ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ വൻ വർധന
text_fieldsകണ്ണൂർ: ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിൽ വൻവർധന. 2023ല്‍ 28 പേര്‍ക്കാണ് രോഗം ബാധിച്ചതെങ്കില്‍ ഈ വര്‍ഷം 145പേര്‍ക്ക് മഞ്ഞപ്പിത്ത ബാധയുണ്ടായി. നാലു മാസം കൊണ്ടാണ് ഇത്രയും വലിയ വർധനവ് റിപ്പോർട്ട് ചെയ്തത്. ജില്ലയിലെ ചില പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത ഔട്ട് ബ്രേക്ക് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് രോഗ തോത് വര്‍ധിക്കാനുള്ള കാരണം.
മലിനമായ കിണറുകളും വിവാഹം തുടങ്ങിയ പാര്‍ട്ടികളിലെ വെല്‍ക്കം ഡ്രിങ്ക് തുടങ്ങിയവയും മേളകളില്‍ വില്‍ക്കപ്പെടുന്ന ഐസ് ജ്യൂസ് എന്നിവയും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കടുത്ത വേനലിനെത്തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിലും ഇടവിട്ട് മഴ ലഭിച്ച സാഹചര്യത്തിലും കൊതുക് ജന്യ, ജല ജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജില്ലയില്‍ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നുണ്ട്. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 1149 പേര്‍ക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. 2023 ല്‍ 79 ഉം 2022 ല്‍ 40 ഉം മാത്രമായിരുന്നു ഡെങ്കിപ്പനി ബാധിച്ചവര്‍.
ജില്ലയിലെ സാംക്രമിക രോഗങ്ങളുടെ നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്യുന്നതിനും മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുമായി ഏകോപിച്ച് നടപ്പിലാക്കുന്നതിനും ആയി എ.ഡി.എം നവീന്‍ ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് ഈ വിലയിരുത്തല്‍. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി സച്ചിന് ജില്ലയിലെ സ്ഥിതിവിവര കണക്കുകള്‍ അവതരിപ്പിച്ചു.
പ്രതിരോധ നിര്‍ദേശങ്ങള്‍
കൊതുകുകള്‍ പെരുകുന്നത് തടയാന്‍ വെള്ളക്കെട്ടുകള്‍ ഒഴിവാക്കി ഉറവിട നശീകരണം ഫലപ്രദമായി ചെയ്യുക, കൊതുക് കടിയേല്‍ക്കാതിരിക്കാനാവശ്യമായ ലേപനങ്ങളോ വലയോ ഉപയോഗിക്കുക. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക. വീടുകളിലെ ഇന്‍ഡോര്‍ പ്ലാന്റുകളുടെ വെള്ളം ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും മാറ്റണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.