ഇവിടെ ഒരു കണ്ണു വേണം; പേടിസ്വപ്നമായി തലശ്ശേരി രണ്ടാം റെയിൽവേ ഗേറ്റ് പരിസരത്തെ വളവ്
text_fieldsതലശ്ശേരി: കോഴിക്കോട് ദേശീയപാതയിലേക്ക് ബസുകളടക്കം കടത്തിവിടുന്ന രണ്ടാം റെയിൽവേ ഗേറ്റ് പരിസരത്തെ വളവ് അപകടഭീതിയുണർത്തുന്നു. ശനിയാഴ്ച രാവിലെ ഇവിടെയുണ്ടായ ടാങ്കർ അപകടത്തെത്തുടർന്ന് സമീപവാസികൾക്ക് പേടി സ്വപ്നമായി മാറിയിരിക്കുകയാണ് ഈ വളവ്.
ജൂബിലി റോഡിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളിൽ സ്ഥല പരിചയമില്ലാത്തവരാണ് ഡ്രൈവ് ചെയ്യുന്നതെങ്കിൽ ഈ വളവ് പെട്ടെന്ന് ശ്രദ്ധയിൽപെടില്ല. രണ്ടാം റെയിൽവേ ഗേറ്റ് ഭാഗത്ത് നിന്ന് കടന്നുവരുന്ന വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്കും തലശ്ശേരി ടൗണിലേക്കും പ്രവേശിക്കുന്നത് ഈ വളവ് കടന്നാണ്. രണ്ട് ദിശയിൽ നിന്നുമുള്ള വാഹനങ്ങൾ ഒരേസമയം ഇതു വഴി കടന്നുപോകുന്നതിനാൽ അപകട സാധ്യത ഏറെയാണ്. തലനാരിഴക്കാണ് പലപ്പോഴും വാഹനങ്ങളുടെ കൂട്ടിയിടി ഒഴിവാകുന്നത്.
ശനിയാഴ്ച ടാങ്കർ ലോറി മറിഞ്ഞതോടെ ഇവിടെ ട്രാഫിക് സിഗ്നൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പും ഇതേ വളവിൽ ടാങ്കർ അപകടമുണ്ടായിട്ടുണ്ട്.
റോഡിന്റെ വളവ് തിരിയുന്നിടം രണ്ട് വശത്തും മതിലാണ്. റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള ഭാഗമാണെങ്കിൽ കാടുമൂടിയിരിക്കുകയാണ്. അതിനാൽ വളവ് ശ്രദ്ധിക്കാതെയാണ് വാഹനങ്ങളുടെ പാച്ചിൽ. ബസുകളും മറ്റു വാഹനങ്ങളും കടന്നുപോകുന്നതിന് പുറമെ രാപകൽ വ്യത്യാസമില്ലാതെ കോഴിക്കോട് ഭാഗത്തേക്കുള്ള ടാങ്കർ ലോറികളും ഇതുവഴിയാണ് കടന്നുപോകുന്നത്.
ടാങ്കർ വാഹനങ്ങളിൽ പലപ്പോഴും ഡ്രൈവർ മാത്രമെയുണ്ടാകാറുള്ളൂ. വളവ് ശ്രദ്ധയിൽപെടാതെ വാഹനം പെട്ടെന്ന് തിരിച്ചപ്പോഴാണ് ടയർ തെന്നി ടാങ്കർ മറിഞ്ഞതെന്നാണ് ശനിയാഴ്ചയുണ്ടായ അപകടത്തെപ്പറ്റി ഡ്രൈവർ തിരുനൽവേലി തെങ്കാശി അണ്ണാ നഗർ സ്വദേശി പെരിയ സ്വാമി പൊലീസിനോട് വിശദീകരിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഒഴിവായത്. വളവിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലാണ് ടാങ്കർ മറിഞ്ഞത്.
ബസ് കാത്തിരിപ്പ് കേന്ദ്രം പൂർണമായി തകർന്നു. ടാങ്കർ കാബിന്റെ ചില്ലുകളും പൊട്ടി. അപകടം ഒഴിവാക്കാൻ വളവ് നികത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ഗതാഗതം നിയന്ത്രിക്കാൻ ഇവിടെ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.