തലശ്ശേരിയിലെ അനധികൃത പാർക്കിങ്: നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
text_fieldsതലശ്ശേരി: നഗരത്തിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കർശനമാക്കി. നഗരത്തിലെ വിവിധയിടങ്ങളിൽ വാഹനങ്ങൾ അനധികൃതമായി മണിക്കൂറുകളോളം നിർത്തിയിടുന്നതിനെതിരെ വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് വിഭാഗം കടുത്ത നടപടികളുമായി തിങ്കളാഴ്ച രാവിലെ രംഗത്തിറങ്ങിയത്. ടൗണിലെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിൽ അനധികൃതമായി നിർത്തിയിട്ട 150 ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി എം.എൽ.എയുടെ അഭ്യർഥനയെ തുടർന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഷീബയുടെ നിർദേശ പ്രകാരം കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ പരിശോധന നടത്തിവരുകയായിരുന്നു. അതിനിടെ, പരിശോധന കൂടുതൽ കർശനമാക്കണമെന്ന അഡീഷനൽ അസി. ട്രാൻസ്പോർട്ട് കമീഷണർ പി.എസ്. പ്രമോജ് ശങ്കറിന്റെ ഉത്തരവുമെത്തി.
തിങ്കളാഴ്ച രാവിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ മൂന്ന് ടീമുകളാണ് നഗരത്തിൽ പരിശോധന നടത്തിയത്. പഴയ ബസ്സ്റ്റാൻഡ്, പഴയ റെയിൽവേ സ്റ്റേഷൻ റോഡ്, എം.എൽ.എ ഓഫിസ് പരിസരം, ഹെഡ് പോസ്റ്റോഫിസ് റോഡ് എന്നിവിടങ്ങളിൽ അനധികൃതമായി നിർത്തിയിട്ട 150 ഓളം വാഹനങ്ങൾക്കെതിരെ കേസെടുത്തു. അതിനിടെ പിടികൂടിയ വാഹനങ്ങൾക്ക് അമിതമായി പിഴ ചുമത്തിയതായി വാഹന ഉടമകളിൽനിന്ന് വ്യാപക പരാതിയുയർന്നു.
വാഹനങ്ങൾ നിർത്തിയിടാൻ നഗരസഭ സ്ഥലം അനുവദിക്കാത്ത നടപടിക്കെതിരെയും അമർഷം ഉയർന്നു.
പഴയ ബസ് സ്റ്റാൻഡ് ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് അനധികൃതമായി നിർത്തിയിട്ട വാഹനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനിടയിലാണ് ചിലർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായത്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് മൂന്നുപേർ അറസ്റ്റിൽ
തലശ്ശേരി: നഗരത്തിലെ അനധികൃത വാഹന പാർക്കിങ്ങിനെതിരെ നടപടിയെടുക്കുന്നതിനിടെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് മൂന്നുപേരെ അറസ്റ്റ് ചെയ്തു. വടക്കുമ്പാട് സ്വദേശി എൻ. നൗഷാദ്, മകൻ നസീൽ, ധർമടം സ്വദേശി പി.വി. നൗഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പഴയ റെയിൽവേ സ്റ്റേഷൻ റോഡിൽ വാഹനത്തിനെതിരെ നടപടിയെടുക്കുന്നതിനിടെ എൻ. നൗഷാദ് ബഹളം വെക്കുകയും ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ഈ സംഭവത്തിന് ശേഷം പഴയ ബസ് സ്റ്റാൻഡിൽ ജൂബിലി ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് നൗഷാദിനൊപ്പം മറ്റു രണ്ടുപേരുമെത്തി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അസഭ്യം പറയുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസ്. സംഭവം ടൗണിൽ അൽപനേരം ഗതാഗതക്കുരുക്കിനിടയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.