അടിപ്പാത റെഡി; ചെറിയ വാഹനങ്ങൾക്ക് മാത്രം
text_fieldsധർമശാല യൂനിവേഴ്സിറ്റി റോഡിൽ നിർമാണം നടത്തുന്ന ചെറിയ അടിപ്പാത, യൂനിവേഴ്സിറ്റി കവാടവും കാണാം
ധർമശാല: കവലയിൽ ചെറിയ വാഹനങ്ങൾ കടന്നു പോകാൻ മാത്രം സൗകര്യമുള്ള അടിപ്പാതയുടെ നിർമാണം ആരംഭിച്ചു. ധർമശാല കവല വഴിയാണ് യൂനിവേഴ്സിറ്റി, കണ്ണപുരം, ചെറുകുന്ന്, പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന ബസുകൾ കടന്നു പോകേണ്ടത്. എന്നാൽ, ചെറിയ അടിപ്പാതയായതിനാൽ ബസുകൾക്കും മറ്റും ഇതുവഴി പോകാൻ സാധ്യമല്ലാത്തതിനാൽ പ്രതിഷേധം ശക്തമാകുന്നു. 20ഓളം ബസുകൾ ഒരു ദിവസം പണിമുടക്കിയിരുന്നു. എന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു ചലനവുമുണ്ടായില്ല.
റോഡ് നവീകരണം പൂർത്തിയായാൽ യൂനിവേഴ്സിറ്റി വഴി കണ്ണപുരം ചെറുകുന്ന് ഭാഗത്തേക്ക് പോകുക പ്രയാസമാണ്. കീച്ചേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലൂടെ നാലു കിലോമീറ്റർ ദൂരം സഞ്ചരിക്കണം. കീച്ചേരിയിൽനിന്ന് തിരിഞ്ഞ് ഇത്രയും തിരികെ ഓടിയാൽ മാത്രമേ യൂനിവേഴ്സിറ്റി റോഡിലേക്ക് കടക്കാനാകൂ. ഇത് സമയനഷ്ടവും സാമ്പത്തികനഷ്ടവുമാണെന്ന് ബസുടമകൾ പറയുന്നു. കൂടാതെ, കല്യാശ്ശേരിയിൽ ടോൾ പ്ലാസ വരുന്നതോടെ ബസുകൾ ഏറെ പ്രയാസം നേരിടേണ്ടിവരും. നിലവിൽ നിർമാണം നടക്കുന്ന അടിപ്പാത നാലു മീറ്റർ വീതിയും മൂന്നു മീറ്റർ ഉയരവും മാത്രമാണുള്ളത്. ചെറു വാഹനങ്ങൾക്ക് മാത്രം കടന്നുപോകാനാണ് അടിപ്പാത ഒരുങ്ങുന്നത്. നിർമാണ പ്രവൃത്തികൾക്കായി റോഡ് അടച്ചതോടെ ചെറുകുന്ന് ഭാഗത്തേക്ക് പോകുന്ന ബസുകൾ ഹാജി മെട്ടവരെ ഓടിയ ശേഷം അവിടെ നിന്നും യൂ ടേൺ എടുത്ത് സർവിസ് റോഡിൽ കയറി വീണ്ടും ധർമശാലയിലെത്തിയാണ് ചെറുകുന്ന് റോഡിൽ കയറുന്നത്.
അടിപ്പാതയുടെ പ്രവൃത്തി നടക്കുന്ന വേളയിൽ ഈ റൂട്ടിലെ ബസ് സർവിസുകൾ മുടങ്ങാൻ സാധ്യതയുണ്ട്. ധർമശാല-അഞ്ചാംപീടിക-ചെറുകുന്ന് റോഡിൽ കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനം, ഐ.ടി പാർക്ക്, കണ്ണൂർ സർവകലാശാല പഠന കാമ്പസ്, സർവകലാശാല കായിക ആസ്ഥാനം എന്നിവ പ്രവർത്തിച്ചുവരുന്നുണ്ട്. ബസുകൾക്കുകൂടി പോകാനുള്ള അടിപ്പാത നിർമിക്കണമെന്ന നാട്ടുകാരുടെയും ബസുടമകളുടെയും ആവശ്യം നിരാകരിച്ചുകൊണ്ടാണ് അടിപ്പാതയുടെ നിർമാണം നടക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.