ചപ്പാരപ്പടവില്‍ മഞ്ഞപ്പിത്തം പടരുന്നു
text_fieldsഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിലുള്ള ജില്ല ടീം ചപ്പാരപ്പടവ് സന്ദര്‍ശിക്കുന്നു
കണ്ണൂർ: ചപ്പാരപ്പടവ് പഞ്ചായത്തില്‍ മഞ്ഞപ്പിത്ത കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ പ്രദേശത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. പുതിയ ഒമ്പതു മഞ്ഞപ്പിത്ത കേസുകള്‍ അഞ്ചാം വാര്‍ഡിൽ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം 50ല്‍ അധികം മഞ്ഞപ്പിത്ത കേസുകളും രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള പ്രദേശമാണ് ചപ്പാരപ്പടവ് പഞ്ചായത്ത്. ഈ വര്‍ഷം ജില്ലയില്‍ പരിയാരം, തൃപ്പങ്ങോട്ടൂര്‍, മാലൂര്‍ എന്നീ പ്രദേശങ്ങളിലാണ് മഞ്ഞപ്പിത്ത വ്യാപനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 150 ഓളം മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിയാരത്ത് ഒരുകാവിലെ ഉത്സവസ്ഥലത്തുനിന്ന് ഐസ്ക്രീം കഴിച്ചതുമായി ബന്ധപ്പെട്ടാണ് കുറച്ചുകേസുകളുണ്ടായത്. ചപ്പാരപ്പടവിലെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ബോധവത്കരണം നടത്തുകയും ചെയ്തു. മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സി. സച്ചിന്റെ നേത്ര്വത്വത്തിലുള്ള ജില്ല ടീം സ്ഥലം സന്ദര്‍ശിച്ചു. മരണം വരെ സംഭവിക്കാം
മലിനമായ ജലം കുടിക്കുകയോ പാചകത്തിന് ഉപയോഗിക്കുകയോ ചെയ്യുന്നതുവഴി പകരുന്ന അസുഖമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ഇത് വൈറസ് പരത്തുന്ന ഒരുഅസുഖമാണ്. അസുഖബാധിതരായ രോഗികളുടെ മലത്തില്‍ കൂടിയാണ് വൈറസ് പുറത്തേക്ക് വരുന്നത്. ഈ മലം ഏതെങ്കിലും സാഹചര്യത്തില്‍ കുടിവെള്ളവുമായി കലരുകയും ആ വെള്ളം തിളപ്പിക്കാതെ പാചകം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ വൈറസ് മറ്റുള്ളവരുടെ ശരീരത്തില്‍ പ്രവേശിക്കാന്‍ ഇടയാകും. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 21 ദിവസം മുതല്‍ 45 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ചെറിയ പനി, ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി എന്നിവയാണ് പ്രാരംഭത്തില്‍ കാണുന്ന ലക്ഷണങ്ങള്‍. പിന്നീട് മഞ്ഞപ്പിത്തത്തോടനുബന്ധിച്ച് ശരീരത്തിലെ ബിലുറുബിന്റെ അളവ് വര്‍ധിക്കുകയും കണ്ണിന്റെ വെള്ള, ത്വക്ക്, മൂത്രം എന്നിവക്ക് കടുത്ത മഞ്ഞനിറം അനുഭവപ്പെടുകയും ചെയ്യുന്നു.
മഞ്ഞപ്പിത്തത്തിന്റെ തോത് കൂടുന്തോറും ലിവര്‍ എന്‍സൈമുകളും ശരീരത്തില്‍ വര്‍ധിക്കും. മഞ്ഞപ്പിത്തം കൂടുതല്‍ മാരമകമാവുകയാണെങ്കില്‍ അത് തലച്ചോറിനെയും കരളിനെയും ബാധിക്കാം. ഈ രണ്ട് കാരണങ്ങള്‍കൊണ്ട് മരണംവരെ സംഭവിക്കാറുണ്ട്. ചികിത്സയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. രോഗിക്ക് തുടര്‍ച്ചയായ വിശ്രമം ആവശ്യമാണ്. ധാരാളമായി വെള്ളം കുടിക്കുകയും ഭക്ഷണം കഴിക്കുകയും വേണം. വൈറല്‍ അസുഖമായതിനാല്‍ രോഗിയുടെ ലക്ഷണങ്ങള്‍ അറിഞ്ഞുള്ള ചികിത്സയാണ് നല്‍കുന്നത്. മഞ്ഞപ്പിത്തത്തെ ചെറുക്കുവാനായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക, ജലസ്രോതസ്സുകള്‍ ക്ലോറിനേഷന് ചെയ്യുക, അതുപോലെതന്നെ വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഐസ് ഉപയോഗിച്ച് ജ്യൂസ്, മറ്റു പാനീയങ്ങള്‍ എന്നിവ ഉണ്ടാക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.