വില 200ലേക്ക് കുതിക്കുന്നു; റബർ വിപണിയിൽ ഉണർവ്
text_fieldsകേളകം: കാർഷിക മേഖലയില്‍ പ്രതീക്ഷയായി റബർ വില കുതിക്കുന്നു. നീണ്ടകാലത്തെ ഇടവേളക്കുശേഷം റബര്‍ വില കിലോഗ്രാമിന് 176 രൂപയിലെത്തി. രണ്ടാഴ്ചയായി വിപണിയില്‍ റബര്‍ വിലയില്‍ കാണുന്ന ഉണര്‍വ് തുടര്‍ന്നാല്‍ റബറിന് വില കിലോഗ്രാമിനു 200 രൂപ നിലവാരത്തിലെത്തിയേക്കുമെന്നാണ് സൂചന. ആര്.എസ്.എസ് അഞ്ച് ഗ്രേഡ് വില 176 രൂപയിലെത്തി.
ലാറ്റക്സ് വില ഉയരുന്ന തോതില്‍ ഷീറ്റ് വിലയിലും വര്‍ധനയുണ്ട്. വിലയിടിവുമൂലം നടുവൊടിഞ്ഞ റബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷയേകിയാണ് ഇപ്പോള്‍ വിലയില്‍ കുതിപ്പുണ്ടാകുന്നത്. റബര്‍ വില ഉയര്‍ന്നുതുടങ്ങിയതോടെ കണ്ണൂർ, കാസർകോട് ജില്ലയുടെ മലയോര മേഖലകളിൽ ഉള്‍പ്പെടെ മഴക്കാല ടാപ്പിങ് ഇനി സജീവമാകും.
ദീർഘകാലമായി ടാപ്പിങ്ങിനു നൽകുന്ന കൂലി പോലും ലഭിക്കാത്ത സാഹചര്യത്തില്‍ ഉടമക്കും ടാപ്പിങ് തൊഴിലാളിക്കും പകുതി വീതം ലഭിക്കുന്ന തരത്തിലേക്ക് നിർണയിച്ചിരുന്നു. വില ഉയർന്നതോടെ തോട്ടം മേഖലയിൽ ഉണർവുണ്ടാകും.
റബർ വില ഇടിഞ്ഞതോടെ ടാപ്പിങ് നടത്താത്ത തോട്ടങ്ങൾ നിരവധിയായിരുന്നു. നിരവധിപേര്‍ റബർകൃഷി ഉപേക്ഷിച്ച് തോട്ടങ്ങളില്‍ മറ്റു വിളകളും കൃഷിചെയ്തു തുടങ്ങിയിരുന്നു. റബർ ഉപേക്ഷിച്ച് കർഷകർ കശുമാവ് കൃഷിയിലേക്കാണ് കടന്നത്.
വര്‍ഷങ്ങള്‍ക്കുമുമ്പ് നാലാംതരം റബറിന് ഒരുകിലോക്ക് 242 രൂപവരെയായി ഉയര്‍ന്നിരുന്നു. വിലയിൽ വരും നാളുകളിൽ കൂടുതൽ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനത്തെ റബർ കർഷകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.