വെള്ളത്തിൽ കൊതുക് ലാർവയും പാറ്റയും; നഗരത്തിൽ മിൽമ ബൂത്ത് പൂട്ടിച്ചു
text_fieldsകണ്ണൂർ: പാചകത്തിനും ചായ ഉണ്ടാക്കാനും മിൽമബൂത്തിൽ സൂക്ഷിച്ച വെള്ളത്തിൽ കൊതുകിന്റെ ലാർവകളും പാറ്റയും. ഇതേതുടർന്ന് കണ്ണൂർ മുനീശ്വരൻകോവിലിന് സമീപത്ത് സി. സുലോചനയുടെ പേരിലുള്ള മിൽമ ബൂത്ത് കണ്ണൂർ കോർപറേഷൻ ആരോഗ്യ വിഭാഗം പൂട്ടിച്ചു.
കടയിൽ പ്ലാസ്റ്റിക് ബാരലിൽ സൂക്ഷിച്ച വെള്ളത്തിൽ ഈഡിസ് കൊതുകളുകളുടെ ലാർവകളാണ് ഉണ്ടായിരുന്നത്. കൊതുകിന്റെ പ്രജനനകേന്ദ്രമായാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് ആരോഗ്യവിഭാഗം പറഞ്ഞു. ഡെങ്കിപ്പനി വ്യാപകമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച നഗരസഭ പരിധിയിലെ വിവിധ ഹോട്ടലുകളിലും ചായക്കടകളിലും പരിശോധന നടത്തിയത്. വെള്ളത്തിൽ വണ്ടുകളെയും പുഴുക്കളെയും കണ്ടെത്തി. നഗരത്തിലെ നിരവധി ഹോട്ടലുകളും ചായക്കടകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തേയും പരാതിയുണ്ടായിരുന്നു. കുടിവെള്ളമടക്കം മൂടാതെ സൂക്ഷിച്ചിരുന്നത് പരാതിയായിരുന്നു. വെള്ളിയാഴ്ച നടന്ന പരിശോധനയിലും ചിലയിടങ്ങളിൽ വെള്ളടാങ്ക് വൃത്തിയാക്കാത്ത നിലയിലും മൂടി വെക്കാത്ത നിലയിലും കണ്ടെത്തി. ഇത്തരം സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നഗരത്തിൽ ചില സ്ഥാപനങ്ങളിലെ അടുക്കളകളിലടക്കം തെരുവുനായ്ക്കൾ വിഹരിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. ആഴ്ചയിൽ രണ്ടുദിവസമെങ്കിലും കുടിവെള്ളം സൂക്ഷിക്കുന്ന ടാങ്കുകൾ ശുചീകരിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു. കണ്ണൂർ ടൗണിലുൾപ്പെടെ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക് ജന്യ രോഗം വ്യാപകമായതിനെ തുടർന്ന് വരും ദിവസങ്ങളിലും ആരോഗ്യവകുപ്പ് പരിശോധനയുണ്ടാവും. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ് കുമാർ, എ.വി. ജൂന റാണി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.