കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; പ്രതിസന്ധി പ്രധാനമന്ത്രിക്കു മുന്നിലെത്തുന്നു
text_fieldsകണ്ണൂർ: ചിറകുയർത്തി പറക്കാൻ കൊതിക്കുന്ന കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹാരത്തിന് പ്രധാനമന്ത്രിയേയും കേന്ദ്ര ആഭ്യന്തര മന്ത്രിയേയും സമീപിക്കാൻ ജില്ലയിലെ എം.പിമാരും വിവിധ സംഘടന പ്രതിനിധികളും. വിദേശ വിമാനക്കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള ‘പോയന്റ് ഓഫ് കാൾ’ പദവി നൽകുന്നതിന് ആവശ്യമായ ഇടപെടലിനായി ആദ്യഘട്ടമെന്ന നിലയിൽ കെ. സുധാകരൻ എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്ത് അയച്ചു. ഇക്കാര്യം നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രിയുമായി പലതവണ ചർച്ച നടത്തുകയും ലോക്സഭയിൽ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉദ്ദേശിച്ച ഫലം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് നേരിട്ട് പ്രധാനമന്ത്രിയുടെ മുന്നിലേക്ക് പ്രശ്ന പരിഹാരത്തിനായി സമീപിക്കുന്നത്. തുടർന്ന് ഇരുവരെയും നേരിട്ട് കണ്ട് വേഗത്തിൽ പരിഹാരം കാണാൻ ആവശ്യപ്പെടുമെന്നും കെ. സുധാകരൻ എം.പി ‘മാധ്യമ’ത്തോട് പ്രതികരിച്ചു.
വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്ന് നേരത്തെ കേന്ദ്ര വ്യോമയാന മന്ത്രി ആഭ്യന്തര വിമാന കമ്പനികൾക്ക് കത്തെഴുതിയെങ്കിലും വിമാന ലഭ്യതയും മറ്റും കാരണം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ആഭ്യന്തര വിമാന കമ്പനികളുടെ പ്രവർത്തനം നിലച്ചതും അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവിസ് ഇല്ലാത്തതും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഗോ ഫസ്റ്റിന്റെ 240 സർവിസുകൾ നിർത്തലാക്കിയതും കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ച വലിയതോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്. കൂടാതെ പോയന്റ് കാൾ പദവി ലഭിച്ചാൽ സർവിസ് നടത്താൻ വിദേശ വിമാനകമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ഖത്തർ -കുവൈത്ത് എയർവേസ്, എമിറേറ്റ്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര എയർലൈനുകളാണ് കണ്ണൂരിൽ നിന്നു പ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിച്ചത്. ആഭ്യന്തര വിമാന കമ്പനികളെ ശക്തിപ്പെടുത്താനാണ് പോയന്റ് ഓഫ് കാൾ പദവി കേന്ദ്രം നൽകാത്തതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇതിനായി പ്രധാന ഇന്ത്യൻ എയർലൈനുകൾ കൂടുതൽ വിമാനങ്ങൾ വാങ്ങുകയും ചെയ്യുന്നുണ്ട്. എന്നാൽ ഇത് പ്രവർത്തനസജ്ജമാകുന്നതു വരെ താൽക്കാലിമാകയെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് കണ്ണൂരിൽ നിന്നു സർവിസ് നടത്താനുള്ള അനുമതി നൽകണമെന്നും ജില്ലയിലെ വിവിധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വിഷയം പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സമീപത്ത് എത്തിയാൽ വേഗത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉത്തരമലബാറിലെ യാത്രക്കാർ.
'കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ 30 ശതമാനം ഉത്തര മലബാർ മേഖലയിൽ നിന്നാണ്. വിമാനയാത്രക്കാരുടെ യാത്രാക്ലേശം ഉൾക്കൊണ്ട് വിദേശ വിമാന കമ്പനികൾക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പ്രവർത്തിക്കാനുള്ള ‘പോയന്റ് ഓഫ് കാൾ’ പദവി അനുവദിക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാകണം.'-കെ. സുധാകരൻ എം.പി
'അടുത്തകാലത്ത് തന്നെ കണ്ണൂർ വിമാനത്താവളം സൗത്ത് ഇന്ത്യയിലെ മികച്ച വിമാനത്താവളമായി മാറുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ തന്നെ ആദ്യമായി ചരക്ക് സർവിസ് ആഗസ്റ്റ് 17ന് ഷാർജയിലേക്ക് പുറപ്പെടും. ഭാവിയിൽ കൂടുതൽ ചരക്കുകൾ യൂറോപ്യൻ രാജ്യങ്ങളിലേക്കടക്കം കണ്ണൂരിൽ നിന്നു കയറ്റുമതിയും അവിടെ നിന്ന് കേരളത്തിലേക്ക് ഇറക്കുമതിയും ചെയ്യാനാകുമെന്നാണ് പ്രതീക്ഷ.'- ടി.കെ. രമേശ്കുമാർ (പ്രസിഡന്റ്, നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ്)
'ഇന്ത്യൻ വിമാനക്കമ്പനികൾ സുസജ്ജമാകുന്നതു വരെയെങ്കിലും കണ്ണൂർ വിമാനത്താവളത്തിന് താൽക്കാലികമായി ‘പോയന്റ് ഓഫ് കാൾ’ പദവി നൽകണം. കോവിഡ് പ്രതിസന്ധിക്കു ശേഷമുള്ള തൊട്ടടുത്ത രണ്ടുമാസം കണ്ണൂരിൽ നിന്നു യാത്ര ചെയ്തവരുടെ എണ്ണം കൂടുതലായിരുന്നു. ഇതു കണ്ണൂരിൽ നിന്നു കൂടുതൽ ആളുകൾ യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കരിപ്പൂരിൽ ഹജ്ജ് യാത്രക്ക് ആദ്യമായി വിദേശ വിമാനക്കമ്പനിക്ക് താൽക്കാലിക അനുമതി നൽകിയതുപോലെ കണ്ണൂരിലും നൽകിയാൽ ഏറെ പ്രയോജനപ്പെടും.'- ടി.പി. സുധീഷ് (ജനറൽ മാനേജർ ദേറ ട്രാവൽസ്, ദുബൈ)
'പ്രവാസികൾ ഏറെ പ്രയാസത്തിലൂടെയാണ് നിലവിൽ കടന്നുപോകുന്നത്. ഒരു മാസത്തെ സാലറി പൂർണമായും ഉപയോഗിച്ചാണ് പ്രവാസികൾ വിമാനടിക്കറ്റെടുക്കുന്നത്. മുൻകൂട്ടി പറയാതെ ഗോ ഫസ്റ്റ് സർവിസ് നിർത്തിയതോടെ നൂറുകണക്കിന് യാത്രക്കാർക്ക് പണം നഷ്ടമായിരിക്കുകയാണ്. കൂടാതെ കേരളത്തിൽ വ്യോമയാന കാര്യങ്ങൾക്കായി സംസ്ഥാന തലത്തിൽ വകുപ്പ് സ്ഥാപിക്കണം.'- ടി.പി. അബ്ബാസ് ഹാജി (ഗ്ലോബൽ കെ.എം.സി.സി പ്രസിഡന്റ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.