കണ്ണൂർ ജില്ല കോടതി പുതിയ കെട്ടിടം ആഗസ്റ്റിൽ പ്രവർത്തനസജ്ജമാകും
text_fieldsതലശ്ശേരി: ദേശീയപാതയിൽ ജില്ല കോടതിയുടെ പുതിയ എട്ടുനില കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിൽ. ആഗസ്റ്റ് 31നകം കെട്ടിടം ഉദ്ഘാടന സജ്ജമാകും. നിർമാണ പുരോഗതി വിലയിരുത്താനായി സ്പീക്കർ എ.എൻ. ഷംസീറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് നടന്ന യോഗത്തിലാണ് തീരുമാനം. കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ 95 ശതമാനം പൂർത്തിയായി. ടൈൽസ് പതിക്കൽ, ഇലക്ട്രിക്, പ്ലംബിങ് എന്നിവയുടെ പ്രവൃത്തികളാണ് നിലവില്‍ നടക്കുന്നത്. പ്രവൃത്തികൾ വേഗത്തിലാക്കാൻ സംയോജിത വർക്ക് ഷെഡ്യൂൾ ഉണ്ടാക്കാനും മോണിറ്ററിങ് നടത്താനും യോഗത്തിൽ തീരുമാനിച്ചു. നിർമാണം പൂർത്തിയായ ഭാഗങ്ങളിൽ പെയിന്റിങ് ജോലികളും ഏതാണ്ട് പൂർത്തിയായി.
ആഗസ്റ്റ് അവസാനത്തോടെ നിർമാണം പൂർത്തിയാക്കും. നിർമാണ പുരോഗതികൾ സ്പീക്കറും ഉദ്യോഗസ്ഥരും ചേർന്ന് വിലയിരുത്തി. കിഫ്ബി ഫണ്ടില്‍ നിന്നുള്ള 60 കോടിയോളം ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. 1,47,0.25 സ്ക്വയർ ഫീറ്റ് ഏരിയയിൽ നിർമാൺ കൺട്രക്ഷൻസാണ് കെട്ടിടം നിർമിച്ചത്. രണ്ടുവർഷം മുമ്പാണ് പ്രവൃത്തി ആരംഭിച്ചത്. കോടതി കെട്ടിടമായതിനാൽ ദ്രുതഗതിയിലാണ് നിർമാണം. ജില്ല കോടതിയും മുന്‍സിഫ് കോടതിയും തലശ്ശേരിയുടെ പൈതൃകമായി പഴയ കെട്ടിടത്തിൽ തന്നെ നിലനിർത്തും. മറ്റു കോടതികള്‍ പുതിയ കെട്ടിടത്തിലേക്ക് മാറും. പൈതൃക കോടതികള്‍ അതേപടി നിലനിര്‍ത്തും.
കോടതി ഹാളുകള്‍, ന്യായാധിപര്‍ക്കും പ്രോസിക്യൂട്ടര്‍മാര്‍ക്കുള്ള മുറികള്‍, അഭിഭാഷകര്‍ക്കാവശ്യമായ ലൈബ്രറി, വിശ്രമമുറികള്‍, വനിത അഭിഭാഷകര്‍ക്കായുള്ള മുറി എന്നിവ പുതിയ കെട്ടിടത്തിലുണ്ടാകും. കൂടാതെ വാഹനപാര്‍ക്കിങ് സൗകര്യം, കാന്റീന്, പോസ്റ്റ് ഓഫിസ്, ബാങ്കിങ് സൗകര്യം എന്നിവയും ഏര്‍പ്പെടുത്തും. ബഹുനില കെട്ടിടം വരുന്നതോടുകൂടി എല്ലാം ഒരു കുടക്കീഴിലാകും. അവലോകന യോഗത്തിൽ കെ.എസ്.ഡി.സി റീജനൽ മാനേജർ റെജില, പ്രോജക്ട് എൻജിനീയർ പി. കൃഷ്ണൻ, അസി. എൻജിനീയർ ബി. പ്രദീപൻ, ഗവ. പ്ലീഡർ അഡ്വ. കെ. അജിത്കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.പി. ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിജേഷ് ചന്ദ്രൻ, കെ.കെ. രഞ്ജിത്ത്, ബാസിത്ത് അലി, എസ്.കെ. അർജുൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.