കണ്ണൂർ റെയിൽവേ നടപ്പാലം കടക്കാൻ കാത്തിരിക്കണം
text_fieldsബലക്ഷയത്തെ തുടർന്ന് പൊളിച്ചിട്ട കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൽവേ നടപ്പാലം
കണ്ണൂർ: പഴയ ബസ് സ്റ്റാൻഡിലെ പുതിയ റെയിൽവേ നടപ്പാലം കടക്കാൻ ഇനിയും എത്രകാലം കാത്തിരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ചോദിക്കുന്നത്.
പാലം ഇല്ലാത്തതിനാൽ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ കറങ്ങിയാണ് ലക്ഷ്യസ്ഥാനത്തെത്തുന്നത്. വിദ്യാർഥികളും തൊഴിലാളികളും അടക്കം നിരവധിപേരാണ് പാലം ഉപയോഗിച്ചിരുന്നത്.
നടപ്പാലമില്ലാതായതോടെ ആളൊഴിഞ്ഞ് സമീപത്തെ വഴിയോരകച്ചവടക്കാരും ദുരിതത്തിലായി. 30 വർഷത്തോളം പഴക്കമുള്ള പാലം അറ്റകുറ്റപ്പണിക്കായി അഞ്ചുമാസം മുമ്പ് അടച്ചപ്പോൾ വിദഗ്ധ പരിശോധനയിൽ ബലക്ഷയം കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്.
പരമാവധി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താതെ പാലത്തിന്റെ കോൺക്രീറ്റ് ഭാഗങ്ങളും കയറാനും ഇറങ്ങാനുമുള്ള പടികളും മുഴുവനായും പൊളിച്ചുമാറ്റി. ഇരുമ്പ് ചട്ടക്കൂട് മാത്രമാണ് നിലവിലുള്ളത്. പുതിയ പാലം മൂന്നുമാസത്തിനകം പൂർത്തിയാക്കാനായിരുന്നു ശ്രമം. എന്നാൽ, പാലം നിർമാണം പ്രതീക്ഷിച്ചതിലും നീണ്ടുപോവുകയാണ്. പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ എൻജീനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് നിർമാണം. പുതിയ പാലം ഉടൻ നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ പഴയ ബസ് സ്റ്റാൻഡിൽനിന്ന് ഏറെദൂരം കറങ്ങിവേണം മുനീശ്വരൻകോവിലിനും റെയിൽവേ പ്രധാന കവാടത്തിലുമെത്താൻ. ആളൊഴിഞ്ഞതോടെ വഴിയോരകച്ചവടക്കാരിൽ ചിലർ ഒഴിഞ്ഞുപോയി. ഓവർബ്രിഡ്ജ് ഉടൻ തുറക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ നേതൃത്വത്തിൽ നേരത്തെ ധർണ സംഘടിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.