പ്രകൃതിക്ഷോഭവും വന്യമൃഗങ്ങളും; തൊട്ടിപ്പാലം നിവാസികൾക്ക് ഉറക്കമില്ലാ രാത്രികൾ
text_fieldsപേരട്ട തൊട്ടിപ്പാലത്ത് കാട്ടാന നശിപ്പിച്ച വാഴകൾ
ഇരിട്ടി: പ്രകൃതിക്ഷോഭവും വന്യമൃഗങ്ങളും വീണ്ടും മലയോരത്തെ ജനങ്ങളുടെ ഉറക്കംകെടുത്തുന്നു. കേരള-കർണാടക അതിർത്തി ഗ്രാമമായ കൂട്ടുപുഴ, തൊട്ടിപ്പാലം, കുണ്ടേരി, കെ.പി മുക്ക് പ്രദേശത്തെ 30 ഓളം കുടുംബങ്ങൾ പ്രകൃതിക്ഷോഭത്തോടൊപ്പം വന്യമൃഗശല്യവും നേരിടുകയാണ്. കർണാടകയിലെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽനിന്ന് ഇറങ്ങിയ കൊമ്പനാണ് പുഴ മുറിച്ചുകടന്ന് റോഡുവഴി കൃഷിയിടങ്ങളിൽ എത്തുന്നത്. പൊട്ടകുളം അപ്പച്ചൻ, ടി.ടി. ഖാലിദ്, അഷറഫ് മന്നത്ത്, ഹംസ കുന്നക്കാടൻ, സന്തോഷ് പൊട്ടകുളം, സായിദ് ആലത്തുടി, കൂരന്റകത്ത് മേമി എന്നിവരുടെ വീടിന് സമീപത്തും കൃഷിയിടത്തിലുമാണ് ആനയെത്തി ഭീതിവിതച്ചത്.
നാലുദിവസമായി ഇവിടെ എത്തുന്ന കൊമ്പൻ പ്രദേശവാസികൾക്ക് ഭീഷണിയാവുകയാണ്. വ്യാപകമായി വാഴകൾ നശിപ്പിക്കുന്ന കൊമ്പൻ സമീപത്തെ പ്ലാവുകളിൽനിന്ന് ചക്ക പറിച്ചുതിന്ന ശേഷമാണ് മടങ്ങിപ്പോകുന്നത്. 30 ഓളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് ഇതാദ്യമായാണ് ആനയെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 12ഓടെ എത്തിയ ആന പുലർച്ചയോടെയാണ് മടങ്ങിയതെന്ന് പ്രദേശവാസികൾ പറയുന്നു. സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയിലാണ് നാലുദിവസമായി ഒറ്റയാൻ ഇറങ്ങുന്നത്. രാത്രിയാകുന്നതോടെ ജനങ്ങൾ ഭയം കാരണം വെളിയിൽ ഇറങ്ങാതെ വീടുകളിൽതന്നെ കഴിച്ചുകൂട്ടുകയാണ്. രാത്രി ജോലി കഴിഞ്ഞ് എത്തുന്നവരും പുലർച്ച ജോലിക്കു പോകുന്നവരും മതപഠനത്തിനായി പോകുന്ന കുട്ടികളുമടക്കമുള്ളവർ ഇതോടെ ഭീതിയിലാണ്. സ്ഥലത്തെത്തിയ പഞ്ചായത്തംഗം അഷറഫ് പാലിശ്ശേരി വിവരം വനം വകുപ്പിനെ അറിയിച്ചുവെങ്കിലും ആനയെ തുരത്താൻ പടക്കം വാങ്ങാൻ പണമില്ലെന്ന മറുപടിയാണ് ലഭിച്ചത്. പുഴയോട് ചേർന്ന് സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും കൃത്യമായി പരിപാലിക്കാൻ വനം വകുപ്പിന് കഴിയാതെ വന്നതോടെ വേലി തകർത്താണ് ആനകൾ കേരളത്തിലെ കൃഷിയിടത്തിൽ പ്രവേശിക്കുന്നത്.
തകർന്ന വേലി അടിയന്തിരമായി പുനഃസ്ഥാപിച്ച് പ്രവർത്തനക്ഷമമാക്കണമെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.