ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻകട പരിഗണനയിൽ
text_fieldsആറളം ഫാം പുനരധിവാസ മേഖലയിൽ സിറ്റിങ്ങിനെത്തിയ ഭക്ഷ്യസുരക്ഷ കമീഷൻ ചെയർപേഴ്സൻ അഡ്വ. പി. വസന്തം പുനരധിവാസ മേഖലയിലെ റേഷൻകടയിൽ പരിശോധന
നടത്തുന്നു
പേരാവൂർ: ആറളം ഫാമിൽ സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കുമെന്ന് ഭക്ഷ്യസുരക്ഷ കമീഷന്റെ ഉറപ്പ്. ഫാം പുരധിവാസ മേഖലയിലെ പട്ടിക ജാതി-വർഗ കുടുംബങ്ങൾക്ക് ഭക്ഷ്യസുരക്ഷ നിയമം പ്രകാരം ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭിക്കുന്നുണ്ടോയെന്നറിയുന്നതിന് നടത്തിയ സിറ്റിങ്ങിലാണ് കമീഷൻ ഇക്കാര്യം അറിയിച്ചത്. ഗർഭിണികളായ അമ്മമാർക്ക് കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും പ്രതിമാസം അനുവദിക്കുന്ന ധനസഹായം പലർക്കും കിട്ടിയിട്ടില്ലെന്ന് കമീഷൻ കണ്ടെത്തി. അഞ്ചു കി.മീറ്ററിൽ കൂടുതൽ സഞ്ചരിച്ചാണ് റേഷൻ കടയിൽ പോകുന്നതെന്നും കാട്ടാന ശല്യവും ദൂരവും പ്രയാസം ഉണ്ടാക്കുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു. ഇത് പരിഹരിക്കുന്നതിന് ദൂരസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന റേഷൻ കട പരിഗണിക്കാമെന്ന് കമീഷൻ ഉറപ്പു നൽകി.
റേഷനിങ് ഇൻപെക്ടറുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിധ്യത്തിൽ റേഷൻ കടയിലെ സാധനങ്ങൾ വാഹനത്തിൽ കൊണ്ടുപോയി വിതരണം ചെയ്യുന്നതിന് റേഷൻ കടയുടമക്ക് കമീഷൻ അനുമതി നൽകി. മാസത്തിൽ ലഭ്യമാകുന്ന 20 കിലോ പുഴുങ്ങലരിയും 10 കിലോ പച്ചരിയും എന്നത് 25 കിലോ പുഴുങ്ങലരിയും അഞ്ച് കിലോ പച്ചരിയുമാക്കി മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം പരിഗണിക്കണമെന്ന് കമീഷൻ താലൂക്ക് സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി. അരിയുടെ ലഭ്യത അനുസരിച്ച അടുത്തമാസം മുതൽ ഇത് പരിഗണിക്കാമെന്ന് സപ്ലൈ ഓഫിസർ പ്രദേശവാസികളെ അറിയിച്ചു. സ്കൂളിൽനിന്ന് കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരവും വ്യത്തിയും ഉറപ്പാക്കാൻ അമ്മമാർ സ്കൂളിലെത്തി കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും കമീഷൻ നിർദേശിച്ചു. കമീഷൻ ചെയർ പേഴ്സൻ അഡ്വ. പി.വസന്തം, കമീഷൻ അംഗങ്ങളായ അഡ്വ. സബീദ ബീഗം, വി. രമേശൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.
ചെയർമാനും അംഗങ്ങളും റേഷൻ കടയിൽ പരിശോധന നടത്തുകയും മേഖലയിലെ വീടുകളും അംഗൻവാടികളും സന്ദർശിക്കുകയും ചെയ്തു. താലൂക്ക് സപ്ലൈ ഓഫിസർ എം. സുനിൽകുമാർ, ടി.ആർ.ഡി.എം സൈറ്റ് മാനേജർ ഷൈജു, റേഷനിങ് ഇൻസ്പെക്ടർമാരായ എം. അനൂപ് കുമാർ, കെ.ഇ. ജഷിത്ത്, പി.ആർ. വിനോദ്കുമാർ, പി. വിനോദ്കുമാർ എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.