മഴക്കു പിന്നാലെ മിന്നൽച്ചുഴലി; ജില്ലയിൽ വൻ നാശനഷ്ടം
text_fieldsകണ്ണൂർ: തോരാത്ത മഴക്കുശേഷം ജില്ലയിൽ വിവിധ മേഖലകളിൽ വീശിയടിച്ച മിന്നൽച്ചുഴലിയിൽ വ്യാപക നാശനഷ്ടം. തലശ്ശേരി, കരിയാട്, ചൊക്ലി, മാഹി, ശ്രീകണ്ഠപുരം, മട്ടന്നൂർ ഭാഗങ്ങളിലും മലയോരത്തുമാണ് കാറ്റ് വീശിയടിച്ചത്. മരങ്ങൾ കടപുഴകി നിരവധി വീടുകൾ തകർന്നു. മലയോരത്തടക്കം വ്യാപകമായി റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കാറ്റിൽ തെങ്ങുകളും കവുങ്ങുകളും അടക്കം നിരവധി കാർഷിക വിളകൾ നശിച്ചു. കുലച്ച വാഴകൾ വ്യാപകമായി വീണു. മലയോരത്ത് റബർ മരങ്ങൾ കടപുഴകി.
കേളകം: കനത്ത കാറ്റിൽ മരം പൊട്ടിവീണ് വീട് തകർന്നു. നാരങ്ങത്തട്ടിലെ ഇറമ്പിപ്ലാക്കൽ സൈനബയുടെ വീടിന്റെ മുകളിലാണ് മരം വീണത്. സമീപവാസികളുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. സമീപത്തെ നിരവധി കർഷകരുടെ റബർ ഉൾപ്പെടെ കാർഷിക വിളകളും നശിച്ചു.
വീടിന് മുകളിൽ തെങ്ങ് വീണു
മാഹി: ശക്തമായ കാറ്റ് അടിച്ചതിനെത്തുടർന്ന് തെങ്ങ് വീണ് വീടിന്റെ മേൽക്കൂര തകർന്നു. ചാലക്കര വരപ്രത്തുകാവ് ദേവീക്ഷേത്രത്തിനടുത്ത് മീത്തലെ കേളോത്ത് രവീന്ദ്രന്റെ വീടിനു മുകളിലാണ് തെങ്ങ് വീണത്
തലശ്ശേരിയിൽ വീടു തകർന്ന് ആറു വയസ്സുകാരിക്ക് പരിക്ക്
തലശ്ശേരി: മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ ഗോപാലപ്പേട്ട, തലായി പ്രദേശങ്ങളിൽ നാശനഷ്ടം. ഗോപാലപ്പേട്ടയിൽ കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്ന് ആറു വയസ്സുകാരിക്ക് പരിക്കേറ്റു. ഫിഷറീസ് കോമ്പൗണ്ടിൽ പുതിയപുരയിൽ ദീപുവിന്റെയും ഷൈനുവിന്റെയും മകൾ ആത്മികക്കാണ് തലക്ക് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് പുതിയപുരയിൽ ശ്രീജയുടെ പഴയ ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നത്.
പരിക്കേറ്റ പെൺകുട്ടിയും അയൽവീട്ടിലെ കുട്ടികളും വരാന്തയിലിരുന്ന് കളിക്കുമ്പോൾ കാറ്റിൽ ഓടുകൾ ഇളകി തലയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സ നേടി. തലക്ക് തുന്നലുണ്ട്. കൂടെയുള്ള കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തലായി ഹാർബറിന് സമീപത്തെ കരിമ്പിൽ വാമാക്ഷിയുടെ വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പാറിപ്പറന്നു. സമീപത്തെ പുതിയപുരയിൽ സരിത രഘുനാഥിന്റെ വീടിന്റെ മുകളിൽ മരം പൊട്ടിവീണ് മേൽക്കൂരക്ക് കേടുപാട് സംഭവിച്ചു. കൗൺസിലർ അജേഷിന്റെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. കുഞ്ഞാൻ തറവാട് വീടിന് സമീപം പുളിമരം വൈദ്യുതി ലൈനിന് മുകളിൽ പൊട്ടിവീണു. സമീപത്ത് രാധയുടെ കോൺക്രീറ്റ് വീടിന് മുകളിലേക്ക് മരം വീണു.
കരിയാടും ചൊക്ലിയിലും വീടുകൾ തകർന്നു
പാനൂർ: കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തും വീശിയടിച്ച ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നഷ്ടം. പടന്നക്കര ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിനു സമീപത്തെ നാലു വീടുകൾ പൂർണമായും തകർന്നു. കൂറ്റൻ മരങ്ങൾ വീണാണ് വീടുകൾക്ക് സാരമായ കേടുപാടുകൾ ഉണ്ടായത്.
പടന്നക്കര കുഞ്ഞിക്കണ്ടി ബാലന്റെ വീട് പൂർണമായും തകർന്നു. കുഞ്ഞിക്കണ്ടി ശ്രീധരന്റെ വീടും വീട്ടിൽ നിർത്തിയിട്ട കാറും തകർന്നു. വീടിന്റെ ഓടുകൾ പതിച്ചാണ് മുറ്റത്ത് നിർത്തിയിട്ട കാർ തകർന്നത്. സമീപത്തെ അബ്ബാസിന്റെ വീട്ടുമതിൽ ഇലക്ട്രിക് പോസ്റ്റ് വീണു തകർന്നു. വടവിൽ സത്താറിന്റെ വീടിന് മുകളിൽ തെങ്ങും കവുങ്ങും വീണ് കേടുപാടുണ്ടായി. പ്രദേശത്തെ നാല് ഇലക്ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.
പാനൂർ നഗരസഭയിലെ 26ാം വാർഡിലാണ് നാശനഷ്ടങ്ങളുണ്ടായത്. വീട്ടുകാർക്ക് അടിയന്തര സഹായം സർക്കാർ തലത്തിൽ ലഭ്യമാക്കണമെന്ന് സ്ഥലങ്ങൾ സന്ദർശിച്ചശേഷം കൗൺസിലർ എ.എം. രാജേഷ് പറഞ്ഞു.
ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രപരിസരത്തും വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങൾ കടപുഴകി അഞ്ചു വീടുകൾക്ക് കേടുപാടുണ്ടായി. നിരവധി മരങ്ങൾ കടപുഴകി. നായ്പാടി ബാബൂട്ടി, ജയൻ, പറകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ മാസ്റ്റർ എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിനു സമീപം കാന്തോളിൽ ബിനീഷിന്റെ പറമ്പിലെ തേക്കുമരം ശക്തമായ കാറ്റിൽ കടപുഴകി. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, വൈസ് പ്രസിഡന്റ് എം.ഒ. ചന്ദ്രൻ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.
മാഹി റെയിൽവേ സ്റ്റേഷനിൽ മരം വീണു
മാഹി: മാഹി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ് ഫോമിലേക്ക് തേക്കുമരം കടപുഴകി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ വീശിയടിച്ച ശക്തമായ കാറ്റിലാണ് റെയിൽവേ സ്റ്റേഷൻ അങ്കണത്തിലെ തേക്കുമരം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് വേരോടെ പിഴുതുവീണത്. പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് അധികം യാത്രക്കാരൊന്നുമില്ലാത്ത ഭാഗത്തായതിനാൽ ആളപായമുണ്ടായില്ല. റെയിൽവേ ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി.
കാറ്റിൽ മാവ് കടപുഴകി വീടുകൾക്ക് നാശം
പഴയങ്ങാടി: ശക്തമായ കാറ്റിൽ റെയിൽവേ സ്റ്റേഷൻ ഗ്രൗണ്ടിനു സമീപത്തെ ഫാറൂഖ് പള്ളിക്കു പിന്നിൽ കൂറ്റൻ മാവ് കടപുഴകി വീടുകൾക്ക് നാശം. സീരെ വീട്ടിൽ ഫാത്തിബി, കുഞ്ഞാമിന എന്നിവരുടെ വീടുകൾക്ക് മുകളിലാണ് പതിറ്റാണ്ടുകൾ പഴക്കമുള്ള മാവ് ചൊവ്വാഴ്ച വൈകീട്ട് കടപുഴകിയത്.
ഫാത്തിബിയുടെ വീടിന്റെ ഓടുകളും കഴുക്കോലുകളും തകർന്നു. കുഞ്ഞാമിനയുടെ വീടിന്റെ സൺഷേഡിന് കേടുപറ്റി. സംഭവസമയം വീട്ടിൽ ആളില്ലാത്തതിനാൽ ആളപായം ഉണ്ടായില്ല. തെങ്ങും മരവും വീണ് വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു.
മട്ടന്നൂരില്‍ ചുഴലി നാശം വിതച്ചു
മട്ടന്നൂര്‍: ചൊവ്വാഴ്ച വൈകീട്ട് ആഞ്ഞടിച്ച ശക്തമായ കാറ്റ് മട്ടന്നൂര്‍ മേഖലയില്‍ പരക്കെ നാശം വിതച്ചു. പണിച്ചിപ്പാറയില്‍ രണ്ട് വൈദ്യുതി പോസ്റ്റുകള്‍ പൊട്ടി. നെല്ലൂന്നി അംഗന്‍വാടിക്ക് സമീപവും ചാവശ്ശേരി സ്കൂളിന് സമീപവും തേക്കുമരം കടപുഴകി വൈദ്യുതി ലൈനില്‍ വീണു.
ചാവശ്ശേരി സ്കൂളിന് സമീപം വൈദ്യുതി പോസ്റ്റ് തകര്‍ന്നു. തലശ്ശേരി കൂര്‍ഗ് അന്തര്‍ സംസ്ഥാന പാതയില്‍ ചാവശ്ശേരി സ്കൂളിന് സമീപം തേക്കുമരം കടപുഴകി വൈദ്യുതി ലൈനില്‍ വീണു. ചാവശ്ശേരി സ്കൂളിന് സമീപം വൈദ്യുതി പോസ്റ്റ് തകര്‍ന്നു. മണിക്കൂറുകളോളം അന്തര്‍ സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂരില്‍നിന്ന് എത്തിയ ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് മരങ്ങള്‍ മുറിച്ചുനീക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.