ജനങ്ങൾക്ക് ഇവയിൽ നിന്നുള്ള സംരക്ഷണം അനിവാര്യമാണ്. വനാതിർത്തികളിൽ പൂർണമായും ആന മതിലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിച്ചില്ലെങ്കിൽ ദുരന്തങ്ങളാണ് കാത്തിരിക്കുന്നത്.
നിലവിൽ ആറളം ഫാമിൽ മാത്രം തമ്പടിച്ചിട്ടുള്ളത് 70ഓളം കാട്ടാനകൾ. ആറളത്ത് എട്ടു വർഷത്തിനിടെ ആനകൾ ചവിട്ടിമെതിച്ചത് 14 മനുഷ്യ ജീവനുകൾ. ആറളം ഫാമിൽ ആന മതിൽ നിർമാണം പൂർത്തിയാവുമ്പോൾ പുറത്തെത്തിക്കുന്ന കാട്ടാനകൾ മറ്റിടങ്ങളിലൂടെ ജനവാസ കേന്ദ്രങ്ങളിലെത്തി ജനജീവിതം ദുരിതപൂർണമാക്കുമെന്നുറപ്പാണ്. കാട്ട് പന്നികളുടെ ശല്യമാണ് മലയോര ജനതയെ ദുരിതത്തിലും പട്ടിണിയിലുമാക്കുന്നത്.
മരച്ചീനി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങി ഭക്ഷ്യവിളകൾ കാട്ട് പന്നിക്കൂട്ടം നശിപ്പിക്കുന്നതിനാൽ കൃഷിയിറക്കാനാവാത്ത ദുരിതത്തിലാണ് കർഷകർ. ഇവയെ കൊന്നൊടുക്കാൻ ചട്ടമുണ്ടെങ്കിലും നടപ്പാക്കുന്നതിൽ വനം വകുപ്പും, അധികാരപ്പെട്ട പഞ്ചായത്തുകളും നിസ്സംഗത തുടരുകയാണ്. മലയോര കർഷിക മേഖലക്ക് ഇപ്പോൾ ഏറ്റവും വലിയ ഭീഷണിയായി കുരങ്ങുകളും കൃഷിയിടങ്ങളിൽ വിഹരിക്കുകയാണ്. വാഴമുതൽ കൊക്കോ വരെ മുഴുവൻ വിളകളുടെയും ഫലങ്ങൾ തിന്ന് തിമിർക്കുന്ന കുരങ്ങുകൾക്കെതിരെയും വേണം പ്രതിരോധം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.