കൊടുവള്ളി പുഴയോരത്ത് കക്കൂസ് മാലിന്യം; ജനം ദുരിതത്തിൽ
text_fieldsതലശ്ശേരി: കൊടുവള്ളി കോഓപറേറ്റിവ് ആശുപത്രിക്ക് പിന്നിലെ പുഴയോട് ചേർന്നുള്ള കണ്ടൽക്കാടുകൾക്കിടയിൽ കക്കൂസ് മാലിന്യം തള്ളുന്നതിനാൽ ജനജീവിതം ദുസ്സഹമായി. മാലിന്യം ഒഴുകിയെത്തുന്നത് പുഴയിലേക്കായതിനാൽ പരിസ്ഥിതിഭീഷണിയും നിലനിൽക്കുന്നു. കഴിഞ്ഞ ആഴ്ചയിൽ മൂന്നാം തവണയാണ് പുഴയിലേക്ക് മാലിന്യം തളളിയതായി പ്രദേശവാസികൾ പറയുന്നത്. മാലിന്യത്തിൽ നിന്നുളള അസഹനീയമായ ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻപോലും സാധിക്കുന്നില്ലെന്നാണ് പരിസരവാസികളുടെ പരിഭവം.
മിനി ലോറികളിൽ കൊണ്ടുവരുന്ന മാലിന്യം മോട്ടോറിലൂടെ പമ്പ് ചെയ്താണ് പുഴയോരത്ത് തള്ളുന്നത്. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങളിൽ മാലിന്യം തള്ളുന്നത് കണ്ടെത്തിയതായി കൊടുവള്ളി വാർഡ് കൗൺസിലർ എ.ടി. ഫിൽഷാദ് പറഞ്ഞു. ഹെഡ്ലൈറ്റുകൾ ബ്രൈറ്റാക്കിയാണ് മാലിന്യവുമായി വാഹനം പുഴയോരത്ത് എത്തുന്നത്. മാലിന്യം തള്ളാനെത്തുന്നവരെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഒരു തവണ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി കൊടുവള്ളി പുഴയോരത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നതായി പരിസരവാസികൾ പറഞ്ഞു. ഇതുസംബന്ധിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ വാർഡ് ജാഗ്രതസമിതി യോഗം വിളിച്ചുകൂട്ടാനും പ്രദേശത്ത് കൂടുതൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കാനുമാണ് തീരുമാനമെന്ന് കൗൺസിലർ ഫിൽഷാദ് പറഞ്ഞു.
കൊടുവള്ളി പുഴയോരത്ത് മാലിന്യം തള്ളുന്നവർക്കെതിരെ ശിക്ഷാനടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി സബ് കലക്ടറെയും നഗരസഭാധികൃതരെയും സമീപിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.