വരുമോ പെരുമ്പപ്പുഴയിൽ പുതിയ പാലം?
text_fieldsപെരുമ്പപ്പുഴ
പയ്യന്നൂർ: പയ്യന്നൂരിലെ വർധിച്ചു വരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പെരുമ്പ പ്പുഴക്കു കുറുകെ പുതിയ പാലം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിലവിലെ ദേശീയപാതയിലെ പാലത്തിന് തെക്കുമാറി നിർദിഷ്ട പുതിയ ബസ്റ്റാൻഡുമായി ബന്ധപ്പെടുന്നതിന് പാലം വേണമെന്ന ആവശ്യമാണ് പ്രാരംഭ നടപടികൾക്കു ശേഷം ഫയലിൽ വിശ്രമിക്കുന്നത്.
2010 ജനുവരി 10ന് അന്നത്തെ പയ്യന്നൂർ എം.എൽ.എയും മന്ത്രിയുമായ പി.കെ. ശ്രീമതി നടത്തിയ പയ്യന്നൂർ വികസന സെമിനാറിൽ ഉയർന്നുവന്ന നിരവധി നിർദേശങ്ങളിലൊന്നായിരുന്നു പെരുമ്പപ്പുഴക്ക് പുതിയ പാലമെന്നത്. പൊതു പ്രവർത്തകനായ സി.വി. ദയാനന്ദനാണ് വിഷയമുന്നയിച്ചത്. പിന്നീട് പയ്യന്നൂർ നഗരസഭയും ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കി. നിർമാണ വഴിയിലുള്ള പുതിയ മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ നിന്ന് പെരുമ്പ പുഴക്ക് കുറുകെ പുതിയ പാലം പണിത് കുഞ്ഞിമംഗലം പഞ്ചായത്തിലുടെ ദേശീയപാതയുമായി ബന്ധപ്പെടാൻ പറ്റിയ സംവിധാനം വേണമന്നാണ് ആവശ്യം.
നിലവിലുള്ള പാലത്തിൽ ഗതാഗത തടസ്സമുണ്ടായാൽ പയ്യന്നൂർ ഭാഗത്തേക്കോ കുഞ്ഞിമംഗലം ഭാഗത്തേക്കോ പോകണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റണം. മുൻ എം.എൽ.എ സി. കൃഷ്ണൻ മുൻകൈയെടുത്ത് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് പാലം പണിക്ക് പച്ചക്കൊടി കാട്ടിയെങ്കിലും തുടർ നടപടികൾ നിലച്ചു. മാത്രമല്ല, പഴയ പാലം കാലപ്പഴക്കത്താൽ ബലക്ഷയത്തിലാണെന്നും വിദഗ്ധർ റിപ്പോർട്ടു ചെയ്തിരുന്നു.
നിലവിൽ ഒരു കിലോമീറ്റർ വടക്കുമാറിയാണ് പുതിയ ദേശീയപാതയുടെ പാലം വരുന്നത്. ഇത് പയ്യന്നൂർ നഗരത്തിലെത്തുന്നതും നഗരത്തിൽ നിന്ന് പോകുന്നതുമായ വാഹനങ്ങൾക്ക് പ്രയോജനം ചെയ്യില്ല.
ദേശീയ പാതയിൽ കയറുകയും എളുപ്പമല്ല. അതു കൊണ്ടു തന്നെ പുതിയ പാലം അവശ്യം വേണ്ട ഒന്നാണ്. പയ്യന്നൂരിന്റെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിനും ഇത് ആക്കം കൂട്ടും. തിരക്ക് കൂടുമ്പോൾ നല്ലൊരു ബൈപാസ് ആയും പാലം പ്രയോജനപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.