പൊളിക്കാൻ കപ്പലുകളില്ല; വെള്ളം കുടിച്ച് സിൽക്ക്
text_fieldsഅഴീക്കോട്: പൊളിക്കാനെത്തുന്ന കപ്പലുകളുടെയും പണിയാനെത്തുന്ന ബോട്ടുകളുടെയും എണ്ണം കുറഞ്ഞതോടെ വെള്ളം കുടിച്ച് പൊതുമേഖല സ്ഥാപനമായ അഴീക്കൽ സിൽക്ക് (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്). പഴയതുപോലെ കപ്പൽ പൊളിയും ഹൗസ് സ്റ്റീൽ ബോട്ട് നിർമാണ കരാറുകളും കൃത്യമായി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോവിഡും പരിസ്ഥിതി പ്രശ്നവും തിരിച്ചടിയായി. കാലാവധി കഴിഞ്ഞ് 30 വർഷം പഴക്കമുള്ള കപ്പൽ രണ്ടു വർഷം മുമ്പ് വരെ പൊളിച്ചിരുന്നു.
ഇപ്പോൾ കപ്പൽ പൊളിക്കാൻ എത്തുന്നില്ല. നിർമാണവും പൊളിക്കലും അടക്കമുള്ളവയിൽ നിന്ന് സിൽക്കിന് ലഭിച്ചിരുന്ന ഭീമമായ വരുമാനം ഇല്ലാതായി. മാലദ്വീപിൽ നിന്നാണ് പൊളിക്കാനായി ചരക്ക് കപ്പൽ കൊണ്ടുവന്നിരുന്നത്. ദ്വീപിൽ നിന്നുള്ള കപ്പൽ തൊട്ടടുത്ത യാർഡുകളിൽ വെച്ച് കുറഞ്ഞ ചെലവിൽ പൊളിക്കുന്നതും പ്രതിസന്ധിക്ക് കാരണമായി. ചെന്നൈ, കൊൽക്കത്ത, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ കപ്പൽ പൊളിക്കൽ യഥേഷ്ടം നടക്കുന്നുണ്ട്. ഗുജറാത്തിലുള്ള കപ്പൽ ബംഗ്ലാദേശിലെത്തിച്ചും പൊളിക്കുന്നു.
ബംഗ്ലാദേശിൽ 300 യാർഡുകളിൽ പൊളിക്കൽ നടക്കുന്നുണ്ട്. മംഗളൂരു സുറത്കലിൽ കടലിൽ കുടുങ്ങിയ ചരക്കു കപ്പൽ അവിടെ വെച്ചു തന്നെ പൊളിക്കാൻ തുടങ്ങിയിട്ട് രണ്ട് മാസമായി. ഒരു കാലത്ത് കപ്പൽ പൊളിക്കൽ വഴി കടൽ മലിനീകരണവും പരിസ്ഥിതി പ്രശ്നവും ഉയർന്നിരുന്നു. ഇപ്പോൾ ഒരു നിയന്ത്രണവുമില്ലാതെ എവിടെ വെച്ചും കപ്പൽപൊളിക്കാമെന്നായിട്ടുണ്ട്. അഴീക്കലിലെ സിൽക്കിൽ കൂടുതൽ കപ്പൽ പൊളിക്കാനുള്ള സൗകര്യം ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നതായും പരാതിയുണ്ട്.
പൊളിച്ചടുക്കിയത് നാൽപതോളം കപ്പലുകൾ
1984ലാണ് കപ്പൽ പൊളിക്കലുമായി ബന്ധപ്പെട്ട് സിൽക്ക് അഴീക്കലിൽ തുടങ്ങിയത്. ഇതുവരെ പൊളിച്ചത് നാൽപതോളം കപ്പലുകൾ. ഒടുവിൽ 2021ൽ സംസ്ഥാന ഡ്രഡ്ജിങ് കോർപറേഷന്റെ കപ്പലും പൊളിച്ചു. കൂടുതൽ കപ്പലുകൾ പൊളിച്ചാൽ മാത്രമേ സിൽക്ക് ലാഭകരമാകൂ. ഒരു കപ്പൽ പൊളിച്ചു കൊടുക്കുക വഴി ടണ്ണിന് ലഭിക്കുന്ന തുക അനുസരിച്ച് 25 ലക്ഷം മുതൽ 50 ലക്ഷം വരെ വരുമാനമാണ് സിൽക്കിന് ലഭിച്ചുവരുന്നത്.
ഒരു ടണ്ണിന് 2500 രൂപയാണ് പൊളിക്കൽ നിരക്ക്. സ്റ്റീൽ യാത്രാബോട്ടുകൾ 10 വർഷം മുമ്പ് വരെ ഇവിടെനിന്ന് നിർമിച്ചിരുന്നു. ജലഗതാഗത വകുപ്പിനായി 2007 മുതൽ യാത്രാ സ്റ്റീൽ ബോട്ടു നിർമാണം തുടങ്ങി. 50 ഓളം ബോട്ടുകൾ ഇതുവരെ നിർമിച്ചു. സംസ്ഥാന ജലഗതാഗത കോർപറേഷന് യഥേഷ്ടം ബോട്ടുകളായതോടെ ആ നിർമാണ കരാർ ഇപ്പോൾ ലഭിക്കുന്നില്ല.
77 ലക്ഷം രൂപ ചെലവിൽ മയ്യിൽ ആസ്ഥാനമായ റോയൽ ടൂറിസം സൊസൈറ്റിയുടെ മേൽനോട്ടത്തിൽ സിൽക്കിൽ നിർമിച്ച ഉല്ലാസ ബോട്ട് രണ്ടു മാസം മുമ്പാണ് നീറ്റിലിറക്കിയത്. ഇപ്പോൾ വളപട്ടണം പുഴയിൽ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. നാലു വർഷം മുമ്പ് നിർമിച്ച മറ്റൊരു ബോട്ടും ഓടുന്നു.
പഴയങ്ങാടി ഏഴോം കേന്ദ്രമായ മറ്റൊരു കമ്പനിയുടെ രണ്ട് ഹൗസ് ബോട്ടുകളുടെയും നിർമാണ കരാർ സിൽക്കിന് ലഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എം.എൽ.എ പദ്ധതിയിൽ ഉൾപ്പെടുത്തി ചിറക്കൽ മിനി സ്റ്റേഡിയത്തിന്റെ രണ്ടര കോടിയുടെ പ്രവൃത്തിയും സിൽക്കിനാണ്. സിൽക്കിൽ കൂടുതൽ കപ്പൽ പൊളിക്കുന്നതിൽ പുരോഗതിയുണ്ടാക്കാൻ അധികൃതർ ഇടപെടണമെന്നാണ് ആവശ്യം.
ചെലവ് ഭീമമെന്ന് ഏജൻസികൾ
കൊച്ചി തുറമുഖം വഴി അഴീക്കൽ സിൽക്ക് ഷിപ് യാർഡിൽ കപ്പൽ എത്തിക്കാൻ 30 ലക്ഷം ചെലവ് വരും. കപ്പിത്താനടക്കമുള്ള ജീവനക്കാരുടെ ശമ്പളം, ഇന്ധനചെലവ് എന്നിവ പരിഗണിക്കുമ്പോൾ അഴീക്കലിൽ കൊണ്ടുവന്ന് കപ്പൽ പൊളിക്കുന്നത് നഷ്ടമാണെന്ന് ഏജൻസി പ്രതിനിധി പറഞ്ഞു.
കപ്പലിന്റെ ഇരുമ്പ് പാളികൾക്ക് കേരളത്തിൽ വില കുറവാണ്. മുമ്പ് അഴീക്കലിൽനിന്ന് പൊളിച്ച് കോഴിക്കോട് എത്തിച്ചാൽ നല്ല വില ലഭിച്ചിരുന്നു. കപ്പലിൽ ഉപയോഗിച്ചിരുന്ന ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ വിൽപന നടത്തുമ്പോഴും മതിപ്പ് വില കിട്ടാറില്ല.
അതുകൊണ്ട് തന്നെ അഴീക്കലിനെ ഏജൻസികൾ കൈയൊഴികയാണ്. സിൽക്ക് പൊളിക്കാൻ കരാർ ഏറ്റെടുക്കുന്നുണ്ടെങ്കിലും ഉപകരാർ നൽകിയാണ് ഇവിടെ നിന്നും പൊളിക്കുന്നത്. 2019 ൽ അഴീക്കലിൽ കൊണ്ടുവന്ന രണ്ട് ചരക്ക് കപ്പലുകൾ കാറ്റിൽ പെട്ട് രണ്ട് വഴിക്കായി പോയിരുന്നു.
ഒന്ന് അഴീക്കൽ ലൈറ്റ് ഹൗസിന് സമീപം കണ്ടെത്തി. സിൽക്കിൽ അടുപ്പിക്കാനാവാതെ അവിടെവെച്ച് 2020ൽ ആ കപ്പൽ പൊളിച്ചുമാറ്റുകയായിരുന്നു. മറ്റൊന്ന് ധർമടം കടലിലാണ് കണ്ടെത്തിയത്. അത് പകുതി ഭാഗം മുറിച്ചുമാറ്റി. ബാക്കി ഭാഗം മൂന്ന് വർഷമായി അവിടെ കിടക്കുകയാണ്.
സ്ലിപ് വേ ഇനിയും തുറന്നില്ല
സിൽക്കിൽ നിർമാണം പൂർത്തിയാക്കിയ സ്ലിപ് വേ ഇനിയും തുറന്നില്ല. ഒന്നര വർഷം മുമ്പ് ആരംഭിച്ച ബോട്ട് അറ്റകുറ്റപ്പണിക്കായി കരയിലെത്തിക്കാനും സിൽക്ക് യാർഡിൽ നിർമിച്ച ബോട്ടുകൾ ഇറക്കാനും പുഴയിലേക്ക് പണിതതാണിത്. മൂന്ന് കോടിയിലേറെ രൂപ ചെലവിലാണ് സ്ലിപ് വേ നിർമിച്ചത്. ചെറിയ പ്രവൃത്തികൾ കൂടി ഇനിയും ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.