കണ്ണൂർ സർവകലാശാല ഗ്രേഡിങ് പിഴവിൽ മാർക്ക് കുറഞ്ഞത് പരിഹരിക്കാൻ കോടതി നിർദേശം
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലക്കു കീഴിലെ കോളജുകളിൽ 2008- 11 ബാച്ച് ഡിഗ്രിക്ക് ഗ്രേഡിങ് നടപ്പാക്കിയതിലെ അശാസ്ത്രീയത പരിഹരിച്ച് പുതിയ ഗ്രേഡ് കാർഡ് അനുവദിക്കണമെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. സിംഗ്ൾ ബെഞ്ച് വിധിക്കെതിരെ സർവകലാശാല നൽകിയ അപ്പീൽ തള്ളിയാണ് കോടതി ഉത്തരവ്. വിദ്യാർഥികൾക്ക് പുതിയ ഗ്രേഡ് കാർഡ് നൽകാനും കോടതി നിർദേശം നൽകി.
സർവകലാശാലക്കു കീഴിലെ 3000ത്തിലേറെ വിദ്യാർഥികളെ ബാധിക്കുന്ന വിഷയത്തിൽ അനുകൂല തീരുമാനമെടുക്കാൻ മടിക്കുകയാണ് സർവകലാശാല. ഡിഗ്രിക്ക് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ നടപ്പാക്കിയ വേളയിലെ ഗ്രേഡിങ് രീതിയാണ് നിയമയുദ്ധത്തിലായത്. ആ വർഷം നടപ്പാക്കിയ ഗ്രേഡിങ് രീതി പ്രകാരം വിദ്യാർഥികൾക്ക് 10 ശതമാനം മാർക്കാണ് കുറയുന്നത്. പിഴവ് മനസ്സിലാക്കിയ സർവകലാശാല 2009 ബാച്ച് മുതൽ ആ ഗ്രേഡിങ് രീതി ഒഴിവാക്കി. എന്നാൽ, ആദ്യ ബാച്ചുകാർക്ക് പഴയ രീതി തുടരുകയും ചെയ്തു. ഇവർക്ക് സർവകലാശാല നടത്തുന്ന എം.ബി.എ പോലുള്ള കോഴ്സുകളിൽ 10 ശതമാനം മാർക്കിളവ് നൽകി. എന്നാൽ, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഇതര സർവകലാശാലകളിൽ ഉപരിപഠനത്തിന് പോകുന്നവർക്ക് ഗ്രേഡിങ് പിഴവ് തിരിച്ചടിയായി.
പിഴവുണ്ടെന്ന് കോടതി കണ്ടെത്തി പുതിയ ഗ്രേഡ് കാർഡ് നൽകാൻ നിർദേശിച്ചിട്ടും സർവകലാശാല അനങ്ങുന്നില്ലെന്ന് ആ കാലയളവിലെ വിദ്യാർഥി ടി.കെ. മുഹമ്മദ് ഹസീബ് വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. 2022 ലെ ഹൈകോടതി ഉത്തരവ് പ്രകാരം 15 ദിവസത്തിനകം പുതിയ ഗ്രേഡ് കാർഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ഗ്രേഡ് കണക്കാക്കിയ ഫോർമുല പുനഃപരിശോധിക്കാൻ കഴിയില്ലെന്നാണ് രജിസ്ട്രാർ അറിയിച്ചതെന്നും ഇതംഗീകരിക്കാനാവില്ലെന്നും വിദ്യാർഥി പറഞ്ഞു.
അശാസ്ത്രീയ ഫോർമുല മൂലം വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടത് 13 വർഷങ്ങളാണെന്നും സെനറ്റേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. വിവാദ ഗ്രേഡിങ് രീതിയുണ്ടാക്കിയതിൽ പ്രധാന പങ്ക് വഹിച്ച അന്നത്തെ പ്രോ വൈസ് ചാൻസലർ ഡോ. എ.പി. കുട്ടികൃഷ്ണൻ മാപ്പ് പറയണമെന്നും ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.