പിഞ്ചു കുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ സതീഷിന് മാനസികാസ്വാസ്ഥ്യമെന്ന് കുടുംബം
text_fieldsശ്രീകണ്ഠപുരം (കണ്ണൂർ): ഏരുവേശ്ശിയിൽ ആറു മാസം പ്രായമുള്ള കുഞ്ഞിനെ വെട്ടിക്കൊന്ന് ജീവനൊടുക്കിയ സതീഷിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ. ഇയാളെ വെള്ളിയാഴ്ച ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടു പോകാൻ തീരുമാനിച്ചതായിരുന്നുവെന്നും ഇവർ പറഞ്ഞു. അതിനിടെയാണ് നാടിനെ നടുക്കിയ െകാലപാതകം അരങ്ങേറിയത്.
മുയിപ്ര ഞെക്ലിയിലെ മാവില വീട്ടിൽ സതീഷ് കുമാർ (38)ആണ് ആറുമാസം പ്രായമുള്ള മകൻ ധ്യാൻ ദേവിനെയും ഭാര്യ അഞ്ജുവി (28) നെയും കത്തി കൊണ്ട് കുത്തിയ ശേഷം സ്വയം കഴുത്തറത്ത് ജീവനൊടുക്കിയത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. അമ്മയും സതീഷും ഭാര്യയും കുഞ്ഞുമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഭാര്യയേയും മകനേയും കിടപ്പുമുറിയിലേക്ക് കയറ്റി വാതിലടച്ച് കത്തി കൊണ്ട് കുത്തുകയായിരുന്നു. മുറിയില്‍നിന്ന് നിലവിളികേട്ടതിനെ തുടര്‍ന്ന് സതീഷിൻറെ സഹോദരനും നാട്ടുകാരും ഓടിയെത്തി വാതില്‍ തല്ലിപ്പൊളിച്ചപ്പോഴാണ് മൂവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. സതീഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ കുഞ്ഞിനെയും അഞ്ജുവിനെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണുള്ളത്.
ഗൾഫിൽ ഷെഫായി ജോലി ചെയ്തിരുന്ന സതീഷ് നാലു വർഷം മുമ്പാണ് നാട്ടിൽ എത്തിയത്. പരേതനായ കെ. നാരായണൻറെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങൾ: പവിത്രൻ, കുഞ്ഞിരാമൻ, സനോജ്. ഉളിക്കൽ പെരിങ്കരി സ്വദേശിനിയാണ് അഞ്ജു. കുഞ്ഞിൻറെ മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും സതീഷിൻറെ മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട് സംസ്കരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.