റോഡ് അടച്ചിട്ട് ഇന്റർലോക്കിങ്; കുരുക്കിൽ വീർപ്പുമുട്ടി നഗരം
text_fieldsകണ്ണൂർ: റോഡ് നവീകരണത്തിന്റെ ഭാഗമായി അണ്ടർ ബ്രിഡ്ജ്, ആശിർവാദ് ആശുപത്രി, താവക്കര വഴിയുള്ള റോഡ് അടച്ചതോടെ ഗതാഗതക്കുരുക്കിൽ മുങ്ങി കണ്ണൂർ നഗരം. ഇന്റർലോക് ചെയ്യുന്ന പ്രവൃത്തി തുടങ്ങിയതോടെയാണ് ശനിയാഴ്ച റോഡ് അടച്ചിട്ടത്. ഇതുകാരണം രാവിലെ മുതൽ നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുട്ടി. റോഡ് ഇന്റർലോക്കിടുന്ന പ്രവൃത്തി മൂന്നുദിവസം കൂടി തുടരും.
മഴക്കാലമായാൽ ഈ റോഡിൽ വെള്ളം നിറഞ്ഞ് ഗതാഗതം ദുരിതമാകുന്നത് നിത്യസംഭവമാണ്. അതൊഴിവാക്കാൻ ലക്ഷ്യമിട്ടാണ് റോഡ് ഇന്റർലോക് ചെയ്യുന്നത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് റോഡ് അടച്ചത്.
ഇതുവഴി വാഹനം കടത്തിവിടാത്തത് നഗരത്തിൽ കുരുക്കിന് കാരണമായി. രോഗികളുമായെത്തിയ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ ഏറെ പണിപ്പെട്ടാണ് കടന്നുപോയത്. തലശ്ശേരി ഭാഗങ്ങളിൽനിന്നുമുള്ള വാഹനനിര കണ്ണോത്തുംചാൽവരെയും തളിപ്പറമ്പ് ഭാഗത്തുനിന്നുള്ള വാഹങ്ങളുടെ നിര തളാപ്പ്വരെയും നീണ്ടു.
പഴയ ബസ് സ്റ്റാൻഡ്, കാൽടെക്സ്, റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ്, തെക്കി ബസാർ ഉൾപ്പെടെ ഭാഗങ്ങളിൽ വൈകീട്ടുവരെയും ഗതാഗതക്കുരുക്ക് തുടർന്നു. വാഹനങ്ങൾ പല വഴികളിലൂടെ കടത്തിവിട്ടതോടെ നഗരത്തിലെ മുഴുവൻ റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു.
അവധിദിവസമായ ഞായറാഴ്ച റോഡ് അടച്ച് പണി നടത്തിയാൽ പോരെയെന്നാണ് നാട്ടുകാരുടെ ചോദ്യം. സ്കൂൾ തുറക്കുന്നതിന്റെ തിരക്കിലാണ് കുറച്ചു ദിവസമായി നഗരം. ഈ ആവശ്യത്തിനായെത്തുന്നവരുടെയും വാഹനങ്ങളുടെയും എണ്ണം ഏറെയാണ്. ഇതുൾപ്പെടെയുള്ള വാഹനങ്ങൾ മണിക്കൂറുകൾ ശനിയാഴ്ച ഗതാഗതക്കുരുക്കിൽ അകപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.